Monday, November 2, 2015

ബാര്‍ബര്‍ ആന്‍ഡ് ബാര്‍ബേറിയന്‍സ്

അടുത്തുള്ള പാക്കിസ്താനിയുടെ കടയിലാണ് പതിവായി മുടി വെട്ടാന്‍ പോകാറ്. പത്ത്ദിര്‍ഹമാണ് പടിയെങ്കിലും ഇരിപ്പുവശം വെച്ച് പതിനഞ്ച് ഞാന്‍ കൊടുക്കും.
തലപെരുപ്പിക്കുന്ന മസ്സാജും മ്യൂസിക്കും ഒക്കെയായി കസ്ടമറോട് അടുപ്പം കൂടുവാനുള്ള സൌകര്യവും വാസനയും പണ്ടേ ക്ഷുരകന്‍മാര്‍ക്കുണ്ട്. ലോകത്തുള്ള സകല ബാര്‍ബേര്‍സിനും ജന്മസിദ്ധമായി കിട്ടിയ കഴിവാണ് അതെന്ന്തോന്നുന്നു.
ആദ്യസമാഗമം. കാടുവെട്ടിതെളിച്ചുകൊണ്ടിരിക്കേ കണ്ടമാനം വെളുത്ത മുടിയിഴകള്‍ കണ്ട കക്ഷി ആശങ്ക പ്രകടിപ്പിച്ചു. "
"ഭായ്.. ഉമര്‍ കിത്ത്നാ... യെ സഫേദ് ബഹുത് ജ്യാദാ ഹേ...."
ഇത് പതിവായി കേട്ടു ശീലമുള്ളതുകൊണ്ട് അറിയാവുന്ന ഭാഷയില്‍ ഞാന്‍ അവനോടു പറഞ്ഞു.
"ഭായ്..മുടി ബ്ലാക്ക്ആയാലും വൈറ്റ്ആയാലും ..ഡോണ്ട് വറി. തലയുള്ള കാലത്തോളം അനക്ക് പണി ഉണ്ടല്ലോ പ്ലീസ് ക്യാരി ഓണ്‍.. "
ലവന്‍ പിന്നിന്നോളം അതേ പറ്റി മിണ്ടിയിട്ടില്ല. ടി.വിയില്‍ വിശ്രമമില്ലാതെ ഓടിക്കളിക്കുന പാക്ക് വാര്‍ത്താ ചാനലുകള്‍.. സീരിയലുകള്‍...ക്രിക്കറ്റ്.
അതിനിടക്ക് കുശലം പറയും;
"ഭായി, എനിക്കറിയാവുന്ന ഇന്ത്യക്കാരൊക്കെ നല്ലവരാണ്. പക്ഷേ, ജനിക്കുമ്പോള്‍ മുതല്‍കേള്‍ക്കുന്നത് ഇന്ത്യക്കാര്‍ നമ്മുടെ ശത്രുക്കള്‍ ആണെന്നാണ്‌.....എനിക്കറിയാം നിങ്ങളെയും അങ്ങേനെയാണ് സ്കൂളില്‍ പഠിപ്പിക്കുന്നത് എന്ന്."
അവന്‍ സുഖിപ്പിക്കുകാണെങ്കിലും പറഞ്ഞതില്‍ കഴമ്പുള്ളതുകൊണ്ടും, കത്തിയും കത്രികയും ലവന്റെ കയ്യിലായതുകൊണ്ടും ഞാന്‍ മിണ്ടാതെ തലകുനിച്ചിരുന്നു.
ഇത്തവണ ചെന്നപ്പോള്‍ ചര്‍ച്ചയില്‍ കാശ്മീരിലെ പ്രശ്നവും ബീഫ് വിവാദവും ഒക്കെയാണ്. ഇടക്കിടെ ചാനല്‍ പ്രതിനിധി ജനങ്ങളോട് അഭിപ്രായം ചോദിക്കുന്നതും കാണിക്കുന്നുണ്ട്.
“.....ഭാരത സര്‍ക്കാര്‍ നമ്മെ വെല്ലുവിളിക്കുകയാണ്..... യെ വ്യക്ത് ഹേ.. ഇന്ത്യ ഹമാര ദുശ്മന്‍...ഹെ ഹൈ..ഹോ..” എന്നൊക്കെ യുവാക്കളുടെ ആക്രോശം.
ഗോളാന്തരവാര്‍ത്ത സിനിമയില്‍ ശ്രീനിവാസനെ സ്റ്റേജില്‍ ഇരുത്തികൊണ്ട് പഞ്ചായത്ത് പ്രസിഡന്‍റ് ശങ്കരാടി നടത്തുന്ന പ്രസംഗം ഞാനോര്‍ത്തു.
“ഇന്നലെവരെ ശുദ്ധ തെമ്മാടിയും പരമ ചെറ്റയുമായിരുന്ന കാരക്കൂട്ടില്‍ ദാസന്‍ എന്ന ഒറ്റയാനെ നമ്മുടെ രമേശന്‍ നായര്‍ തളച്ചിരിക്കുകയാണ്...
അത് മനസിലാക്കിയ ബാര്‍ബര്‍ ചനല്‍ മാറ്റി. അടുത്ത ന്യൂസ് ചാനലിലും രക്ഷയില്ല. വീണ്ടു അടുത്തത്...ഒടുവില്‍ അത് ടെലിബ്രാന്റിന്റെ പരസ്യത്തില്‍ ചെന്നുനിന്നു. പൂശൂ..ഏതോ ‘ലവണ തൈലം.!
ഇതിലും ഭേദം ന്യൂസ് ചാനല്‍, അല്ലെങ്കില്‍ ഓന്റെ ‘കത്തി.’ ഏതായാലും ആ പാവപ്പെട്ടവന്റെ പങ്കപ്പാട് കണ്ട് ചിരിക്കാതിരിക്കാനായില്ല. പണികഴിഞ്ഞ് കാശ് പതിനഞ്ച് പോക്കറ്റിലിട്ട് അവനും ചിരിച്ച് സലാം പറഞ്ഞു.

Monday, September 28, 2015

വെടി

കേരളത്തിലെ തെരുവു നായ്ക്കളെ ഐ.എസ്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു. പരിശീലനം നല്‍കുന്നത് സംഘത്തില്‍ നുഴഞ്ഞുകയറിയ 'പട്ടിത്തോലിട്ട' തീവ്രവാദികള്‍ തന്നെയാണ്. മൂന്നാര്‍ വാഗമണ്‍ പ്രദേശങ്ങളില്‍ 'കൊടിച്ചി ഒരുമൈ' എന്നൊരു ഫീമെയില്‍ ചാവേര്‍ പട്ടിയൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇന്റെലിജെന്‍സ് റിപ്പോര്‍ട്ട്.
'കണ്ടാലുടന്‍ വെടി'വെയ്ക്കാന്‍ ആഭ്യന്തരവകുപ്പ് ഉത്തരവിട്ടിരുന്നതാണെങ്കിലും ഉത്തരവ് തെറ്റിദ്ധരിച്ച് പോലീസുകാര്‍ മലേഷ്യക്കും തായ്ലന്റിനും വെച്ചുപിടിച്ചതാണ് സ്ഥിതി വഷളാകാന്‍ കാരണമെന്ന് വിലയിരുത്തല്‍.

Monday, September 21, 2015

ഫലവൃഷം

"ഉറവവറ്റാത്ത എഴുത്തുകാരന്‍ നിറഞ്ഞ ഫലവൃഷം പോലെയാണെന്ന് പറഞ്ഞിട്ട് എന്തുപറ്റി സര്‍?"
പറഞ്ഞത് സത്യമാ, വാഴക്കുല വെട്ടിക്കഴിഞ്ഞുള്ള സ്ഥിതിയാ ഇപ്പോഴത്തേത്.!

Sunday, September 13, 2015

കോളേജ്ബ്യൂട്ടി

വാട്ട്സപ്പില്‍ ഷെയര്‍ ചെയ്യപ്പെട്ട ചരമ അറിയിപ്പ് കണ്ടത് ഞെട്ടലോടെയാണ്.
വിശ്വസിക്കാനാവുന്നില്ല. അവള്‍ തന്നെയോ?
പ്രേമം 'വണ്‍വേ' ആയാലും 'ടു വേ' ആയാലും പൂര്‍വ്വകാമുകിയുടെ വേര്‍പാട് ഹൃദയഭേദകമാണ്‌.
കാലങ്ങള്‍ക്കിപ്പുറം പ്രേമത്തെ പലവിധം സിനിമാക്കാര്‍ കശക്കിയെറിഞ്ഞിരിക്കുന്നു. പരിശുദ്ധപ്രേമത്തിന്റെ വിലയെന്തെന്ന് ന്യൂജനറേഷന് കാട്ടിക്കൊടുക്കണമെങ്കില്‍ മിനിമം ശവസംസ്കാരത്തിലെങ്കിലും പങ്കെടുക്കണം. ആ പാദാരവിന്ദങ്ങളില്‍ ഒരുപിടി പനിനീര്‍പൂക്കള്‍ അര്‍പ്പിക്കണം.
ഒരുപാട് ആലോചിച്ചു. ഉള്ളിലെ ഗാന്ധി പറഞ്ഞു, ജീവിതമാണ് സന്ദേശം. പുള്ളിക്കതു പറയാം. സ്വല്പം ഗാന്ധി കയ്യില്‍നിന്നു ചിലവാകും. ടിക്കറ്റ്, യാത്ര, ബൊക്ക, etc.
പോകണം. അറിയട്ടെ, താനവളെ പ്രേമിച്ചിരുന്നെന്ന്. കാണട്ടെ, പ്രേമത്തിന് മരണമില്ലെന്ന്.
ടാക്സിയില്‍ മരണവീടിന്റെ മുറ്റത്ത് ഇറങ്ങി. ആളുകളെ വകഞ്ഞുമാറ്റി അകത്തേക്ക് കടക്കുമ്പോള്‍ വാവിട്ടുനിലവിളിക്കുന്ന ചെറുപ്പക്കാരനെ ചിലര്‍ ചുമന്നു മാറ്റുന്നത് കണ്ടു.
"ആങ്ങളയാണോ?".
"ആര്‍ക്കറിയാം. കോളേജില്‍ കൂടെ പഠിച്ചതാന്നാ പറയുന്നത്. ബോഡി എടുത്തിട്ടു വേണം ഇവന്റെ ബോഡി ഞങ്ങള്‍ക്കൊന്ന് ഉഴിയാന്‍."
രംഗബോധമില്ലാത്ത സദാചാരബോധം നഷ്ടപ്പെടാത്ത ഒരു ചേട്ടന്റെ ഡയലോഗ്. കേട്ടപ്പോള്‍ ഉള്ളൊന്നു കാളി. ഉന്തും തള്ളും കൊള്ളാതെ പറമ്പിലെവിടെങ്കിലും ഒതുങ്ങി നില്‍ക്കാമെന്ന് കരുതി പുറത്തു കടന്നു.
പിടിഞ്ഞാറുവശത്തെ ഒട്ടുമിക്ക തെങ്ങിന്‍ചുവടും ബുക്ക്ഡ് ആണ്.
ഒറ്റ തിരിഞ്ഞ് ചിലര്‍. പലരും, തെങ്ങില്‍ വട്ടം കെട്ടിപ്പിടിച്ച് വിലപിക്കുന്നു..
പരിചിതമുഖങ്ങള്‍.
"യൂ ടൂ ബ്രൂട്ടസേര്‍സ്!! *%&*____"
വണ്ടിക്കാശ് പോയി.
തൂശനില വെട്ടാനായി അതുവഴി വന്ന ചേട്ടന്റെ ലാസ്റ്റ് ആന്‍ഡ്‌ ഫൈനല്‍ കോള്‍.
"അലമ്പുണ്ടാക്കാതെ പൊക്കോണം എല്ലാം. ഇല്ലേല്‍ തെങ്ങും മൂട്ടില്‍ വെട്ടി മൂടേണ്ടിവരും."
തല്‍ക്ഷണം കേരവൃക്ഷത്തില്‍നു താങ്ങുകൊടുത്തിരുുന്ന പൂര്‍വകാമുകന്‍മാരെല്ലാം വിലാപയാത്രയായി തൊട്ടടുത്ത ഷാപ്പിലേക്ക് മാര്‍ച്ചു ചെയ്തു. ആ ദിവസത്തിന്റെ ഓര്‍മ്മക്കായ് പുതിയൊരു വാട്ട്സപ്പ് ഗ്രൂപ്പും സ്ഥാപിതമായി. 'സൌന്ദര്യം ഒരുശാപമാണ്."

Wednesday, July 22, 2015

സര്‍വേ ഓഫ് തൊന്തരവ്‌സ്

"നാളെയെക്കുറിച്ച് സാര്‍ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മക്കളുടെ ഭാരിച്ച വിദ്യാഭ്യാസ ചിലവുകളെപ്പറ്റി?"

അയ്യോ ഇല്ല! (എന്നാലും ആരാ ഈ രാവിലെ?)

"സാറുമായി ഒരു മീറ്റിങ്ങിന് ഞങ്ങളുടെ എജ്യുക്കേഷണല്‍ കണ്സല്‍ട്ടന്റ് സ്ഥലവും സമയവും തീരുമാനിച്ചു കഴിഞ്ഞു."

അതെയോ? ഞാനറിഞ്ഞില്ല!!?

"ലിസണ്‍ സര്‍, മൂത്ത മകന് പതിനാറു വയസാകുമ്പോള്‍ സാര്‍ മൂത്ത് നരച്ചൊരു പരുവമാകില്ലേ? പേടിക്കേണ്ട. കൃത്യമായ ഇന്‍വെസ്റ്റ്‌മെന്റ് വഴി അവനെ അമേരിക്കയിലും അന്റാര്‍ട്ടിക്കയിലും വിട്ടു പഠിപ്പിച്ച് തിരികെ കേരളത്തില്‍ എത്തിക്കാം..."

കുട്ടനാട്ടില്‍ വിളവിറക്കാന്‍ അവന്‍ അന്റാര്‍ട്ടിക്ക വരെ പോകേണ്ടതുണ്ടോ? (ആത്മഗതം)

"വെല്‍, ഞങ്ങളുടെ SIT (സര്‍വേ ഓഫ് ഇമ്മാതിരി തൊന്തരവ്‌സ്) റിസര്‍ച്ച്സ് പ്രകാരം അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ജീവിതം ദുഷ്കരമാകും .........  "

നെടുങ്കന്‍ വിശകലനങ്ങള്‍, ഉപദേശങ്ങള്‍ , ഡയലോഗുകള്‍...
ആദ്യമൊക്കെ മൂളി മൂളി നിന്നു. പിന്നെയൊന്നു മുള്ളാന്‍ പോയി. പാന്‍ട്രിയില്‍ നിന്ന് ഒരുകപ്പ് ചായ എടുത്തു തിരികെ വന്ന് മേശപ്പുറത്തിരുന്ന മൊബൈല്‍ എടുത്തു ചെവിയി വെച്ചു നോക്കി. ഇല്ല ആള് മരിച്ചിട്ടില്ല. സര്‍വേ കണ്ടിന്യൂസ്...!

(സ്മാര്‍ട്ട്ഫോണ്‍ യുഗത്തില്‍ ഡാറ്റബേസും കോണ്ടാക്റ്റ്സും സംഘടിപ്പിക്കാന്‍ ബുദ്ധിമുട്ടില്ല. ആര്‍ക്കും ആരെയും വിളിക്കാം. സ്വാഭാവികം! കേള്‍ക്കാന്‍ സൌകര്യമുണ്ടോ എന്ന് ചോദിക്കേണ്ടത് മര്യാദ. വേണ്ടാന്നു പറഞ്ഞാല്‍ വെറുതെ വിടുക. അല്ലാണ്ട് അധികം അങ്ങ് ഒണ്ടാക്കരുത്. ടാങ്ക്യൂ.)

Wednesday, July 1, 2015

വൃഥാ

മഴയില്‍  കുതിരവേ മരമോര്‍ത്തു
തുവര്‍ത്തിയാല്‍ നന്നായിരുന്നു.
അതുകേട്ട കാറ്റ് ചിരിച്ചു; മടിയില്ല.
ഇരമ്പലില്‍ ഇലകള്‍ വിറച്ചു; വേരറ്റു.
കടപുഴകിയ കുഴിയില്‍ മഴവെള്ളം
മണ്ണിന്‍ ഉള്ളുനിറച്ചൊരു ചെറുകുളം.
കാറ്റേ നന്ദി, കാലമെത്രയായി നില്‍ക്കുന്നു.
ആത്മനിര്‍വൃതിയില്‍ ചാഞ്ഞുറങ്ങവേ
ഈര്‍ച്ചവാളിന്‍ മൂര്‍ച്ചയറിഞ്ഞു;
പടുമരത്തിന്‍ പ്രാണന്‍ പിടഞ്ഞു.
കണ്ണടയും മുന്‍പായ്‌ ഒരു ജെ.സി.ബി
മണ്ണുവാരിയിട്ടു; കുളം മങ്ങിയൊരോര്‍മ്മയായ്.

Sunday, June 21, 2015

അസതോമാ..

ക്രിസ്തു ശിഷ്യനായ തോമാശ്ലീഹക്ക് ഇന്ത്യയിലെ തന്റെ ബിസ്സി ഷെഡ്യൂളിനിടെ ഏഴര പള്ളികളുടെ 'സ്വിച്ച്ഓണ്‍' കര്‍മ്മം നിര്‍വഹിക്കേണ്ടതുണ്ടായിരുന്നു. നിര്‍ഭാഗ്യവശാല്‍ തദവസരത്തില്‍ കറന്റ് ഇല്ലാതെ വരികയും ഉത്ഘാടനകര്‍മ്മം നിര്‍വഹിക്കാന്‍ മറുവഴി കണ്ടെത്തേണ്ടി വരികയും ചെയ്തു. 
അന്നേരം പെട്ടന്ന് അവൈലബിളായ നിലവിളക്കിനു മുന്‍പില്‍ നില്‍ക്കവേ 'റാംജി റാവൂ സ്പീക്കിങ്ങിറില്‍ ഒപ്പിടാന്‍ നേരം സായ്കുമാര്‍ കേട്ട പോലെ 'അവനവന്‍ കുഴിക്കുന്ന കുഴികളില്‍ കുടുങ്ങുമ്പോള്‍ ഗുലുമാല്‍..." എന്ന ഈണത്തില്‍ രണ്ടു ശ്ലോകം കേട്ടു.
ഒന്ന്‍, 'വെളിച്ചം ദുഃഖമാണുണ്ണീ തമസല്ലോ സുഖപ്രദം'. നെക്സ്റ്റ് വണ്‍ 'അസ'തോമാ സത്ഗമയ തമസോമാ ജ്യോതിര്‍ഗമയ'. 


എന്തുകൊണ്ടോ രണ്ടാമത്തെ പാട്ടിലെ 'അസതോമാ' എന്ന വാക്കിലെ 'തോമാ' വിളി അദ്ദേഹത്തിന് 'ക്ഷ' പിടിക്കുകയും അങ്ങേര് സംശയലേശമന്യേ വിളക്ക് കൊളുത്തുകയും ചെയ്തു. 


അന്ന് മുതല്‍ ക്രിസ്ത്യാനികള്‍ക്ക് മീന്‍ പിടിക്കുമ്പോള്‍ റാന്തല്‍ തെളിക്കുന്നതിനോ ബീഡി വലിക്കാന്‍ ലൈറ്റര്‍ ഉപയോഗിക്കുന്നതിനോ പടക്കത്തിനു തീ കൊളുത്തുന്നതിനോ വിലക്കില്ല.

Tuesday, June 16, 2015

അച്ഛന്റെ ദുഃഖം

"ഇവിടെ നിര്‍ത്തടാ മോനേ..ഒരു മിനിട്ട്"
അല്‍റിഗ്ഗാ റോഡിലൂടെ അര്‍ദ്ധരാത്രിയില്‍ വണ്ടിയോടിച്ചു പോകവേ ആന്റണിച്ചേട്ടന്‍ പതിവുപോലെ സെന്റി'മെന്റ'ലായി.

തുടങ്ങി അങ്ങേരുടെ സൂക്കേട്, മെണ്ടമടിച്ചാല്‍ പിന്നെ ബാക്കിയുള്ളോര്‍ക്കാ പണി. പോയിക്കിടന്ന് ഉറങ്ങ്, നാളെ പണിക്ക് പോകേണ്ടതാ..

"ഡാ നിനോക്കൊന്നും പറഞ്ഞാല്‍ മനസിലാവില്ല. ഒരച്ഛന്റെ ദുഃഖം. കെട്ടിച്ചു വിട്ട മോളേപ്പോലെയാ എനിക്കിവള്‍. കഷ്ടപ്പെട്ട് അധ്വാനിച്ച പണംകൊണ്ട് ഞാന്‍ തന്നെ മുന്‍കൈ എടുത്ത് കെട്ടിച്ചതാ.."

"എന്തുവാടെയ് ഇത്? വലിച്ച് അകത്തിട് ഇല്ലേല്‍ വേറെ വല്ല വണ്ടിയും കേറി ചാകും."

ഇതൊന്നും കണ്ടു ശീലമില്ലാത്ത കൂടുകാരന്‍ അമ്പരന്നു. സ്ട്രീറ്റ് ലൈറ്റ് പോസ്റ്റില്‍ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുന്ന അച്ചായനെ പാടുപെട്ട് പറിച്ചെടുത്ത് വണ്ടിയിലിട്ടു.

ആന്റണിചായന്റെ ദുഃഖം അവനും അറിയണം.

'ഡാ നാലഞ്ചു കൊല്ലം മുന്‍പ് ഇതുപോലൊരു പാതിരാത്രിയില്‍ അടിച്ചു പിമ്പിരിയായി ആ കണ്ട പോസ്റ്റും ലൈറ്റും അത് നിന്നിരുന്ന ഡിവൈഡറും വണ്ടിയിടിച്ച് തകര്‍ത്ത് ഈ പിഞ്ചു ഹൃദയമുള്ള മനുഷ്യനാണ്. ദുബായ് മുനിസിപ്പാലിറ്റി അങ്ങേരെക്കൊണ്ടു തന്നെ അത് മൊത്തം പണിയിപ്പിച്ചു.

"പണിയിപ്പിച്ചു എന്ന് പറഞ്ഞാല്‍..?"
എന്ന് പറഞ്ഞാല്‍, പണിയെടുക്കേണ്ട. കണ്ടു നിന്നാല്‍ മതി. കാശ് മൊത്തം അങ്ങേരുടെ. ഫൈന്‍ വേറെ. ലൈസന്‍സ്  കണ്ടുകെട്ടി.എല്ലാം കൂടി ഒരു പെണ്ണിനെ കേട്ടിക്കേണ്ട തുക ചിലവായിട്ടുണ്ട്. അതാണ്‌ ഈ അച്ഛന്റെ ദുഃഖം.!

Wednesday, June 10, 2015

അവശ്യസാധനം

'എന്തവായെടോ?'
ഒക്കെ റെഡിയാണ് സര്‍. പക്ഷേ ഒരു കുഴപ്പം. മറ്റേ സാധനം കിട്ടിയിട്ടില്ല.
അക്ഷമനായ മന്ത്രിയോട് പ്രൈവറ്റ് സെക്രട്ടറി അടക്കംപറഞ്ഞു.
ലക്ഷ്യസ്ഥാനത്തേക്ക് പോകവേ ചെറു കവലയില്‍ വണ്ടിയൊതുക്കി മടങ്ങിവന്ന പി.എ നിരാശനായിരുന്നു.
സാറേ...ഇവിടെയുമില്ല.
'ഏത് പട്ടിക്കാടാടോ ഇത്.'?
കലിപ്പടക്കാനാവാതെ പുറത്തിറങ്ങി, ഡോര്‍ വലിച്ചടച്ച്, മനശാന്തിക്കായി യോഗമുറ വശമില്ലാത്തതിനാല്‍ ഒന്നു മൂത്രമൊഴിക്കാമെന്നു വെച്ച്  പൊന്തകാടിനോട് ചേര്‍ന്ന്‍ മന്ത്രി മുണ്ടുപൊക്കി.
'ദാ നമ്മുടെ നേതാവ്'
ഏതോ പ്രതിഷേധ ജാഥക്കാര്‍ അവിചാരിതമായി മന്ത്രിയെക്കണ്ട് ആവേശംപൂണ്ടു. ഉടനേ കഴുത്തില്‍ പ്ലാസ്റ്റിക് പൂമാല വീണു. മുണ്ട്‌ താഴ്ത്തി മന്ത്രി അത് ഏറ്റുവാങ്ങി. ജയ്‌ വിളികളോടെ അങ്ങേരെ ചുമന്ന്‍ സമരപ്പന്തലില്‍ എത്തിച്ചു.
'നമ്മുടെ പ്രതിഷേധത്തിന് ശക്തി പകരുവാന്‍, യാതൊരു അറിയിപ്പുമില്ലാതെ യാത്രാമധ്യേ എത്തിച്ചേര്‍ന്ന പ്രിയ നേതാവിനായി ഞാന്‍ മൈക്ക് കൈമാറുന്നു. '
'നില്‍ക്കണോ അതോ പോകണോ?' തടിയൂരാനാകാതെ വെട്ടിലകപ്പെട്ട മന്ത്രി വാക്കുകള്‍ക്കായി പരതി.
'കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ ജീവിതം തന്നെ ദുസ്സഹമാക്കിയിരിക്കുന്നു. എന്ത് മൈ..മൈ...(അതുവേണ്ട) മ്ലേച്ചമായ ... വികസനമാണ് ഇവിടെ ഉണ്ടായിട്ടുള്ളത്? അവശ്യസാധനങ്ങളായ പാല്, പച്ചക്കറി, പോത്തിറച്ചി എന്നിവ സാധാരണക്കാരന് കിട്ടാക്കനിയായിരിക്കുന്നു. എന്തിന്, ഒരു 'ഉറ' പോലും ഈ അങ്ങാടിയില്‍ ലഭ്യമാണോ?

പുരുഷാരം സംശയഭാവേ മുഖാമുഖം നോക്കി. പാല്‍ക്കാരി ജാനു ആരാധനയോടെയും.

'ധീരാ വീരാ നേതാവേ..."
ഉറച്ച മുദ്രാവാക്യം വിളിയോടെ പി. എ തന്നെ ആ കണ്ഫ്യൂഷാന്തരീക്ഷത്തിന്  അറുതിവരുത്തി.
ഒരു സമൂഹത്തിന്റെ ഏറ്റവും ചെറിയ പ്രശ്നങ്ങളില്‍ പോലും ബദ്ധശ്രദ്ധനായ നേതാവിനെ തോളിലേറ്റി അവര്‍ കാറിലേക്ക് ആനയിച്ചു.

Tuesday, June 2, 2015

ബീരാങ്കുട്ടിയുടെ ദാര്‍ശനികത

'ഇതിനു ഗ്യാരന്റിയുണ്ടോ?'

കസ്റ്റമറുടെ ചോദ്യം.

സെയില്‍സ്മാന്‍ ബീരാന്‍കുട്ടി ഒരു പരിണാമത്തിന്റെ പാതയിലായിരുന്നു.
നിരന്തരമായ എഫ്.ബി ചര്‍ച്ചകളുടെയും പോസ്റ്റുകളുടെയും സ്വാധീനത്തില്‍ അഗാധമായ ചിന്തയുടെ ആഴത്തില്‍ ഇറങ്ങി നടന്ന അദ്ദേഹം അനുദിനം 'ഒരു ഇന്റലക്ച്വലാകാനുള്ള ശ്രമത്തിലായിരുന്നു.


"ഇതിനോ...? ഗ്യാരന്റിയോ..? ഹ...ഹ..ഹ..ഹ..!"
വിജനതയിലേക്ക് ദൃഷ്ടിയൂന്നി ബീരാന്‍കുട്ടി പൊട്ടിച്ചിരിച്ചു.
അന്തംവിട്ടു നിന്ന കസ്റ്റമറെ അമച്ച്വര്‍ നാടക നടന്റെ വഴക്കത്തോടെ വെട്ടിത്തിരിഞ്ഞുനോക്കി അദ്ദേഹം ചോദിച്ചു.

'ഈ ലൈഫിന് എന്ത് ഗ്യാരന്റി മിസ്ടര്‍, അപ്പോഴാണോ ചൈനയുടെ ചട്ടുകത്തിന്?!

കണ്ണു തള്ളി നില്‍ക്കുന്ന കസ്റ്റമറില്‍ ജിജ്ഞാസാലുവായ ഒരു ശ്രോതാവിനെ ബീരാന്‍കുട്ടി കണ്ടു.

" ഉദാഹരണത്തിന് സ്കൂട്ടര്‍ ഓടിച്ചു വന്ന താങ്കള്‍ വന്നപോലെ തിരികെ വീട്ടില്‍ എത്തുമെന്നതിന് എന്ത് ഗ്യാരന്റി?"

ചെകിടടയ്ക്കുന്ന ഒരു ശബ്ദം! കണ്ണിലൂടെ പൊന്നീച്ച..!
കാറ്റത്ത് വാഴ മറിയുംപോലെ ബീരാങ്കുട്ടി നിലത്തേക്ക് പെടന്നു.

Thursday, May 7, 2015

ഒരു നാരങ്ങാവെള്ളം കാച്ചിയാലോ?

പുണ്യാളന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദിക്ഷണം തെക്കുപടിഞ്ഞാറേ നട കടന്നു പോയി. കൊടും വെയ് ലിലും  തിരക്കിലും വലഞ്ഞ ജനം പള്ളിവക ന്യായവില സ്ടാളിലേക്ക് തള്ളിക്കയറി. ദാഹം തീര്‍ക്കണം. വരണ്ട ഭൂമിയില്‍ ചാറ്റമഴ തൂകിയ പോലെ നാരങ്ങാവെള്ളത്തിന്റെ കുപ്പികള്‍ കാലിയായി. തീരുന്ന മുറയ്ക്ക്  കെയ്സുകള്‍ വീണ്ടും നിറയ്ക്കാന്‍ വാളണ്ടിയര്‍മാര്‍ സ്റ്റോര്‍ റൂമിലേക്ക് ഓടി.
ഒരു കുപ്പി അകത്തു ചെന്നപ്പോള്‍ പരവേശം ലേശം ശമിച്ചോരു അണ്ണാച്ചി പരാതിപ്പെട്ടു
 'തമ്പീ ഇതോ പോഞ്ചി വെള്ളം? ടെസ്റ്റില്ല, ഷുഗറില്ല!'
'വേണമെങ്കില്‍ കുടിച്ചിട്ടു പോഡേയ് പാണ്ടി..'(ആത്മഗതം)
എന്നാല്‍ വെള്ളം കുടിച്ച നാട്ടുകാര്‍ക്കും ഇതേ അഭിപ്രായം.
എന്തായാലും കാലാവസ്ഥ അനുകൂലമായതുകൊണ്ടു കച്ചവടം പൊടിപൊടിക്കുന്നുണ്ട്‌. കുടിച്ചുകഴിഞ്ഞാല്‍ കാശ് വെയ്.
തിരക്ക് അല്പം ഒതുങ്ങിയപ്പോള്‍ സ്റ്റോര്‍ റൂമില്‍ ഒന്നു പോയി. അവിടെ തകൃതിയായി കുപ്പികള്‍ നിറച്ചുകൊണ്ടിരിക്കുന്നു. ഇതയും വെള്ളം വിറ്റിട്ടും വീണ്ടും രണ്ടു ബക്കറ്റ് ബാക്കിയോ?
അല്ല. ഇത് കുപ്പി കഴുകാന്‍ വെച്ചിരുന്ന ബക്കറ്റ് അല്ലെ?
ആണോ?
!!

Thursday, April 23, 2015

നൈസായ വിശ്വാസം

'മതവിശ്വാസം അണ്ടര്‍വെയര്‍ പോലെയാണ്. ഇട്ടിട്ടുണ്ടെല്‍ നിങ്ങള്‍ക്ക് കൊള്ളാം. ഇല്ലേലും കുഴപ്പമില്ല. എന്നും വെച്ച് അത് പുറത്തിട്ടു കൊണ്ട് നടക്കുകയോ എല്ലാവരെയും പൊക്കി കാണിക്കുകയോ ചെയ്യുന്നത് കാണുന്നവര്‍ക്ക് ചൊറിച്ചില്‍ ഉളവാക്കും.'


Tuesday, April 14, 2015

ബാച്ചിലര്‍ വിഷു.

ബങ്ക് ബെഡിന്റെ മുകളിലത്തെ നിലയില്‍ നിന്നും കണി ലക്ഷ്യമാക്കി കണ്ണടച്ച് യാത്ര ചെയ്ത കണാരേട്ടന്‍ കതകിന്‍ വരിപ്പില്‍ തലയിടിച്ചു വീണു.
കണി മിസ്സ്‌ ആയെങ്കിലും സാരമില്ല കൈനീട്ടത്തിലാണ് ഇക്കൊല്ലത്തെ വരശ് എന്ന് കരുതി കൈനീട്ടിയപ്പോള്‍ കണാരേട്ടന്റെ കയ്യില്‍ സര്‍ദാര്‍ജി വെച്ചു കൊടുത്തത് ബീഡി!
മുറിയിലെ തലമൂത്ത കാരണവരായ പഞ്ചാബിയോടു തലേന്നേ കാര്യങ്ങള്‍ പറഞ്ഞേല്‍പ്പിച്ച് കൈനീട്ടത്തിനുള്ള വെള്ളിത്തുട്ടുകളും എല്പ്പിച്ചിരുന്നെകിലും അങ്ങേരത് മറന്നു. മോര്‍ണിംഗിലെ പതിവ് കക്കൂസ് യാത്രക്കുള്ള ഇന്ധനമാണ് ആവശ്യപ്പെടുന്നെന്നു കരുതിയ അങ്ങേരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
ഇനിയും എഴുനേല്‍ക്കാനുണ്ട് രണ്ടുപേര്‍. അവരെങ്കിലും വിഷുക്കണി കണ്ടു കുളിരട്ടെ എന്ന സമാധാനത്തില്‍ കണാരേട്ടന്‍ തല തിരുമിക്കൊണ്ട് കട്ടന്‍ ചായയിട്ടു.
രണ്ടാമത്തെ ബെഡില്‍ നിന്നും അവറാച്ചന്‍ മിസൈല്‍ പോലെ കണി ലക്ഷ്യമാക്കി പായുന്നത് തെല്ലസൂയയോടെ കണാരേട്ടന്‍ നോക്കി. പുട്ട് കുറ്റിയില്‍ നിറച്ച അരിയും റോബസ്ടോ പഴത്തില്‍ കുത്തി നിര്‍ത്തിയ സബ്രാണിയും മറ്റ് അനുസാരികളും ചവിട്ടിക്കുഴച്ച് അവറാച്ചന്‍ പാഞ്ഞപ്പോഴാണ് സംഗതി ഓര്‍ത്തത്, അങ്ങേര്‍ക്ക് ഉറക്കത്തില്‍ എണീറ്റ് നടക്കുന്ന സ്വഭാവമുണ്ട്!
ഇനി റൂമിലെ നാലാമന്‍ ശശി എണീക്കുമ്പോള്‍ .....?

Monday, April 6, 2015

അതിലും ബോറ്

റൂമില്‍ ഹോട്ടലില്‍ ബാറില്‍ പാര്‍ക്കില്‍
ബോറടി മാറ്റുവതെങ്ങനെന്നറിയാതെ 
കറക്കമൊരു മേശയ്ക്കിരുപുറമെത്തി
കുശലം പറയാന്‍ ഒരുങ്ങുമ്പോള്‍
വാട്ട്സപ്പിന്‍ കുത്തുകയായിരിക്കും നീ 
എങ്കില്‍ ഞാനായിട്ടെന്തിന് കുറയ്ക്കണം.

Tuesday, March 3, 2015

നാറാണത്ത് ന്യൂ.ജെ

മലമുകളിലേയ്ക്ക് ചുമന്ന പാറ മാത്രമേ നാറാണത്തു ഭ്രാന്തന്‍ താഴേയ്ക്ക് തള്ളിയുള്ളൂ.
തലയിലെ ജി.പി.എസും കൊണ്ട് മലകയറിയ നമ്മളോ അവിടുന്നു താഴേക്ക് ചാടുന്നു'.

നവോത്ഥാനം ഒരു മണ്ണാംകട്ട

Monday, March 2, 2015

'ഗോ'എയര്‍

ആറംമുളയില്‍ പൈതൃക വിമാനത്താവളം വരും. പശുക്കള്‍ക്കായ് പ്രത്യേക പാര്‍ക്കിംഗ്.

Sunday, March 1, 2015

കളിയറിയാത്തവര്‍

ഡാല്‍മിയക്കും പവാറിനും ശ്രീനിവാസനും ക്രിക്കറ്റ് കളിക്കാന്‍ അറിയാമായിരുന്നെങ്കില്‍ കോടതിക്കും നമുക്കും ഒരു തലവേദനയും ഉണ്ടാകുമായിരുന്നില്ല. 
ഫോര്‍ എക്സാമ്പിള്‍, 
കേരളത്തിന്റെ അഭിമാന കായിക വല്ലഭന്‍ ബോബി ചെമ്മണ്ണൂരിനെ നോക്കൂ...അങ്ങേരു ചാടുകയോ ഓടുകയോ തലകുത്തി മറിയുകയോ ചെയ്യുന്നതുകൊണ്ട് നമുക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?

Wednesday, February 25, 2015

പൊതു തത്വം

എല്ലാം അറിയാവുന്ന പലരും അന്തര്‍മുഖരാണ്. ഉറക്കെ വിളിച്ചു പറയുന്നവരാകട്ടെ ശുദ്ധ വിവരക്കേടും.

Wednesday, February 18, 2015

ലേഡീ ഡ്രൈവേര്‍സ്

പതിവുപോലെ രാവിലെ വണ്ടി ഒതുക്കി കാറില്‍ ഇരുന്നൊരു പുസ്തകം വായിക്കുന്നു. 
തെല്ലു കഴിഞ്ഞപ്പോള്‍ തൊട്ടടുത്ത പാര്‍ക്കിങ്ങില്‍ ഒരു വണ്ടി വന്നു നിന്നു. കൊണ്ടിട്ടതില്‍ തൃപ്തി പോരാഞ്ഞ് മൂന്നാല് തവണ മുന്നും പിന്നും എടുത്ത് പെര്‍ഫക്റ്റ് ആക്കിയിടാനുള്ള ശ്രമം. 

എഞ്ചിന്റെ കണ്ടമാന മൂരളലില്‍ പുസ്തകത്തിലുള്ള കൊണ്സന്‍ട്രേഷന്‍ പോയി. വെള്ളക്കാരിയാണ്. കൊള്ളാം, അടുക്കും ചിട്ടയോടും കാര്യങ്ങള്‍ ചെയ്യാന്‍ നമ്മള്‍ വരെ കണ്ടു പഠിക്കണം.

ഒരു 'ടപേ..' ശബ്ദം! കയ്യില്‍ നിന്നും പുസ്തകം താഴെ വീണു.

ഒതുക്കി ഒതുക്കി ഒടുക്കം ലവള്‍ നമ്മടെ വണ്ടിയെ 'ഉമ്മച്ചനടിച്ചു!'
ഇറങ്ങി നോക്കിയപ്പോള്‍ ഒരു 'സോറി'
കഥയിലെ ആര്‍ദ്ര ഹൃദയനായ നായക കഥാപാത്രത്തില്‍ അലിഞ്ഞിരുന്നതുകൊണ്ട് അറിയാതെ പറഞ്ഞു.
'ഇട്സ് ഓക്കേ'. അതോടെ ലവള്‍ പോയി.

കഥയില്‍നിന്നിറങ്ങി രണ്ടു സെക്കന്റ് കഴിഞ്ഞ്, വണ്ടിയുടെ മുറിപ്പാട് നോക്കി ഒരുമൂട് തെറിപറഞ്ഞ് ഞാന്‍ സത്വഗുണം വീണ്ടെടുത്തു. പുസ്തകങ്ങള്‍ നമ്മെ വഴിതെറ്റിച്ചേക്കാം..ബട്ട്..

why all Ladies are like this?. :)
ഉത്തരം കിട്ടാത്ത ചോദ്യങ്ങളില്‍ ഒന്നുകൂടി !

Tuesday, February 17, 2015

H1

ചായക്കടയിലും ചന്തയിലും സര്‍ക്കാരിന്റെ H1N1 മുന്നറിയിപ്പ്. 

അമേരിക്കയില്‍ കുടിയേറ്റ വിസക്ക് ശ്രമിച്ചുകൊണ്ടിരിക്കുന്ന മകന്‍ രാവിലെ അവറാച്ചനെ ഫോണില്‍ വിളിച്ചു.
'അപ്പച്ചാ എനിക്ക് H1b1 കിട്ടി.'

'കര്‍ത്താവേ..ചതിച്ചോ..അന്യനാട്ടില്‍ പന്നിപ്പനി പിടിച്ചു ചാകനാനല്ലോ എന്റെ മോന്റെ വിധി.!'

Saturday, February 14, 2015

സകല പുണ്യാന്‍മാരുടെ തിരുനാള്‍

വാലന്റൈൻ പുണ്യാളന്റെ പെരുന്നാൾ ആയതുകൊണ്ടാന്നു തോന്നുന്നു പള്ളിയിൽ പതിവില്ലാത്ത തള്ളിക്കേറ്റം.
അങ്ങേരു മൊത്തത്തിൽ നമുക്കൊരു അസ്സെറ്റാ.. :)

Tuesday, February 10, 2015

മള്‍ട്ടി ടാസ്ക്

രാവിലെ വണ്ടിയോടിച്ചു വന്നപ്പോള്‍ അത്ഭുതം തോന്നിയൊരു കാഴ്ച കണ്ടു. പിറകേ വരുന്ന വണ്ടിയ്യുടെ ഡ്രൈവര്‍ വളരെ മാന്യമായി ഒരു പുസ്തകം സ്ടിയറിങ്ങില്‍ താങ്ങി വായിക്കുന്നു. മറു കയ്യില്‍ ബര്‍ഗര്‍ ഉള്ളതുകൊണ്ട് ബ്രേക്ക് ഫാസ്റ്റും കൂടെ നടക്കുന്നുണ്ട്. 
തൊട്ടു പിന്നാലെ ആയതുകൊണ്ട് എപ്പോള്‍ വേണമെങ്കിലും മൂട്ടില്‍ ഒരു തട്ട് കിട്ടും എന്ന ഭയത്തില്‍ ഞാന്‍ കൂടെക്കൂടെ മിററിലൂടെ അങ്ങേരെ വാച്ച് ചെയ്തു. ഒരു കുഴപ്പവുമില്ല. സോ സിമ്പിള്‍! 

നിത്യേന ഓഫീസിലേക്ക് ചവിട്ടുന്ന ഒന്നൊന്നര മണിക്കൂര്‍ അതുപോലെ കൈകാര്യം ചെയ്യാനൊരു വരദാനം കിട്ടിയിരുന്നെങ്കില്‍ കര്‍ത്താവേ..നിനക്ക് ഞാനൊരു ബര്‍ഗര്‍ വാങ്ങി തന്നേനെ..!

Monday, February 9, 2015

ദ ബിഗ്‌ ബലൂണ്‍

ഊതി വീര്‍പ്പിച്ച ബലൂണിന് ഒരു കുട്ടിയുടെ കയ്യിലെ മൊട്ടുസൂചിയുടെ ആയുസ് മാത്രമേയുള്ളൂ.
ഇനി ആരും പൊട്ടിച്ചില്ലെങ്കിലും മൂന്നാല് ദിവസത്തിനുള്ളില്‍ അതിലെ കാറ്റ് താനേ പോകും.

Sunday, February 8, 2015

താത്വിക അവലോകന കോണ്ഗ്രസ്

നമ്മള്‍ ഇപ്പോഴും പഴയ പ്രതാപ കാലത്തിന്റെ സ്മരണകള്‍ ആടു ചവയ്ക്കും പോലെ അയവിറക്കി ഇരിക്കയാണ്.കേന്ദ്രത്തില്‍ ഒറ്റക്ക്ഭരിക്കാമെന്ന പൂതി ഇനി ഒരിക്കലും നടപ്പാവില്ല. ഇന്ത്യ മുഴുവന്‍ വേരോട്ടമുണ്ടായിരുന്ന നമ്മുടെ ഖ്യാതി ഇന്ന് വിരളിലെണ്ണാവുന്ന സംസ്ഥാനങ്ങളിലേക്ക് ചുരുങ്ങിയിരിക്കുന്നു. 

അതാതു സംസ്ഥാനങ്ങളില്‍ കാലാകാലങ്ങളായി രൂപപ്പെട്ടപ്രാദേശിക പാര്‍ട്ടികളുടെടെ വളര്‍ച്ചയാണ് ഇതില്‍ മുഖ്യഘടകം. ഇലക്ഷന്‍ സമയത്തുമാത്രം മാളത്തില്‍ നിന്ന് തല നീട്ടുന്ന കര്‍മ്മനിരതരല്ലാത്ത നമ്മുടെ നേതാക്കള്‍ അണികളിലും ജനങ്ങളിലും യാതൊരു പ്രചോദനവും ഉണര്‍ത്തുന്നില്ല.

മൂന്നാം മുന്നണി എന്ന അസംഭവ്യ അസംബന്ധത്തേക്കാള്‍ സെക്യുലര്‍ അല്ലെങ്കില്‍ നോണ്‍സെക്യുലര്‍ എന്ന രണ്ടു ചേരികളായി വരുംകാലങ്ങളില്‍ ഇന്ത്യന്‍ രാഷ്ട്രീയം മാറ്റപ്പെടും. തന്മൂലം രാജ്യത്തിനുള്ളില്‍ ചെറുകലാപങ്ങളും അസ്വസ്ഥതയും എപ്പോഴും തളം കെട്ടി നില്‍ക്കും.

കാര്യങ്ങള്‍ അത്ര ആശാവഹമല്ലെങ്കിലും ഇനി നാം ചെയ്യേണ്ട ചിലതുണ്ട്.നിലനില്‍പ്പുണ്ടാവും എന്ന്പ്രതീക്ഷയുള്ള സംസ്ഥാനങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച്, മറ്റിടങ്ങളില്‍ മത്സരിക്കാതെ ആശയപരമായി പൊരുത്തപെടാവുന്ന പ്രാദേശിക പാര്‍ട്ടികള്‍ക്ക്പിന്തുണ നല്‍കുക എന്നതാണ് പ്രധാനം. ഭാവിയില്‍ സാഹചര്യങ്ങള്‍ അനുകൂലമായാല്‍ ആ സഖ്യം പ്രയോജനപ്പെടുത്തി ഒരുകൂട്ടുകക്ഷി മന്തിസഭക്ക് നേതൃത്വം നല്കാം.

ജനാധിപത്യത്തില്‍ എന്നും ഒന്നാം സ്ഥാനം ജയിക്കുന്നവര്‍ക്കല്ല വോട്ടു ചെയ്യുന്ന ജനത്തിനാണ് എന്നത് നാം മറക്കരുത്. നമ്മുടെ യുവ നിരക്ക് അലക്കി വടിവൊത്ത ഖദര്‍ യൂണിഫോം തന്നെ വേണമെന്നില്ല. ഇട്ടു ശീലിച്ച പാന്റോ ടീ ഷര്‍ട്ടോ ധരിക്കാം. വേഷത്തിലല്ല കാര്യം ജനത്തിനു പ്രിയപ്പെട്ടവര്‍ ആയി പ്രവര്‍ത്തിക്കുക എന്നതാണെന്ന സത്യം ഈ വൈകിയ വേളയില്‍ നാം മനസിലാക്കുന്നു.

ജയ്‌ ഹിന്ദ്‌.

Thursday, February 5, 2015

സമസ്യ

അടുത്തൊരു സൂപ്പര്‍ മാര്‍ക്കറ്റ് വന്നതോടെ അന്ത്രൂക്കാന്റെ കച്ചോടം പൊട്ടി. കണക്കു പുസ്തകവുമായി ദിവസം മുഴുവന്‍ ക്യാഷിലിരുന്നുന്നിരുന്ന അങ്ങേര് കടയുടെ കണ്ട്രോള്‍ പൂര്‍ണ്ണമായും സ്ടാഫ് സുലൈമാനെ ഏല്‍പ്പിച്ച് ഗൃഹഭരണത്തിലേക്ക് പിന്‍വലിഞ്ഞു.
കച്ചോടം തുടങ്ങിയ കാലം മുതലേ 'എടുത്തുകൊടുപ്പുകാരന്‍'സുലൈമാനാണ് മുതലായിയുടെ വലം കൈയ്യ്. പണ്ട്കട തുറന്നാല്‍ ഒരു സുലൈമാനി പോലും കഴിക്കാന്‍ നേരം കിട്ടാതിരുന്ന സുലൈമാന്‍ ഇന്ന്‍ സുലൈമാനിക്കും ഈച്ചയടിക്കും അഡിക്ടായി മാറി.
ജീവിതമങ്ങനെ വിരസമായി നീങ്ങുബോഴാണ് ഗള്‍ഫുകാരന്‍ ചങ്ങായി സുലൈമാനൊരു സ്മാര്‍ട്ട് ഫോണ്‍ സമ്മാനിച്ചത്. ഉണ്ണികണ്ണന്റെ വായ്‌ തുറന്നപ്പോള്‍ കണ്ടപോലെ, ആണ്ട്രോയിഡിന്റെ വാതായനങ്ങള്‍ തള്ളിത്തുറന്ന സുലൈമാന്‍ ഈരേഴു പതിനാലു ലോകവും അതിലും വലിയ പലതും കണ്ടു!
ആപ്പ്, കോപ്പ്.. ഫേസ്ബുക്ക്..
അഷ്‌റഫ്‌...അവറാന്‍..അമ്മിണി..അക്ബര്‍..ജോസ്..ജെഫു..ഷക്കു. അക്കു...
അങ്ങനെ പഴയ കൂട്ടുകാരെ പലെരെയും കണ്ടു. പക്ഷേ സുലൈമാന്‍ അന്തം വിട്ടു പോയത് അവരൊക്കെ എഴുതി പിടിപ്പിക്കുന്ന സംഗതി കണ്ടാണ്‌! എത്തുംപിടിയും കിട്ടുന്നില്ല.
ഇവരൊന്നും ഇങ്ങനായിരുന്നില്ല. മൂന്നാംക്ലാസിലെ കവിത കാണാതെ പഠിക്കാന്‍ പാടുപെട്ടിരുന്നവര്‍ മലയാള സാഹിത്യം എടുത്ത് അമ്മാനമാടുന്നു!
ഇതൊക്കെ എങ്ങനെ സാധിക്കുന്നു?
ഗഹനമായ ചിന്തയ്ക്കൊടുവില്‍ 'തറ പറ' എഴുതാന്‍ അറിയാതിരുന്നവനൊക്കെ തെളിയാമെങ്കില്‍ തനിക്കും ആകാമെന്ന് സുലൈമാന്‍ തീര്‍ച്ചപ്പെടുത്തി.
അന്ന് മുതല്‍ സുലൈമാന്റെ വാക്കിലും നോക്കിലും പ്രകടമായ മാറ്റമുണ്ടായി. അന്ത്രൂക്കാന്‍ ഇടയ്ക്കിടെ കട വിസിറ്റ് നടത്തുപോള്‍ തൊടുത്തുവിടുന്ന ചോദ്യങ്ങളോടുള്ള പ്രതികരണം അതുവരെ പരിചിതമല്ലാത്ത വിധമായിരുന്നു.
നാള്‍ക്കുനാള്‍ ചെല്ലുംതോറും സുലൈമാന്റെ ശ്രദ്ധ മുഴുവന്‍ മലയാള വ്യാകരണത്തിലായി. കടയില്‍ ആകെയുണ്ടായിരുന്ന കച്ചവടവും അതോടെ താറുമാറായി. അഞ്ഞൂറിന്റെ നോട്ട് കൊടുത്തവര്‍ എണ്ണൂറു ബാലന്‍സുമായി മടങ്ങുന്ന അവസ്ഥാവിശേഷം.
ഒരു വൈകുന്നേരം. പണപ്പെട്ടിയിലെ നോട്ടും വിറ്റ സാധനത്തിന്റെ കണക്കും റ്റാലിയാകാതെ അന്ത്രൂക്കാന്‍.....
'കണക്ക് ശരിയാകുന്നില്ലല്ലോ സുലൈമാനെ..'?
സുലൈമാന്‍ ഒന്നും മിണ്ടിയില്ല. വീണ്ടും വേദനയോടെ അന്ത്രുക്കാ ചോദിച്ചു.
'പെട്ടിയില്‍ കാശ് കാണുന്നില്ലല്ലോ സുലൈമാനെ...!'
ഒരു ദീര്‍ഘ മൌനത്തിനോടുവില്‍ സുലൈമാന്‍ മൊഴിഞ്ഞു.
'ജീവിതം തന്നെ ഒരു സമസ്യയാണ്. ഉത്തരം കിട്ടാത്ത വ്യര്‍ത്ഥമായ ചോദ്യങ്ങളുടെ സമസ്യ.'
'കോണോത്തിലെ ബര്‍ത്തമാനം പറയുന്നോ... അന്റെ ബാപ്പാ ആരാണെന്ന് അല്ല ഹമുക്കെ ഞാന്‍ ചോദിച്ചത്.'
*#$@**%&%

Tuesday, January 20, 2015

അടുത്ത ബെല്ലോടു കൂടി..

ദൈവസഹായത്താല്‍ സ്കൂള്‍ യുവജനോത്സവത്തിനൊന്നും സംസ്ഥാന തലത്തില്‍ മത്സരിക്കേണ്ട ഗതികേട് ഇതുവരെ ഉണ്ടായിട്ടില്ല. എങ്കിലും യന്ത്രങ്ങളുടെ പ്രവര്‍ത്തനം പഠിച്ചുകൊണ്ടിരുന്ന കാലഘട്ടത്തില്‍ ഗ്രേസ് മാര്‍ക്ക് കിട്ടുമെന്ന അതിമോഹത്തില്‍ ഒരു സംസ്ഥാന പൊളിടെക്നിക് കലോത്സവത്തില്‍ പങ്കെടുക്കേണ്ടി വന്നിട്ടുണ്ട്. ഏതാണ്ട് നാലോളം വ്യക്തിഗത ഐറ്റങ്ങളില്‍ തനിയേ കോളേജിനെ പ്രതിനിധീകരിക്കേണ്ടി വന്നു എന്നതില്‍ നിന്നും കൊളേജിലെ കലാ ദാരിദ്ര്യം നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ.
വെറുതേ കിട്ടുന്ന ഈ മാര്‍ക്ക് പരീക്ഷ കടന്നു കിട്ടാന്‍ മുക്രയിടുന്നവര്‍ക്ക് ഒരു മോഹക്കനിയാണ്. എങ്കിലും കല ലവലേശമില്ലാത്ത ഹോസ്റല്‍ കേടികള്‍ക്ക് തലകാണിക്കാന്‍ ഒരവസരം എവിടെ? അതിനും പോംവഴിയുണ്ട്. നാടകം!
ഒരു നാടകം പരിശീലിപ്പിച്ച് രംഗത്ത് അവതരിപ്പിച്ച് സമ്മാനം വാങ്ങിച്ചു തരാന്‍ കെല്‍പ്പുള്ള ആചാര്യന്മാര്‍ ഉള്ളപ്പോള്‍ പിന്നെന്നാ നോക്കാനാ..! പിരിവിട്ടതോടെ ആശാന്‍ അവതരിച്ചു. ഉള്ളത് പറയാമല്ലോ, നല്ല തങ്കപ്പെട്ട മനുഷ്യനായിരുന്നു.
രാത്രിയും പകലും നാടകക്കളരി. അരമണിക്കൂര്‍ ഈടവിട്ട് ആശാന്‍ രണ്ടെണ്ണം അടിക്കും. തട്ടില്‍ പുള്ളിയെ നോക്കി വെള്ളമിറക്കി നില്‍ക്കുന്ന അഭിനേതാക്കളോട് പുള്ളി പറയും.
'മക്കളേ..കാലിലെ ആണി കാരണം..വേദന സഹിക്കാന്‍ മേലാഞ്ഞിട്ടാ..!, ശ്രദ്ധ പതറരുത്, നമുക്ക് തുടങ്ങാം.."
'ഓസിലടി' നടക്കുന്നതുകൊണ്ട് ആശാന്റെ ആണി ആ കാലത്ത് കണ്ടമാനം അങ്ങ് മൂര്‍ച്ചിച്ചു.
ഒടുവില്‍ മത്സര ദിവസമെത്തി. പച്ചപ്പരിഷ്കാരികള്‍ അവതരിപ്പിക്കുന്ന 'സാമൂഹിക പരിഷ്കരണ' നാടകം. ആളെണ്ണം കുറയാതിരിക്കാന്‍ അച്ഛനും കപ്യാരും മുക്രിയും മുസലിയാരും നായരും മേനോനും ഒക്കെയുള്ള ഒന്നൊന്നര ഐറ്റം.
സ്റ്റേജിലെ അഭിനയ മുഹൂര്‍ത്തങ്ങള്‍ ഉച്ചസ്ഥായിയില്‍ എത്തിനില്‍ക്കുമ്പോഴാണ് മണിയടിച്ചത്. അപ്പോഴാണ്‌ ഇതിനൊരു സമയവും കാലവും ഒക്കെയുണ്ടെന്ന് ആശാനും പിള്ളേര്‍ക്കും മനസിലായത്!
വാണിംഗ് ബെല്ലും ഫൈനല്‍ ബെല്ലും അടിച്ചിട്ടും നാടകം ഒരു നടക്ക് തീരുന്ന ലക്ഷണമില്ല. സംഘാടകരുടെ ക്ഷമ നശിച്ചു. അവര് പിറകില്‍ നിന്നു 'കണ്ണാകുണ്ണാ' പറയാന്‍ തുടങ്ങി. തട്ടില്‍ കേറാന്‍ ബാക്കിയുള്ളവരും തട്ടില്‍ നില്‍ക്കുന്നവരും എല്ലാം ആശാനെ ആശയോടെ നോക്കി.. അങ്ങേര് ആണി മൂര്ചിച്ച് ആട്ടമാണ്.
ആലോചനയ്ക്ക് ഒടുവില്‍ പുള്ളിയുടെ ഉള്ളില്‍ സൊലൂഷന്‍ തെളിഞ്ഞു.
ട്വിസ്റ്റ്...!! ഒടുക്കത്തെ ട്വിസ്റ്റ്...!
സ്റെജില്‍ നില്‍ക്കുന്ന പള്ളീലച്ചനോട്‌ പുള്ളി പറഞ്ഞു. "നീ മറ്റവനെ അങ്ങ് തട്ടിയേക്ക്..കഥ തീരും!!"
അതുകേട്ട് വട്ടായ അച്ഛന്‍ വട്ടം നോക്കി.
ആശാന്റെ ട്വിസ്റ്റ്‌ പൂര്‍ത്തിയാക്കും മുന്‍പേ വേറെ ആണുങ്ങള് കര്‍ട്ടന്‍ ഇട്ട് എല്ലാറ്റിനെയും ഇറക്കിവിട്ടു..
ശേഷം ഗ്രീന്‍ റൂമില്‍ ചില ഞരക്കങ്ങള്‍...
"കൈവെക്കരുത്...നിങ്ങളൊക്കെ ഭാവിയുള്ളവരാന് ഗുരുശാപം മേടിക്കരുത്.'
ആ ഗുരുത്വ ദോഷം കൊണ്ടോ എന്തോ അഭിനേതാക്കളില്‍ പലരും ഇന്ന് ഗള്‍ഫിലാണ്.

Monday, January 19, 2015

നോ ഫ്ലൈ സോണ്‍

രാവിലെ ആറിനും ആറരയ്ക്കും ഇടക്കാണ് പഞ്ചായത്ത് പ്രസിഡന്റ്റ് ഔസേപ്പച്ചന്‍ വെളിക്കിറങ്ങാന്‍ പോകുന്നത്. 
മക്കളൊക്കെ വല്യ നിലയില്‍ ആയെങ്കിലും ചെറുപ്പം തൊട്ടുള്ള ശീലമായതു കൊണ്ട് ഓപ്പന്‍ എയറില്‍ പുല്ല് മുട്ടാതെ പുള്ളിക്ക് പോകില്ല.
ആറിനും ആറരയ്ക്കും മധ്യേ കുന്നിന്‍ മുകളിലൂടെ പോകുന്ന വിമാനങ്ങള്‍ തന്റെ കോണ്‍സന്ട്രേഷന്‍ കളയുന്നതിനാല്‍ അത് തടയണമെന്ന് ആവശ്യപ്പെട്ട് പുള്ളി വ്യോമയാന മന്ത്രിക്ക് കത്തെഴുതി. ഉത്തരം കിട്ടാത്തതിനാല്‍ പഞ്ചായത്ത് സ്ടാന്റിംഗ്കമ്മറ്റി വിളിച്ചു ചേര്‍ത്ത് 'നോ ഫ്ലൈ സോണ്‍' പ്രമേയം പാസാക്കി.
പിറ്റേന്ന് മോശം കാലാവസ്ഥ കൊണ്ടോ, ദുഫായില്‍ നിന്നുള്ള എയര്‍ ഇന്ത്യ പൊങ്ങാഞ്ഞത് കൊണ്ടോ എന്തോ കുത്തിയിരിക്കുമ്പോള്‍ ഔസേപ്പച്ചന്‍ ഇരമ്പല്‍ കേട്ടില്ല. തന്റെ പ്രമേയത്തിന്റെ പവര്‍ കൊണ്ട് ഏവിയേഷന്‍ വകുപ്പ് ആവിയായിപ്പോയത്തില്‍ അഭിമാനം തോന്നിയെങ്കിലും ഔസേപ്പച്ചന്റെ 'അന്നത്തെ പരിപാടി' സക്സസ് ആയില്ല!.
എയര്‍ ഗട്ടര്‍ മൂലം പുതിയ വ്യോമ പാത കണ്ടുപിടിച്ചതിനാല്‍ പിന്നീടൊരിക്കലും കുന്നിന്‍ മുകളിലൂടെ വിമാനം പറന്നില്ല. ഔസേപ്പച്ചന്‍ വിഷമ വൃത്തത്തിലായി. അന്ന് തുടങ്ങിയ പ്രശ്നം പിന്നീടങ്ങോട്ട് സോള്‍വ് ആയില്ല. മരുന്ന് കഴിച്ചു. എനിമ വെച്ചു. ലൊക്കേഷന്‍ മാറി ഇരുന്നു. നോ..രക്ഷ!
അങ്ങനെ ഒരു ദിവസം, ചന്ദ്രേട്ടന്റെ ചായക്കടയില്‍ ഇരിക്കുമ്പോള്‍, ഒരു റേഡിയോ പരസ്യത്തില്‍ വിമാനത്തിന്റെ ഇരമ്പല്‍ കേട്ടപ്പോള്‍ പ്രസിഡന്റിന്റെ വയറ്റില്‍ തിരയിളക്കം അനുഭവപ്പെട്ടു. പുള്ളി കുന്നില്‍ പുറത്തേക്ക് ഓടി..!
യുറീക്ക...!!
അന്ന് മുതല്‍, വിമാനത്തിന്റെ ഇരമ്പല്‍ റിക്കോര്‍ഡ്‌ ചെയ്ത ഒരു ടേപ്പ് റിക്കാര്‍ഡറുമായേ പുള്ളി വെളുപ്പിനേ ഇറങ്ങൂ...!

Wednesday, January 14, 2015

പെട്രോള്‍ പണി

പത്തുകൊല്ലം മുന്‍പ് ഒരു ബന്ദ് ദിവസം. ഏറണാകുളത്തു നിന്നും വീട്ടിലേക്ക് അത്യാവശ്യം വരേണ്ടതുണ്ട്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ബന്ദ്‌ ടൈം. അത് കണക്കുകൂട്ടി ബൈക്കില്‍ വെളുപ്പിനെ പുറപ്പെട്ടു. വീടിനോട് ഏതാണ്ട് നാല് കിലോമീറ്റര്‍ അകലെവെച്ച്, ആറുമണിയോടടുത്ത് ബന്ദ് അനുകൂലികള്‍ വണ്ടി തടഞ്ഞു.
"എടോ ഇന്ന് വണ്ടി ഓടിക്കരുത് എന്ന് അറിയാന്‍ മേലേ? തനിക്കൊക്കെ വേണ്ടിയാടോ ഞങ്ങള്‍ ഈ കഷ്ടപ്പെടുന്നത്. (പെട്രോളിന് രണ്ടു രൂപ കൂട്ടിതാണ് ഭാരത് ബന്ദിന് വിഷയം.)
യാത്രയുടെ ഉദ്ദേശം വിശദീകരിച്ചു കൊണ്ടിരിക്കെ ഒരാള്‍ ബൈക്കിന്റെ കീ എടുത്ത് വലിച്ചെറിഞ്ഞു.
ഞാന്‍ ദയനീയമായി ആ മുഖങ്ങളോരോന്നും പരതി. പരിചയമെന്നു തോന്നിയ ഒന്ന് എനിക്ക് ദൃഷ്ടി തരാതെ വെട്ടിച്ചു പിടിച്ചു പറഞ്ഞു.
'ആ തത്കാലം വിട്ടേക്കടാ '
അതിനെ ചൊല്ലി അവിടെ ഒരു ചെറിയ തര്‍ക്കം ഉടലെടുത്തു. ഒടുവില്‍ തീരുമാനം വന്നു.
'...വേറാരെങ്കിലും തടഞ്ഞാല്‍ ഞങ്ങള്‍ക്ക് ഉത്തരവാദിത്വമില്ല. വേണേല്‍ കീ പോയി എടുത്ത് വണ്ടി വിട്ടോ...'
താക്കോല്‍ എടുക്കാന്‍ വണ്ടിയില്‍ നിന്നിറങ്ങവേ പ്രീഡിഗ്രിക്ക് കൂടെപ്പഠിച്ച സുഹൃത്ത് ചാവി നീട്ടി.
2004ല്‍ ക്രൂഡോയില്‍ വില 80 ഉം പെട്രോള്‍ വില 45 ഉം ഉള്ള കാലത്ത് രണ്ടു രൂപ കൂട്ടിയതില്‍ പ്രതിഷേധിച്ച സുഹൃത്തിന്റെ പാര്‍ട്ടി ഇന്ന് കേന്ദ്രം ഭരിക്കുമ്പോള്‍ അതേ വിലകള്‍ ഏതാണ്ട് റിവേര്‍സ് ഗിയറിലാണ് എന്നത് മറന്നു പോയോ?
രാഷ്ട്രീയ നേട്ടമില്ലാത്ത ഒന്നിനോടും പ്രതികരിക്കില്ല എന്ന വിധത്തിലേക്ക് എല്ലാ പാര്‍ട്ടികളും തരം താണിരിക്കുന്നു. ഇടതു പക്ഷക്കാരേ സമരം ചെയ്തു പൊളിയുക എന്ന ഭയം പിടികൂടിക്കാണും കോര്‍പ്പറേറ്റുകളെ പൂജിച്ച കൊണ്ഗ്രസുകാര്‍ മിണ്ടാതിരിക്കുന്നത് ഈ സര്‍ക്കാര്‍ പഴയ പദ്ധതികളുടെ പേര് മാറ്റി കളിക്കുന്നതല്ലാതെ ഇതുവരെ പുതുതായി ഒന്നും ചെയ്തിട്ടില്ല. എന്നതുകൊണ്ടാവാം. ഈ സര്‍ക്കാരിനെ മൂന്നാം യു.പി,എ എന്ന് വിളിക്കുന്നതില്‍ തെറ്റില്ല.
എങ്കിലും ഒന്ന് പറയാതെ വയ്യ. മുന്‍പ് ഒരു കാലത്തും വാഗ്ദാനങ്ങളിലും വാര്‍ത്തകള്‍ വഴിയും ജനങ്ങള്‍ ഇത്രയധികം വഞ്ചിക്കപ്പെട്ടിട്ടില്ല. എന്നിട്ടും ആര്‍ക്കും നാവ് പൊന്താത്തതിലെ ദണ്ണം ഞാന്‍ ഇവിടെ എഴുതി തീര്‍ക്കുന്നു.
ഇന്ന് ആദ്യമായി പെട്രോള്‍ വിലയിലെ ജനങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ഏതെങ്കിലും പാര്‍ട്ടി ഒരു ബന്ദ്‌ സംഘടിപ്പിച്ചിരുന്നെങ്കില്‍ എന്ന് ആശിച്ചു പോകുന്നു.

Sunday, January 11, 2015

ഫോണ്‍ ബാങ്കിംഗ് - ഒരു കൈ സഹായം

എട്ടുകൊല്ലത്തെ നിരന്തരമായ അധ്വാനത്തിനൊടുവില്‍ ATM കാര്‍ഡ് പറഞ്ഞു. 'സോറി..ഇനി എനിക്ക് വയ്യ!' 
നീയുണ്ടെന്ന ധൈര്യത്തില്‍ പേര്സിന്റെ ഘനം നോക്കാതെ നടക്കുന്ന എന്നോട് നീ ചുമ്മാ തമാശിക്കരുത്. നേരേ അടുത്ത മഷീനില്‍ ഇട്ടു നോക്കി. നോ..രക്ഷ! 
വിധി! വേറെ ഗതിയില്ലാതെ ബാങ്കിലേക്ക്... 
"സാര്‍, ഇത്തരം കേസുകള്‍ ഇവിടെ എടുക്കില്ല. ഞങ്ങളുടെ ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കൂ...."
ഓ... . 
'വെല്‍ക്കം ടു ദി..ബാങ്ക്..നിങ്ങള്‍ ഇവിടുത്തെ കസ്ടമര്‍ ആണെകില്‍ അവിടെ ഞെക്കൂ..അവിടുത്തെ ആളാണെങ്കില്‍ ഇവിടെ ഞെക്കൂ..
ആധാരവും അടിയാധാരവും എടുക്കൂ... ജനനം..മരണം.. സെന്‍സസ്.
പ്ലീസ് ഹോള്‍ഡ്‌...
ഓ... .
'ഓഹോ..അതായിരുന്നല്ലേ കാര്യം. നിങ്ങളുടെ കോള്‍ ഇവിടെയല്ല. മറ്റേടത്തേക്ക് ട്രാസ്നഫാര്‍ ചെയ്യുന്നു....
ങേ...
'ഞങ്ങളുടെ സര്‍വീസ് എജെന്റ്സ് എല്ലാം മുടിഞ്ഞ തിരക്കിലാണ് പ്ലീസ് ഹോള്‍ഡ്‌....
ഓ... .
അഞ്ചു മിനിട്ട് കഴിഞ്ഞിട്ടും അനക്കമില്ല. ദൈവസഹായത്താല്‍ ആ കോള്‍ കട്ടായി!
വീണ്ടും ചടങ്ങ് ആദ്യം മുതല്‍.
ഒടുക്കം ഒരു കസ്ടമര്‍ സര്‍വീലെ ഒരു ആവേശ കമ്മറ്റിക്കാരന്‍ ഫോണ്‍ എടുത്തു..
'സര്‍, എന്ത് സഹായമാണ് വേണ്ടത്?'
എന്റെ ATM കാര്‍ഡ് നടക്കുന്നില്ല. നയാ പൈസ എടുക്കാനില്ല.
പെട്ടന്ന്‍ അങ്ങനെ സംഭവിക്കാന്‍ കാരണം?
പെട്ടന്നല്ല. എട്ടു വര്ഷം കൊണ്ട് ആ കാര്‍ഡിന്റെ പരിപ്പ് എടുത്തതാ..വര്‍ഷാ വര്‍ഷം ചോദിക്കാതെ പുതിയ ക്രെഡിറ്റ്കാര്‍ഡ് അയച്ചു തരുന്ന നിങ്ങള്‍ പാവം ഡെബിറ്റ് കാര്‍ഡിനെ മറന്നത് ശരിയല്ല.
ചിരി..
ഡോണ്ട് വറി സര്‍..വീ വില്‍ പ്രോസസ് യുവര്‍ റിക്വസ്റ്റ്. താങ്കള്‍ ഞങ്ങളുടെ 'ഏക്സലന്റ് ആന്‍ഡ്‌ വെടിച്ചില്ല്' കസ്ടമര്‍ ആയതുകൊണ്ട് ഈ സേവനം 'അബ്സല്യൂട്ട്ളി ഫ്രീ' യായി നല്‍കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. പുതിയ കാര്‍ഡിന് ഫീസ്‌ ഈടാക്കുന്നില്ല.
ആഹാ....ടാങ്ക്യൂ..ടാങ്ക്യൂ..
അല്ല.ശരിക്കും പുതിയ കാര്‍ഡിന് എത്രയാ ചാര്‍ജ്ജ്?
'പത്തു ദിര്‍ഹംസ്'
ങേ..!
'വിത്തിന്‍ ഫോര്‍ ടു ഫൈവ് വര്‍ക്കിംഗ് ഡെയ്സ്..സാധനം സാറിന്റെ കയ്യില്‍ കിട്ടും'
'അയ്യോ..അപ്പൊ ഇപ്പോള്‍ ഞാനെങ്ങനെ കാശ് എടുക്കും?'
'അത് ബാങ്കില്‍ പോയാല്‍ മതി.'
ങേ..!

Wednesday, January 7, 2015

ആം ഐ ആം ഡ്രൈവിംഗ് സേഫ്ലി?

രാവിലെ ബംബര്‍ ടു ബംബര്‍ ട്രാഫിക്. ഡ്രൈവിംഗിന്റെ ടെന്‍ഷന്‍ ഏതുമില്ലാതെ ലോനപ്പന്‍ സൈഡ് സീറ്റില്‍ ഇരുന്ന് ഉറങ്ങുന്നു. പെട്ടന്നൊരു പിക്കപ്പ് വാന്‍ മുന്‍പിലേക്ക് കുത്തിക്കയറ്റി. സുഹൃത്ത് വണ്ടി ചവുട്ടി! മൂക്കത്ത് ശുണ്ഠിയുള്ള ലോനപ്പന്റെ മൂക്ക് ഡാഷ്‌ബോര്‍ഡില്‍ മുട്ടി. ഞെട്ടി എണീറ്റ് ഒരുമിനിറ്റ് നേരത്തേക്ക് പൂരത്തെറി. നോക്കിയപ്പോള്‍ ഡിസിപ്ലിന്‍ ഇല്ലാതെ പോകുന്ന മുന്‍പിലെ പിക്കപ്പ് വാനിന്റെ പിറകില്‍ 'Am I Driving Safely? if not please call' എന്ന് നമ്പര്‍! പിന്നെന്നാ നോക്കാനാ..
'അല്ലേലും ഈ 'പച്ച' &^*%മോന്‍ മാര്‍ക്ക് ഇത്തിരി കൂടുതലാ..അവന്റെ ഓഫീസില്‍ വിളിച്ച് കമ്പ്ലെയിന്റ് ചെയ്തിട്ട് തന്നെ കാര്യം. വിളിക്കെടാ...നമ്പറില്‍..'
ലോനപ്പന്‍ കലിപ്പില്‍ തന്നെ.
ഞാന്‍ വണ്ടിയോടിക്കുവല്ലേ...നിങ്ങള് തന്നെ വിളി. സ്പീക്കറില്‍ ഇട്ടാല്‍ മതി.
"ഹലോ,...യുവര്‍ ഡ്രൈവര്‍ ഈസ്‌ ക്രേസി...ഹി..ഈസ്‌ ഡെഞ്ചറ...സ്......ഡ്രൈ....."
' വെച്ചിട്ട് പോടാ..തെണ്ടി. ഞാന്‍ തന്നെയാ വണ്ടി ഓടിക്കുന്നത്'!!

Monday, January 5, 2015

മേസ്തരി വക എക്സൈസ് തീരുവ.

ഇന്നലെ വരെ 750 രൂപ തച്ചിനു പണിത മേസ്തരി ഇന്ന് കൂലി 800 ആക്കിയതിന്റെ കാരണം അന്വേഷിച്ചപ്പോഴാ......
ദൈവത്തെ ഓര്‍ത്ത്'കള്ളിന്റെ വില കൂട്ടിയുള്ള മദ്യനിരോധനം 'ഘട്ടം ഘട്ടമായി' നടപ്പാക്കി ഞങ്ങളെ സഹായിക്കരുത്. ഒരുപ്പോക്ക് ഇത് നിര്‍ത്തുകയോ വാറ്റി കുടിക്കാനുള്ള അനുമതി കൊടുക്കകയോ ചെയ്യണം. പുല്ല്! എല്ലാര്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ട്‌.!

Sunday, January 4, 2015

അത് മുംബൈ മോഡല്‍ തന്നെ !

സംശയാസ്പദമായ സാഹചര്യത്തില്‍ കുണ്ടറയില്‍ കണ്ട ബോട്ടില്‍ നിന്നും ഉയര്‍ന്ന പുകയും മണവും ആണവായുധത്തിന്റെതാണെന്ന് കോസ്റ്റ്ഗാര്‍ഡ്. 
തണുപ്പത്ത് മീന്‍ പിടിക്കാന്‍ പോകുമ്പോള്‍ പതിവായി കശുവണ്ടി ചുട്ട് തിന്നാറുള്ളതാണെന്നും, ആണവായുധത്തിന്റെ മണം ഇതാണെന്ന് അമ്മച്ചിയാണേല്‍ തനിക്ക് അറിയില്ലെന്നും അരയന്‍ രാരിച്ചന്‍!