Friday, August 26, 2016

അനന്തരം

"നിന്നോടുള്ള എന്റെ പ്രേമം അചഞ്ചലവും ആർത്തിയുള്ളതുമാണ്. ജീവനുള്ള കാലത്തോളം നിന്നെ ഞാൻ ഒരു പട്ടിക്കും വിട്ടുകൊടുക്കില്ല."
അനന്തരം സുലൈമാന്റെ ഇറച്ചിക്കടയിൽ നിന്നും ഒന്നരക്കിലോ ബീഫുമായി രാമേട്ടൻ ശരവേഗത്തിൽ പട്ടിക്ക്‌ മുമ്പേ വീട്ടിലേക്ക്‌ ഓടി.

Wednesday, August 24, 2016

വന്ധീകരണം

"ആ നിലവിളി ശബ്ദമിടോ...."
അയ്യോ, നമ്മുടെ അവറാച്ചനല്ലേ ആമ്പുലന്‍സില്‍! എന്ത് പറ്റി?
പട്ടിപിടുത്തത്തിനു പഞ്ചായത്ത് പാരതോഷികം പ്രഖ്യാപിച്ചത് കണ്ട് ഇറങ്ങിത്തിരിച്ചതാ.
"വന്ധീകരണമോ?"
അതെ, പക്ഷേ പട്ടിയാ ഇത്തവണ അവറാച്ചനെ വന്ധീകരിച്ചത്!

Tuesday, August 23, 2016

ചന്തിസ്ഥാന്‍

വര്‍ക്ക് സൈറ്റുകളില്‍ 'സീറോ പേര്‍സന്റ് ആക്സിഡന്റ്' എന്നത് എല്ലാവര്‍ഷവും കമ്പനി മുന്നോട്ടുവെയ്ക്കുന്ന ക്യാമ്പെയിനാണ്. ലേബര്‍സും സൂപ്പര്‍വൈസേര്‍സും ഉള്‍പടെ എല്ലാവര്‍ക്കും നിരന്തരമായ ക്ലാസ്സുകകള്‍ നല്‍കിക്കൊണ്ട് മഹത്തായ ആ ലക്ഷ്യത്തിലേക്ക് നാം അടുത്തുകൊണ്ടിരിക്കുകയാണെന്ന് റീജണല്‍ സേഫ്റ്റി മാനേജര്‍ ഫ്രേസര്‍ ഡ്രമണ്ട് ആവേശഭരിതനായി പ്രസംഗിച്ചു.
"പല അപകടങ്ങളും നമുക്ക് തടയാവുന്നതായിരുന്നു, പക്ഷേ ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം സംഭവിച്ചതില്‍ ദൈവത്തിനു പോലും ഒന്നും ചെയ്യാന്‍ പറ്റില്ല" എന്നു പറഞ്ഞ് അദ്ദേഹം ഞങ്ങളില്‍ ചിലരെ 'ഊക്ലിച്ച' ഒരു നോട്ടം നോക്കി. ഡല്‍ഹിയിലെ സ്റ്റോറില്‍ സാധനങ്ങള്‍ ലോഡ് ചെയ്യുന്നതിനിടെ പ്രകോപനം ഏതുമില്ലാതെ പാഞ്ഞുവന്ന മൂന്നാല് തെരുവ് പട്ടികള്‍ സ്റ്റോര്‍ മാനേജറുടെ 'ചന്തിസ്ഥലില്‍' പല്ലുകള്‍ ആഴ്ത്തി കടന്നുപോയത്രേ..!
പണ്ട് ഷാപ്പിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും തലയില്‍ ഇടാറുള്ള ആ തോര്‍ത്തുമുണ്ട് എവിടെയെന്ന് ആ നിമിഷം അറിയാതെ ഞാനൊന് പരതിപ്പോയി.

Monday, August 22, 2016

ഫെമിനിസ്റ്റ് ട്രാക്ക്

പ്രിയ വനിതാ കായിക താരങ്ങളോട്,
കളിക്കളത്തോട് വിടചൊല്ലി സമ്മര്‍ദങ്ങളില്ലാതെ സ്വസ്ഥമായിരിക്കുന്ന കാലത്ത് നിങ്ങള്‍ക്ക് ചെയ്യാവുന്ന ഒന്നുണ്ട്. ദയവായി എഴുതുക.
ഷോര്‍ട്ട്സ് അണിഞ്ഞ് ആദ്യമായി ഇറങ്ങിയപ്പോള്‍ നാട്ടുകാരില്‍നിന്നു കേട്ട പരിഹാസം മുതല്‍, കേന്ദമന്ത്രിയുടെ ലൈംഗിക ചുവയുള്ള ഭാഷണങ്ങള്‍വരെ.... ഈകാലത്തിനിടയില്‍ ട്രാക്കിന് അകത്തും പുറത്തും എത്രയെത്ര പീഡനശ്രമങ്ങളെ നിങ്ങള്‍ അതിജീവിച്ചിട്ടുണ്ടാവാം. ഹോസ്റ്റല്‍ മുറിയില്‍, ട്രെയിനിലെ യാത്രയില്‍, ഫിസിയോയുടെ 'തടവലില്‍'.. .അങ്ങനെ ഒരു പാട് പറയാനുണ്ടാകുമല്ലോ നിങ്ങള്‍ക്ക്.
എഴുത്തെന്ന് കേള്‍ക്കുമ്പോള്‍ അത് സാഹിത്യമാണെന്ന് തെറ്റിദ്ധരിച്ച് ഉള്‍വലിഞ്ഞു കളയരുത്. ആണുങ്ങളെ ലക്ഷ്യം വെച്ച് ഇക്കിളിപ്പെടുത്തുന്ന ഭാവനകള്‍ അനുഭമെന്ന വ്യാജേന എഴുതിപ്പൊലിപ്പിച്ച് ഫെമിനിസം ഘോഷിക്കുന്ന പെണ്ണെഴുത്തുകാരെക്കാള്‍ നിങ്ങളെ ജനം ഇരുകയ്യും നീട്ടി സ്വീകരിക്കും. കിട്ടാത്ത മുന്തിരിപോലെയാണ് ആണെഴുത്തുകാരുടെ വിവരണവും. ഇങ്ങനെ എഴുത്തിലെ കപടത തിരിച്ചറിഞ്ഞ വായനക്കാര്‍ ഇന്ന് സത്യസന്ധമായതെന്തന്ന അന്വേഷണത്തിലാണ്.
ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ നിങ്ങള്‍ നടത്തുന്ന കായിക പരിശ്രമത്തെക്കാള്‍ ശ്രമകരമായ സ്വാഭിമാന സംരക്ഷണം നിങ്ങള്‍ക്ക് പിന്നാലെ വരുന്നവര്‍ അറിയേണ്ടതുണ്ട്. പ്രതിരോധിക്കേണ്ടതുണ്ട്. ഒരുപക്ഷേ എഴുത്തിലൂടെ നിങ്ങള്‍ നടത്തുക ഇന്നലെവരെ ചെയ്തതിനേക്കാള്‍ വലിയ രാജ്യസേവനമാകാം. അതൊരു സാമൂഹിക പ്രവര്‍ത്തനമാണ്, അഴുക്കുകളുടെ വെടിപ്പാക്കലാണ്. ഒരിക്കലും ഓര്‍ക്കെരുതെന്നു കരുതി എങ്ങോ ഒളിപ്പിച്ച പല നിസ്സഹായ അവസ്ഥകളോടും പേനയെടുക്കുമ്പോള്‍ നിങ്ങള്‍ നന്ദി പറഞ്ഞേക്കാം.
ചട്ടയും മുണ്ടും, പര്‍ദ്ദയും സെറ്റ്സാരിയും ഒക്കെ ധരിച്ച് ട്രാക്കിളിലിറങ്ങി ഗോള്‍ഡ്‌ മെഡല്‍ അടിക്കാന്‍ പ്രാപ്തിയുള്ള കൊച്ചമ്മമാര്‍ ഇവിടുണ്ട്. അതവര്‍ വേണ്ടന്ന് വെയ്ക്കുന്നത് കുലീനത്തം ഉള്ളതുകൊണ്ടാണ്. അവരെ അടിച്ചുതെളിച്ചുകൊണ്ട്‌ സാംസ്കാരിക കൊച്ചേട്ടന്‍മാരുമുണ്ട്. തീര്‍ച്ചയായും വിവാദങ്ങള്‍ക്ക് സ്കോപ്പുണ്ട്. അതുകൊണ്ട് നിങ്ങള്‍ എഴുതിയാല്‍ മാത്രം മതി. കായികമന്ത്രാലയത്തിന്റെ പെന്‍ഷന്‍ ഇല്ലെങ്കിലും ജീവിക്കാനുള്ള വക അതുകൊണ്ട് കിട്ടിയേക്കാം.

Sunday, August 21, 2016

വാറ്റിസ്ഥാന്‍

കേരളത്തില്‍ സമ്പൂര്‍ണ്ണ മദ്യവിപണന നിരോധനം നടപ്പാക്കി എല്ലാവര്‍ക്കും സ്വന്തമായി വാറ്റിക്കുടിക്കാനുള്ള പൌരാവകാശ ബില്‍ പാസാക്കുകയാണ് വേണ്ടത്. തന്മൂലം ഇടത്‌ വലത്‌ പാർട്ടികൾക്ക്‌ നയങ്ങളിൽനിന്ന് പിന്നോക്കം പോയെന്ന് പേരുദോഷം ഉണ്ടാവില്ലെന്ന് മാത്രമല്ല പ്രഷര്‍ കുക്കര്‍, ഗ്യാസ് സ്റ്റവ്‌ പോലുള്ള വ്യവസായങ്ങള്‍ വളര്‍ച്ച നേടുകയും നെല്ല്, പൈനാപ്പിള്‍, പൂവമ്പഴം തുടങ്ങിയ കാര്‍ഷികോത്പന്നങ്ങളുടെ ഉത്പാദനം വര്‍ദ്ധിക്കുകയും ചെയ്യും. സൈഡായി ക്ഷുദ്ര ജീവികളായ എലി, പല്ലി, പാറ്റ, പാമ്പ്‌ തുടങ്ങിയവ ഉന്മൂലനം ചെയ്യപ്പെടും. സമകാലിക പരിസ്തിതിയിൽ തെരുവ്‌ പട്ടികളെക്കൂടി കോട കലക്കിയ മിശ്രിതത്തിൽ ഉൾപ്പെടുത്താവുന്നതാണ്. 
"പ്രവര്‍ത്തന നിരതരായ യുവത്വം" എന്നതാവട്ടെ നമ്മുടെ മോട്ടോ.

Thursday, August 18, 2016

മെഡല്‍ മരം

ഒരുപാട് തെറിവിളി കിട്ടിയ അഭിപ്രായമാണ്. എങ്കിലും വീണ്ടും ഞാന്‍ ആവര്‍ത്തിക്കുന്നു. മെഡല്‍ നേടുന്ന കായിക താരത്തിനു ജോലി നല്‍കരുത്.
'നല്ല പ്രായം കഴിഞ്ഞാല്‍ അവരെങ്ങനെ ജീവിക്കും സുഹൃത്തേ' എന്ന പതിവ് ചോദ്യത്തെ മുഖവിലക്ക് എടുക്കുന്നില്ല. മറിച്ച് വിജയികള്‍ക്ക് ആരെയും മോഹിപ്പിക്കുന്ന സമ്മാനം നല്‍ക്കൂ.. രണ്ടുകോടി, മൂന്നുകോടി...അഞ്ചുകോടി... എത്രയെങ്കിലും! പക്ഷേ ജോലി വാഗദാനം വേണ്ട. സ്കൂള്‍ അത്ലറ്റിക്സ് മുതല്‍ ഇങ്ങോട്ട് നോക്കൂ.. എത്രെയെത്ര താരങ്ങള്‍ സ്പോര്‍ട്ട് ക്വോട്ടായിലൂടെ ഉദ്യോഗവൃത്തി നേടി സ്വസ്ഥമായിരിക്കുന്നു. അവരുടെ ലക്‌ഷ്യം എന്തായിരുന്നു?
നമ്മുടെ രാജ്യത്ത് സ്വകാര്യവത്കരണം ആദ്യം വേണ്ടത് കായിക മേഖലയിലാണ്. വിദേശ ക്ലബ്ബുകളും സ്പോണ്സര്‍മാരും വരട്ടെ. താരങ്ങള്‍ക്ക് മികച്ച കരാറും താരമൂല്യവും ലഭിക്കട്ടെ. ക്രിക്കറ്റില്‍ ബി.സി.സി.ഐ ചെയ്യുന്ന്പോലെ. എങ്കിലേ അഴിമതിയും അധികാര ഗര്‍വ്വും നിറഞ്ഞ നമ്മുടെ കായികരംഗം രക്ഷപെടൂ. അഴിമതിയുടെ ചപ്പുകള്‍ അരിപ്പയില്‍ അവശേഷിച്ചാലും ചായ ഊറിവരും പോലെ രുചിയോടെ, നിറമോടെ, ഓരോ കായികതാരവും രക്ഷപെട്ടക്കാം.
ഏറ്റം അന്തസോടെ, മുപ്പത്തിനാലോ മുപ്പത്തഞ്ചോ വയസ്സില്‍ വിരമിച്ച്, പുതുതലമുറക്ക് പ്രോത്സാഹനവും മാതൃകയുമായി മാറാന്‍ ഒരു നല്ല കായിക താരത്തിനാകില്ലേ?സച്ചിനെപ്പോലെ, കാള്‍ലൂയിസിനെപ്പോലെ, പി.ടി ഉഷയെപ്പോലെ...
അന്‍പതാം വയസ്സില്‍ റെയില്‍വേയില്‍ സ്റ്റേഷന്‍ മാസ്റ്ററായി കൊടി വീശുന്ന സച്ചിന്‍ തെണ്ടുല്‍ക്കറെ ഒന്ന്‍ സങ്കല്‍പ്പിച്ചു നോക്കൂ.. കണ്ണടവെച്ച് ബാങ്ക്ഫയലുകള്‍ക്കിടയില്‍ തലപൂഴ്ത്തി കിടക്കുന്ന ഉസൈന്‍ ബോട്ടിനെയും. എത്ര വൃത്തികേടായിരുക്കും ആ ചിത്രം!
കല്‍ക്കട്ടയിലോ കൊച്ചിയിലോ ബാര്‍സലോണയുടെയോ റിയല്‍മാഡ്രിഡിന്റെയോ സ്കൂളില്‍ പരിശീലിക്കുന്ന നമ്മുടെ കുട്ടികള്‍, മൈക്കിള്‍ ജോര്‍ദാന്‍ പരിശീലിപ്പിക്കുന്ന നമ്മുടെ ബാസ്കറ്റ് ബോള്‍ ടീം. മൈക്കില്‍ ഫെലിപ്സ് മുങ്ങിപ്പൊങ്ങുന്ന കുട്ടനാട്ടിലെ ഇടത്തോടുകള്‍...ഹായ്.ഹായ്... എത്ര സുന്ദരമായ ചിത്രമാകും അത്! സ്വകാര്യനിക്ഷേപം സാധ്യമായാല്‍ ഗുണമുണ്ടാകും, ഫലമുണ്ടാകും. എങ്കില്‍ മെഡലുകള്‍ ഉണക്കത്തേങ്ങ കൊഴിയും പോലെ നമ്മുടെ മുറ്റത്തു വീഴും.

Wednesday, August 17, 2016

നയതന്ത്രം

കുറുപ്പുമാഷിന്റെ മകളുടെ കല്യാണം. തികഞ്ഞ മദ്യപാനിയും അശ്ലീല ഭാഷിയും സ്ത്രീകളെ വഴി നടത്താത്തവനുമായ അലവലാതി ഷാജി കര്‍മ്മോന്മുഖനായി പന്തിയില്‍ സദ്യ വിളമ്പുന്നത് കണ്ട്‌ അവറാച്ചന് മുതലാളി ക്ഷോഭിച്ച് ഊണു കഴിക്കാതെ മടങ്ങി. വീട്ടില്‍ കേറ്റാന്‍ കൊള്ളാത്ത ഇവനെയൊക്കെ മാന്യന്മാര്‍ക്കൊപ്പം ക്ഷണിച്ച മാഷിനോട് അവജ്ഞ തോന്നി. ഒരു കാര്യം തീര്‍ച്ചപ്പെടുത്തി, തന്റെ വീട്ടില്‍ ഒരു ചടങ്ങുണ്ടെല്‍ ഇമ്മാതിരി അലമ്പിനെയൊന്നും ആ പരിസരത്ത് അടുപ്പിക്കില്ല.
അവറാച്ചന്റെ മകന്റെ കല്യാണം നിശ്ചയം. തീരുമാനിച്ചുറച്ചപോലെ ഷാജിെ ഒഴികെ സകല മാന്യന്മായും ക്ഷണിച്ചു. കെങ്കേമ സദ്യ. അപ്പോള്‍ ഉച്ചനേരത്ത് അപ്പുറത്തു നിന്ന് മുട്ടന്‍ തെറിവിളി.
"നായീന്റെ മോളേ, നിനക്ക് മറ്റവനോടുള്ള ഇടപാട് ഇതുവരെ തീര്‍ന്നില്ലേടീ.. ചെല്ലടി, ചെന്ന് വിഴുങ്ങടി.. മ**$@*%".."
നൈസായി ശാപ്പാട് തട്ടിക്കൊണ്ടിരിക്കുന്ന ബന്ധുക്കാര്‍ക്ക് കല്ലുകടിച്ചു. ഏത് ഇടപാട്...? അവര് അവറാച്ചനെയും മകനെയും മാറിമാറി നോക്കി. ചില അഭ്യുദയകാംക്ഷികള്‍ ഷാജിയെ അനുനയിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തി.
"ദേ.. അപ്പുറത്ത് ഒരു ചടങ്ങ് നടക്കുവല്ലേ.. ഇവിടെക്കിടന്ന് ഇങ്ങനെബഹളം വെച്ചാലോ..."
'പോടാ...മൈ#$ എന്റെവീട്, എന്റെ ഭാര്യ, ഞാന്‍ കാശുമുടക്കി കുടിച്ച കള്ള്...."
നിന്ന് നാറേണ്ടന്ന്‍ കരുതി അവര് സ്കൂട്ടി. താമസിയാതെ ബന്ധുക്കാരും സ്കൂട്ടി.
രണ്ടുവീട് അപ്പുറമുള്ള കുറുപ്പുമാഷ്‌ എന്തിനാണ് അലവലാതി ഷാജിയെ കാര്യക്കാരനാക്കിയത് എന്നതിന്റെ ഗുട്ടന്‍സ് അപ്പോഴാണ്‌ അവറാച്ചനു പിടികിട്ടിയത്.
ഇന്ത്യാ-പാക്ക് നയതന്ത്ര ചര്‍ച്ചകള്‍ കാലാകാലങ്ങളായി പഴയ കുറുപ്പന്‍മാര്‍ തുടര്‍ന്നിരുന്നത് ഗുണമുണ്ടായിട്ടല്ല ബുദ്ധിയുള്ളതുകൊണ്ടാണ്.

Saturday, August 13, 2016

നെഹ്രുട്രോഫിയും റേഡിയോ കമെന്ററിയും

ഇന്ന്‍ നെഹ്രു ട്രോഫി വള്ളംകളിയാണ്. കുട്ടനാട്ടിലെ ഒളിമ്പിക്സ് എന്നൊക്കെ കമന്ട്രിക്കാരും കളിപ്രേമികളും ഒരോളത്തിനു പറയുമെങ്കിലും ജലമാമാങ്കമെന്നോ ജലമേളയെന്നോ മലയാളിത്തമുള്ള വിളിയാണ് കേള്‍ക്കാനിഷ്ടം.
ചുണ്ടന്‍ വള്ളത്തിനുള്ളിലെ അനുഭവ പരിചയമൊന്നുിമില്ല, അധികം വള്ളംകളികളും കണ്ടിട്ടില്ല. എങ്കിലും സീസണാകുമ്പോള്‍ ഒരു കിടുകിടുപ്പ്, തരിപ്പ്. എന്തുകൊണ്ടാണെന്ന് ചോദിച്ചാല്‍ പ്രത്യേകിച്ച് ഉത്തരമില്ല, രക്തത്തിലുള്ളതാവാം. അച്ചായന്‍ ചുണ്ടന്‍വള്ളത്തില്‍ താളക്കാരനായിരുന്നെന്ന്‍ കേട്ടിട്ടുണ്ട്. ഞാന്‍ ജനിക്കുന്നതിനു മുന്‍പാണത്. കാണാന്‍ ഭാഗ്യമുണ്ടായിട്ടില്ല. ഞങ്ങളുടെ നാട്ടുകാരുടെ സെന്റ്‌.ജോര്‍ജ്ജ് ചുണ്ടന്‍ എന്റെ ഓര്‍മ്മയില്‍ കപ്പടിച്ചിട്ടില്ല. എങ്കിലും ഓരോ വള്ളംകളിക്കും ആ ശുഭവാര്‍ത്ത കേള്‍ക്കുമെന്ന പ്രതീക്ഷയിലായിരുന്നു അച്ചായന്‍ കാത്തിരുന്നത്.
കക്ഷി റേഡിയോയില്‍ നെഹ്രുട്രോഫിയുടെ കമന്ററി കേള്‍ക്കാന്‍ ഇരിക്കുന്നതു തന്നെ വലിയ തയ്യാറെടുപ്പോടെയാണ്. ടെലിവിഷനില്‍ തത്സമയ സംപ്രേഷണമൊക്കെ പിന്നീട് വന്നെങ്കിലും ആകാശവാണിയില്‍ വി.വി ഗ്രിഗറിയും പി.ഡി ലൂക്കുമൊക്കെ വാക്കുകളുടെ പെരുക്കത്തില്‍ കോരിത്തരുപ്പിക്കുന്നതില്‍ ലയിച്ചിരിക്കാനായിരുന്നു താത്പര്യം. അന്ന്‍ ഓണസദ്യക്കെന്ന പോലെ നേരത്തെ കുളിച്ചൊരുങ്ങി വാഴയിലയില്‍ ശാപ്പാടും തട്ടി, റേഡിയോ വെച്ചിരിക്കുന്ന മേശക്കരികില്‍ കസേര വലിച്ചിട്ട് ഒരിരിപ്പാണ്. മേശപ്പുറത്ത് നാലഞ്ചു പുത്തന്‍ ബോണ്ട് പേപ്പറുകള്‍, റൂള്‍ തടി, ഹീറോ പേന. വള്ളങ്ങളുടെ പേര് ഹീറ്റ്സ് അനുസരിച്ച് കോളം തിരിച്ച് എഴുതി വെക്കും. ഫിനിഷ് ചെയ്ത സമയമൊക്കെ പച്ചയും ചുവപ്പും നിറങ്ങളില്‍ മാര്ക്ക് ചെയ്ത് സൂക്ഷിക്കും. ആ ഡയറികള്‍ ഇന്നെവിടെയാണോ..? ആദ്യ ഹീറ്റ്സില്‍ തന്നെ ഞങ്ങളുടെ കരക്കാരുടെ വള്ളത്തിന്റെ കാര്യം തീരുമാനമാകും. അപ്പോള്‍ ആവേശം അഞ്ചു ശതമാനം കുറയും. ‘ആ പൊട്ടവള്ളം വിറകിനേ കൊള്ളൂ’ എന്ന്‍ ഞാനും പെങ്ങന്മാരും കളിയാക്കും. അമ്മച്ചിക്ക് കൂറ് ചമ്പക്കുളത്തെ നടുഭാഗം വള്ളത്തോടാ. അന്നാട്ടുകാരിയായതുകൊണ്ടും നെഹ്രു കയറിയ വള്ളമായതുകൊണ്ടും ഞങ്ങളതങ്ങു ക്ഷമിക്കും.
രണ്ടു കൊല്ലം മുന്‍പ് കരക്കാര്‍ പുതിയ സെന്റ്‌.ജോര്ജ്ജ് വള്ളം പണിത് നീറ്റിലിറക്കി. അതൊന്ന് ജയിച്ചു കാണണമെന്ന് വലിയ ആശയായിരുന്നു അച്ചായന്. 2014 ലെ നീരേറ്റുപുറം വള്ളം കളിക്ക് എന്റെ കൈപിടിച്ചാണ് കളി കാണാന്‍ ഇറങ്ങിയത്. നല്ല ജനത്തിരക്ക്, നില്ക്കാനും ബുദ്ധിമുട്ട്. പെന്ഷന്‍ വാങ്ങാന്‍ പോകുമ്പോള്‍ കണ്ടു പരിചയമുള്ള ട്രെഷറി ആഫീസിലെ ജീവനക്കാരി വീട്ടില്‍ നിന്നൊരു കസേരകൊണ്ടുവന്ന്‍ ഇട്ടുകൊടുത്തു, ആറ്റിറമ്പില്‍ കളികാണാന്‍ പാകത്തിന്. നല്ല മത്സരമായിരുന്നു പക്ഷേ വള്ളം തോറ്റു. കഴിഞ്ഞ വര്‍ഷത്തെ നെഹ്രുട്രോഫിയുടെ ട്രയലുകള്‍ കാണാന്‍ പോയത് എന്റെ മകന്റെ കൈപിടിച്ചാണ്. ഇനിയൊരു വള്ളംകളിക്ക് അച്ചായന്‍ ഇല്ലെങ്കിലും തലമുറയില്‍ ആ ആവേശം അവശേഷിപ്പിച്ചാണ് പോയതെന്ന് തോന്നുന്നു.
ഓളങ്ങള്‍ ഇല്ലാത്ത ദേശത്തിരിക്കുമ്പോഴും ഒരുമയുടെ തുഴതാളവും ആഴത്തിലുള്ള കുത്തിയേറുകളും അകലെ നിന്നു കേള്‍ക്കാനാവുന്നുണ്ട്. എങ്കിലും സ്വപ്നങ്ങളില്‍ വള്ളത്തിന്റെ കുതിപ്പില്‍ തെറിച്ചുപോയ അമരത്തെ ഒരു പങ്കായക്കാരനും ഫിനിഷിങ്ങിനു മുന്‍പ് തുഴയൊടിഞ്ഞു പോയ ഒന്നാം തുഴക്കാരനുമാണെന്നു മാത്രം.

Wednesday, August 3, 2016

പ്രകാശം പാര്‍ത്തുന്ന എഴുത്തുകാര്‍

ഇതെന്തു പറ്റി അവറാച്ചാ..? 
'കറന്റ് അടിച്ചു.'
അയ്യോ! എങ്ങനെ?
എഴുത്തുകാര്‍ സ്വയം പ്രകാശിതരാവണം എന്ന് പ്രസംഗത്തില്‍ കേട്ടതാ. പ്ലഗ്ഗില്‍ ഒന്നു വിരലിട്ടു നോക്കി.

Saturday, July 23, 2016

വെളിപാട്

ചില നേരങ്ങളിൽ ഉള്ളിൽ ശൂന്യതയുടെ കറുപ്പ്‌. കണ്ണടച്ച്‌ ധ്യാന നിമഗ്നനാകുമ്പോൾ വീണ്ടുമൊരു വെളുത്ത പ്രതലം തെളിയുന്നു.
മനസ്സ്‌ ഏകാഗ്രമാക്കൂ... ഒരു ബിന്ദുവിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ.
അപ്പോൾ അതാ പീത നിറമാർന്ന പ്രകാശ രേണുക്കൾ ചേർന്നൊരു വൃത്തം മധ്യത്തിൽ രൂപപ്പെടുന്നു.
"ശ്‌ .!!. "
ആദ്യത്തെ കറുത്ത പ്രതലം, അതിനുള്ളിൽ വീണ്ടും വെളുപ്പ്‌, അപ്പോൾ ആ മഞ്ഞ നിറമുള്ള കേന്ദ്ര ബിന്ദു..?
ഒന്ന് വ്യാഖ്യാനിക്കൂ; ഗുരോ..?
അതേ വത്സാ... വിശക്കുന്നു.
നീ ഉൾക്കണ്ണിൽ കാണുന്നത്‌ ഫ്രൈ പാനും ബുൾസൈയും തന്നെ.!

Wednesday, July 20, 2016

കളിക്കളം

സ്കൂള്‍വിട്ടാലും വീട്ടില്‍പോകാതെ മൈതാനത്ത് ചുറ്റിപ്പറ്റി നിന്നിരുന്ന കാലമുണ്ടായിരുന്നു. നാലുമണിക്ക്ശേഷം മുതിര്‍ന്നവരുടെ കളിയിലെ വീറും വാശിയും കണ്ടുനില്‍ക്കുക തന്നെ രസകരമാണ്. ഓരോ കളിക്കളത്തിനും ഒരു ഊര്‍ജ്ജമുണ്ട്. പുറത്ത്ആവേശക്കമ്മറ്റിക്കാരുടെ തമാശയുണ്ട്. ചിരിയുണര്‍ത്തുന്ന പ്രകടനങ്ങളുണ്ട്.
കാലം മാറി. കളിമൈതാനങ്ങള്‍ ഒട്ടുമിക്കതും കാണാതാകുകയോ കെട്ടിയടയ്ക്കപ്പെടുകയോ ചെയ്തു. നിലവിലുള്ളവയുടെ സ്വഭാവം മാറി. ഉത്സവം, പെരുന്നാള്‍, കണ്‍വെന്ഷന്‍ പാര്‍ക്കിംഗ് എന്നിവക്ക് കൂടുതല്‍ സ്ഥലം വേണ്ടിവന്നപ്പോള്‍ കളി വിലക്കുക എന്നതായിരുന്നു സൌകര്യം. അല്ലെങ്കില്‍ത്തന്നെ ഇന്റലക്ച്വലായ ഇന്നത്തെ കുട്ടികള്‍ എങ്ങുംതങ്ങാതെ ഉള്ളനേരത്ത് വീട് പറ്റും. പഴയ വായ്‌ നോക്കികളുടെ കാര്യമാ കഷ്ടം. കണ്ടുനില്‍ക്കാന്‍ കളിയില്ല. ചുമ്മാ വട്ടം ചവുട്ടി നിന്നാല്‍ ആഭാസന്മാരെന്ന പേര് മിച്ചം.
പട്ടണത്തിനും ഒരുപാടകലെ ഞങ്ങളുടെ കൊച്ചുഗ്രാമത്തിലും സ്ഥിതി മറ്റൊന്നായില്ല. ആരവമൊടുങ്ങിയ കളിക്കളങ്ങള്‍........പൊതു ഇടം നഷ്ടപ്പെട്ട കുട്ടികള്‍.....
പണ്ട്, അത്യാവശ്യത്തിന് പത്ത് ആളെ വേണമെങ്കില്‍ വോളിബോള്‍ കോര്‍ട്ടില്‍ എത്തിയാല്‍ മതിയായിരുന്നു. കല്യാണം, മരണം, ആശുപത്രി കേസ്, വള്ളമിറക്ക്,കയറ്റ്. ആള്റെഡി. ഇന്ന് നാലാളെ കണ്ടുകിട്ടാന്‍ പാടാ.ഒത്തുകിട്ടിയാല്‍ ഞങ്ങള്‍ ഒരു ഫുള്ളിനെ പറ്റിയേ ആലോചിക്കൂ...
ആയിരം ലഹരിവിരുദ്ധ ക്യാംപെയിനേക്കാള്‍ ഫലപ്രദം ഒരു കളിക്കളമാണെന്ന് ഞാന്‍പറയും.

Friday, July 15, 2016

നിസ്സാര ജീവികൾ

ഒരു പല്ലിയെയോ പാറ്റയേയോ കണ്ടാൽ കാറിനിലവിളിച്ച്‌ നിലംതൊടാതെ കട്ടിലിൽ കയറി നിൽക്കുന്ന അവൾ ഘടാഘടിയനായ ഭർത്താവിന്റെ കലിപൂണ്ട ആക്രോശത്തെ വെറുമൊരു നോട്ടംകൊണ്ട്‌ ഇല്ലാതാക്കിക്കളയും.
ഹോ! എത്ര വൈരുധ്യാതമകമാണു നിസ്സാര ജീവികൾ തിങ്ങിനിറഞ്ഞ ഈ ലോകം!

Thursday, July 14, 2016

രാജ്യസ്നേഹവും ദേശസ്നേഹവും

രാജ്യസ്നേഹവും ദേശസ്നേഹവും രണ്ടാണോ?
പിറന്ന വീടിനോടും ചുറ്റുപാടിനോടും അവിടുത്തെ മനുഷ്യരോടുമുള്ള സ്നേഹമാണു ദേശ സ്നേഹത്തിന്റെ ഉറവിടം. പ്രത്യയശാസ്ത്രം പഠിപ്പിക്കുന്ന രാജ്യസ്നേഹത്തേക്കാൾ
തമിഴന്റെ പ്രാദേശിക സ്നേഹമാണു ഞാൻ വിലമതിക്കുന്നത്‌. കുറഞ്ഞപക്ഷം അവനു തന്റെ ചുറ്റുപാടുകളോടെങ്കിലും സ്നേഹമുണ്ട്‌. ഒപ്പം പുറത്തു നിന്ന് വരുന്നവരെ ഉൾക്കൊള്ളാനുള്ള തുറവിയുണ്ട്‌.
സിനിമ തന്നെ ഉദാഹരണമായി എടുത്താൽ അന്യദേശകാരായ എത്ര പ്രതിഭകളെയാണു സ്വന്തമെന്നപോലെ അവർ കൊണ്ടാടുന്നത്‌. മലയാളി കർണ്ണാടകത്തിലും മറ്റും മന്ത്രിസ്ഥാനം ഉൾപടെയുള്ള പദവികൾ അലങ്കരിക്കുമ്പോള്‍ കേരള നിയമസഭയിൽ ഒരു ബംഗാളിയോ തമിഴനോ എം.എല്‍.എ ആകുന്നതിനെപ്പറ്റി നമുക്ക് ചിന്തിക്കാനാവുമോ?
അതിരു തർക്കത്തിൽ അയൽവാസിയെ കുത്തിക്കൊന്നു എന്നൊരു വാർത്ത കേട്ടിട്ട്‌ ഒരുപാടു കാലമായി. അത്‌ പ്രബുദ്ധതകൊണ്ടൊന്നുമല്ല. ഇന്ന്‍ നമുക്ക്‌ അയൽവാസിയില്ല. തുറന്ന അതിരില്ല. അത്രതന്നേ. അതുകൊണ്ട്‌ നമ്മൾ പ്രത്യേയ ശാസ്ത്രം നിഷ്ക്കർഷിക്കുന്ന അതിരുകൾക്കുള്ളിൽ നിന്നുകൊണ്ട്‌ നോക്കുന്നു. വെട്ടിക്കൊലപ്പെടുത്തുന്നു. ആദ്യം അച്ഛനെ, അനുജനെ, അയല്‍പക്കത്തുള്ളവനെ ഒക്കെ സ്നേഹിച്ചിട്ടു പോരെ ഗാന്ധിയും ചെ'യും ഭഗത് സിങ്ങും വിവേകാനന്ദനും?

Wednesday, July 13, 2016

ഭ്രാന്താലായസ്വാമി

സത്യത്തില്‍ കേരളത്തെ ഭ്രാന്താലയമെന്നു വിളിച്ച സ്വാമി വിവേകാനന്ദനോളം നട്ടപ്പിരാന്തുള്ള മറ്റാരെങ്കിലുമുണ്ടോ?
നട്ടുച്ചക്ക് കടല് നീന്തിക്കേറി പോയി പാറപ്പുറത്തിരുന്നാല്‍ ചന്തി പൊള്ളിപ്പോവില്ലേ മാഷേ...?

Tuesday, July 12, 2016

മാര്‍തോമാപാരമ്പര്യം

"അച്ചായോ.. മോളുടെ ഫോട്ടോ ചെക്കനു നന്നേ ബോധിച്ചു. "
അതെയോ..!
"പക്ഷേ... നല്ല ക്രിസ്ത്യാനിയും തോമാശ്ലീഹായുടെ പാരമ്പര്യം മുറുകെപ്പിടിക്കുന്നവനും ആയതുകൊണ്ട്‌ ഒന്ന് തൊട്ടു നോക്കിയേ വിശ്വസിക്കൂ.."
ഫ.. $&്‌&!!

Sunday, July 3, 2016

ഒരു മുല്ലപ്പൂവിപ്ലവം

നിക്കറിനു പകരം നേവീബ്ലൂ പാന്റസ് തൈയ്പ്പിച്ചു കിട്ടിയതോടെയാണ് ഒരുകാലത്ത് മാന്യമായി യൂണിഫോം അണിഞ്ഞ് സ്കൂളില്‍ പോകാമെന്നായത്. പച്ചപ്പരിഷ്ക്കാരിയായതുകൊണ്ടല്ല തുടയില്‍ പഴംപൊരി പോലെ തിണിര്‍ത്ത് പൊങ്ങിയ ചൂരലടി പാടുകള്‍ നാട്ടുകാര് കാണില്ലല്ലോ എന്ന ആശ്വാസം കൊണ്ട്.
തൊട്ടതിനും പിടിച്ചതിനും ഒക്കെ എന്നെ എടുത്തിട്ടു വീക്കുക വീട്ടിലെ മാതൃകാദ്ധ്യാപകര്ക്ക് ഒരു ഹോബിയായിരുന്നു.
ഫോര്‍ എക്സാമ്പിള്‍, അമ്മച്ചിയെന്നെ മൂന്നാം ക്ലാസ്സില്‍ പഠിപ്പിക്കുന്നു. അടുത്തിരിക്കുന്നവന്‍ എന്തു കുരുത്തക്കേട് കാട്ടിയാലും എനിക്കൊന്ന്, അവനൊന്ന് എന്ന രീതിയിലാണ് അടിയുടെ ഇക്വേഷന്‍. മറ്റൊരു കുട്ടിയോ മാതാപിതക്കാളോ ടീച്ചര്‍ ഒരിക്കലും മകനോട് വേര്‍തിരിവ് കാണിച്ചെന്ന് പറയരുത്. ആയതിനാല്‍ അര്‍ഹിക്കാത്ത വിഹിതങ്ങളാല്‍ എന്റെ അക്കൌണ്ട് എന്നും നിറഞ്ഞു കവിഞ്ഞിരുന്നു. മഞ്ഞളിട്ട് കാച്ചിയ ചൂരവടി ഇറയില്‍ റെഡിയായിരിക്കുന്നത് അറിയാവുന്ന കൂട്ടുകാരും പരിസരവാസികളും ഞാന്‍ പിള്ളേരെ തല്ലി, പിച്ചി, മാന്തി തുടങ്ങിയ ബാലിശമായ ആരോപണങ്ങളാല്‍ കൃത്യമായി ഇടവേളകളില്‍ സ്കോര്‍ ചെയ്തുകൊണ്ടേയിരുന്നു. ഉള്ളത്‌ പറയാമല്ലോ എന്നോളം തല്ലു കൊണ്ടിട്ടുള്ള ഒരു കുട്ടിയും കുട്ടനാട്ടിലുണ്ടാകില്ല. (നാട്ടുകാരുടെ തല്ലല്ല)
അങ്ങനെ കാര്യങ്ങള്ക്കൊന്നും മുട്ടില്ലാതെ പോകുമ്പോഴാണ് വഴിത്തിരിവായ സംഭവമുണ്ടായത്.
അന്തിനേരത്ത് അയല്പക്കത്ത് വട്ടം കൂടി സൊറപറഞ്ഞിരിക്കുമ്പോള്‍ കൂട്ടത്തിലാരോ കാവ്യാത്മകമായി മൊഴിഞ്ഞു; “ഹായ്! നല്ല മുല്ലപ്പൂവിന്റെ മണം”.
“പിന്നേ... നല്ല പട്ട ചാരായത്തിന്റെ മണമാ.” ഞാന്‍ തിരുത്തി.
ഉള്ളതുപറഞ്ഞാല്‍ എന്റെ മൂക്കിലടിച്ചത് ആ മണമായിരുന്നു. വഴിയിലൂടെ വച്ച് വേച്ച് നടന്നു പോയ അപ്പാപ്പന്‍ ഒന്ന് നിന്നു.
“ഡാ കൊച്ചുകഴുവേറി...നീ തന്നെയാ അല്ലേയോടാ.....?”എന്നിട്ട്, ഇപ്പ ശരിയാക്കിത്തരാം എന്ന മട്ടില്‍ വടക്കോട്ട്‌ നടന്നു.
കൂട്ടുകാരു പറഞ്ഞു; “അപ്പാപ്പന്‍ നേരേ നിന്റെ വീട്ടിലോട്ടു പോയിട്ടുണ്ട്. മോനേ...ചെല്ല്, ഇന്നത്തെ കാര്യവും കുശാലായി...”
ഒട്ടും വ്യത്യാസമില്ലാതെ ‘ഡാ..!!’ എന്ന് ഇടിവെട്ടുന്ന വിളി വീട്ടില്‍ നിന്ന് മുഴങ്ങി. ഫാദര്‍ജി കൈക്കിണങ്ങിയ ടൂള്സുമായി റെഡിയായി നില്ക്കുന്നു. ഇനി ഞാന്‍ റെഡിയായാല്‍ മാത്രം മതി. നേരെ ചെല്ലുക. ഉള്ളത് വാങ്ങുക....മോങ്ങുക. ഇത്ര മാത്രമേ യാന്ത്രികമായി നമ്മള്‍ ചെയ്യേണ്ടതുള്ളൂ.
പതിവുപോലെ വേലിക്ക് ചുറ്റും കാണികള്‍ കൂടിയിട്ടുണ്ട്. “ചെറിയ വായില്‍ വലിയ വർത്തമാനം പറയുന്നോടോ...” എരിവ് കേറ്റി അപ്പാപ്പനും മുറ്റത്തുണ്ട്.
പക്ഷേ അന്നെനിക്കൊരു ഉൾവിളി ഉണ്ടായി. ‘ഇവിടെ വാടാ....’ എന്ന അലര്ച്ചക്ക് ഞാന്‍ ചെവികൊടുത്തില്ല. ആറാം ക്ലാസ്സുകാരനായ ഞാന്‍ ആദ്യമായി അനുസരണക്കേട്‌ കാട്ടി. ഞാന്‍ ഓടി! ആളുകളുടെ മുന്പില്‍ ഫാദര്ജി നാണംകെട്ടു. പിന്നീടൊരിക്കലും എന്നെ തല്ലാന്‍ പുള്ളി വടി എടുത്തിട്ടില്ല. അന്ന് മുതല്‍ ഞങ്ങള്‍ തമ്മില്‍ ഒരു ‘ആടുതോമാ-ചാക്കോ മാഷ്‌’ ബന്ധം ഉടലെടുത്തു.
ഇത്രയും പറഞ്ഞത് എന്തിനാച്ചാല്‍....
അപ്പാപ്പന്‍മാര്‍ എന്നും പറയുക ‘പിള്ളേര് ചെറിയ വായില്‍ വലിയ വര്‍ത്തമാനം പറയരുത് എന്നാണ്.’ കൊച്ചുപിള്ളേര് വളരുന്നതും കളക്ടര്‍ ആകുന്നതും ഒന്നും അവരു കാര്യമാക്കില്ല. നാറ്റത്തിനും മുല്ലപ്പൂവിന്റെ സ്മെല്ലാണെന്ന് പറയുന്നതാ അവർ ക്കിഷ്ടം.
അതുകൊണ്ട് ബ്രോ...നമ്മള്‍ ഒരു സ്റ്റാന്റ് എടുക്കുന്നത് ഓടാന്‍ തയ്യാറായികൊണ്ടു തന്നെയാവണം.

Wednesday, June 29, 2016

ന്യൂജെന്‍.കോം

ഒരു ചങ്ങാതി ഇടക്കിടെ ചാറ്റില്‍ വന്ന്‍, ലവന്‍ തുടങ്ങാന്‍ പോകുന്ന പ്രസ്ഥാനങ്ങള്‍ക്ക് ഇടാന്‍ പറ്റിയ പേര് അന്വേഷിക്കും. ഒരു നിര്‍ബന്ധമേയുള്ളൂ... സംഗതി ഇടിവെട്ട് ആയിരിക്കണം.
എന്നാല്‍ പിന്നെ 'ഇടിവെട്ടെന്നോ' 'കൊള്ളിയാന്‍' എന്നോ ഇട്ടൊന്ന് പറഞ്ഞാല്‍ കേള്‍ക്കത്തില്ല. ശകുന്തള, കൈപ്പവല്ലരി, ഒതളങ്ങ, തെങ്ങുംപൊറ്റ, വാസവദത്ത തുടങ്ങിയ കാവ്യാത്മകമായ പലപേരുകളും ഞാന്‍ നിര്‍ദേശിക്കാറുണ്ട്. 
'ങാ.. ങ്ങൂ...' എന്ന്‍ മൂളി അങ്ങേര് പോകും. ഒന്നോരണ്ടോ മാസങ്ങള്‍ക്ക് ശേഷം അതെ ആവശ്യവുമായി വീണ്ടും വരും. അങ്ങനെഇരിക്കേ, ഒരുദിവസം
'പരിപ്പുവട.കോം' എങ്ങനെണ്ട്.. എങ്ങനുണ്ട്..? എന്ന്‍ ചോദിച്ച് ഇന്നച്ചന്‍ സ്റ്റൈലില്‍ ചാടി വീണു.
കിടിലന്‍, കിക്കിടിലന്‍ എന്ന്ഞാന്‍.
അപ്പൊ ദാണ്ടെ കിടക്കുന്നു. 'ചുമ്മാ ഒഴിവാക്കാന്‍ പറയുകാ അല്ലേ...'ന്ന്
'ഉണ്ട'
ദേഷ്യപ്പെട്ട് ഞാന്‍ സൈന്‍ ഔട്ട് അടിച്ചു. ചങ്ക് തുറന്നു കാണിച്ചാലും ചിലര് പറയും ചെമ്പരത്തീന്ന്. പക്ഷേ ലവന്‍ അങ്ങനല്ല കേട്ടോ. കഴിഞ്ഞ ദിവസം കാണിച്ച സൈന്‍ ബോര്‍ഡ് കണ്ട് കണ്ണു നിറഞ്ഞു പോയി.
'ഉണ്ട.കോം'

Saturday, June 25, 2016

എല്ലും പല്ലും

ജീവിതം യൗവന തീഷണവും രുചിദായകവുമായ ഈ നിമിഷത്തിൽ ഞാൻ ചോദിക്കുകയാണു.. പ്രിയ പല്ലു വേദനേ.. ഒന്ന് ഒഴിഞ്ഞു തരാമോ?
പുല്ല്! എന്നിട്ടു വേണം നാല് എല്ല് കടിച്ചു പറിക്കാൻ

'ആന്റി'ബയോട്ടിക്‌

ആന്റിബയോട്ടിക്‌ കഴിക്കുമ്പോൾ ചൊറിച്ചിലുണ്ടെങ്കിൽ വിളിച്ചറിയിക്കണമെന്ന് പറഞ്ഞ ഡോക്ടർ മറിയാമ്മ ഇന്ന് പറയുന്നു; 'അല്ലേലും തനിക്കിച്ചിരി ചോറിച്ചിലു കൂടുതലാ വെക്കടോ ഫോൺ'ന്ന്!
എന്തൊരു വൈരുധ്യാത്മക ലോകമാണിത്‌!!

Friday, June 24, 2016

അള്‍സര്‍ സാഹിത്യം

അന്യായ സാഹിത്യപ്രേമിയായ ഒരു കക്ഷി എല്ലാ ദിവസവും ഉച്ചനേരത്ത്‌ തൊട്ടടുത്ത ഓഫീസിലുള്ള പരിചയക്കാരനെ സന്ദർശ്ശിക്കുകയും കവിതകൾ ചൊല്ലികേൾപ്പിക്കുകയും പതിവായിരുന്നു. പാത്രത്തിൽ കൈ ഇടുന്നതിനു മുൻപേ ആളെത്തുന്നതിനാൽ ഉച്ചഭക്ഷണം ഇങ്ങേരു പോയിക്കഴിഞ്ഞ്‌ ആകമെന്ന് കരുതി മാറ്റിവെച്ച്‌, 'ആറിയ കഞ്ഞി പഴങ്കഞ്ഞിയായി' ഉപേക്ഷിച്ച്‌ ഒടുവിൽ അൾസർ പിടിച്ച്‌ പാവം ആശുപത്രിയിലായി.
ഇതുപോലെ വിളിക്കാതെ കയറി വരുന്ന ചില അതിഥികളുണ്ട്‌. ചിലർ സർപ്പ്രൈസ്‌ സമ്മാനിക്കുമെങ്കിലും മറ്റേത്‌ അൾസർ പോലെ മാരകമായിരിക്കും

Thursday, June 23, 2016

സാമുദായിക യോഗ

ആചാര്യ ജോസ്ഗുരു യോഗേടെ കാര്യത്തില്‍ ഒന്നുംപറഞ്ഞില്ല.?
എല്ലാസമുദായത്തിലെയും വിവാഹിതര്‍ 'പുഷപ്പ്' എടുത്താല്‍ മതിയെന്നും അവിവാഹിതര്‍ക്ക് താത്പര്യമെങ്കില്‍ യോഗ ആവാം എന്നുമാണ് എന്റെ ഒരിത്.
പോക്രിത്തരം പറയരുത്. ഇത് പത്രത്തില്‍ കൊടുക്കനുള്ളതാ... സാമുദായികം സന്തുലനം, പൊതുജന താത്പര്യം, രാജ്യസ്നേഹം ഇവ മുന്‍നിര്‍ത്തിയാവണം. യുവതലമുറയെ വഴിതെറ്റിക്കരുത്.
ഇതൊക്കെ താന്‍തന്നെ തീരുമാനിക്കുവാണേല്‍ ഞാനെന്നാ പറയാനാ.. എങ്കിലും തനിക്കെന്താണ് അറിയേണ്ടതെന്ന്‍ എനിക്കറിയാം.
ശരി, നസ്രാണിക്ക് വേണ്ടി ഒരു ഇടയലേഖനം എഴുതാന്‍ മേത്രാനോടു പറഞ്ഞിട്ടുണ്ട്.
സാധാരണ കുര്‍ബാന മുക്കാല്‍ മണിക്കൂര്‍ കഷ്ടി, പാട്ട് കുര്‍ബാന ഒരുമണിക്കൂര്‍ ചില്വാനം, റാസായാണെങ്കില്‍ രണ്ടുമണിക്കൂര്‍ മീതി. ഇതിലൊക്കെ ദിവസവും പങ്കെടുത്ത് ഇരുന്നും എണീറ്റും മുട്ടിന്‍മേല്‍ നിന്നും കുമ്പിട്ടും കട്ടേം പടോം മടങ്ങുന്ന വിശ്വാസി യോഗചെയ്തില്ലെങ്കിലും കുഴപ്പമില്ല. ഇല്ലാത്തവര്‍ യോഗയ്ക്ക് പോട്ടെ.
അഞ്ചുനേരം വജ്രാസനത്തില്‍ ഇരുന്ന് നേരെചൊവ്വേ നിസ്കരിക്കുന്ന മുസ്ലീങ്ങള്‍ സകല ദുര്‍മേദസും ഇറക്കിവിട്ട് മട്ടന്‍ ബിരിയാണി തട്ടാന്‍ പ്രാപ്തരാണെന്ന് മുസലിയാരും ഇണ്ടാസ് വിടും. അല്ലാത്തവര്‍ യോഗയ്ക്ക് പോട്ടെ.

പറ്റ്‌

ആഗോള തലത്തിൽ മദ്യപാനികൾ പൊതുവേ മനുഷ്യ'പറ്റ്‌' ഉള്ളവരായാണു കണ്ടുവരുന്നത്‌. മനുഷ്യപറ്റ്‌ ഇല്ലാത്തവർ ആരുടെയെങ്കിലും കൈപാങ്ങിനു പറ്റുന്നവരോ, കടം പറ്റുന്നവരോ, നിലം പറ്റുന്നവരോ, ഓടയിൽ പറ്റുന്നവരോ ആയിരിക്കും. 
ഏതായാലും പറ്റിയത്‌ പറ്റി!

Sunday, June 19, 2016

പൊളിച്ചെഴുത്ത്

"സാമ്പ്രദായിക വഴികളിൽ നിന്നുള്ള മാറി നടപ്പാണു എനിക്ക്‌ എഴുത്ത്‌."
അപ്പൊ ഇങ്ങേരു തന്നെ ഇന്നലെ സരസൂന്റെ വേലി പൊളിച്ചത്‌... പിടിയെടാ..

Saturday, June 18, 2016

ഒരു മുത്തശ്ശൻ കഥ

കുട്ടിയുടെ തലത്തിലേക്ക് ഇറങ്ങിവന്നപ്പോഴാണ് മുത്തശ്ശന് അവന്റെ പ്രവര്‍ത്തികളില്‍ കൌതുകം തോന്നിയത്. അതിനു മുന്‍പേ ആ വികൃതികള്‍ അയാളെ ആലോസരപ്പെടുത്തുകയും കാണുന്നതെന്തിനും കോപിക്കുകയും ചെയ്തിരുന്നു. ഉച്ചത്തിലുള്ള ശബ്ദം വഴക്കുപറച്ചിലാണ് എന്നറിയാതെ കുട്ടി ഉറക്കെ ചിരിക്കുകയും സന്തോഷിക്കുകയും ചെയ്തു. ആക്രോശങ്ങള്‍ കണ്ടുചിരിക്കുന്ന കുട്ടിയെ ക്രമേണ മുത്തശ്ശനും ഇഷ്ടമായി. അവര്‍ കൂട്ടുകാരായി. എങ്കിലും മുത്തശ്ശന്റെ മഹത്വം കുട്ടിക്ക് മനസ്സിലായത് അവന്‍ വളര്‍ന്നപ്പോഴാണ്.
പരസ്പര സ്നേഹബഹുമാനങ്ങളിലൂടെ തലമുറകള്‍ കടന്നുപോയി. കുട്ടിയെ മനസ്സിലാക്കാത്ത മുത്തശ്ശന്‍മാര്‍ അടുത്ത തലമുറയോടെ വിസ്മൃതരായി. അപ്പൂപ്പന്റെതായ ഒരു കഥയും ഒരു കുട്ടിയും അവരുടെ മക്കൾക്ക്‌ പറഞ്ഞുകൊടുത്തില്ല.

Friday, June 17, 2016

മീഠാ പാൻ


മുറുക്കാൻ പൊതിഞ്ഞു കൊടുക്കവേ അയാൾ ചെമ്പകത്തിന്റെ കയ്യിൽ കടന്നു പിടിച്ചു. കുപ്പിവളകൾ പൊട്ടി. കരണം പുകഞ്ഞ അടിയേറ്റ്‌ അയാൾക്ക്‌ നിലതെറ്റി.
പിറ്റേന്ന് പൂക്കൂടയുമായ്‌ ബസ്സ്‌ സ്റ്റോപ്പിൽ നിൽക്കുമ്പോൾ മുറുക്കാൻ കടക്കാരൻ യാചനാപൂർവ്വം ഒരു മീഠാപാൻ അവൾക്കു വെച്ചുനീട്ടി. രൂക്ഷമായി ഒന്നു നോക്കിയെങ്കിലും അവൾ വാങ്ങി.
ഒരു കടിയിൽ നാവു കഴഞ്ഞു. കാലിടറി. വീണു.
തമിഴ്‌ യുവതി സയനൈഡ്‌ കഴിച്ച്‌ ജീവനൊടുക്കി. ഇനിയും അവശേഷിക്കുന്ന എൽ.ടി.ടി വേരുകൾ തേടി പോലീസ്‌... എന്ന് പത്രം.

Wednesday, June 15, 2016

ബര്‍ത്ത്ഡേ ഗിഫ്റ്റ്

രണ്ടും മൂന്നും വര്‍ഷത്തെ കൃത്യമായ ഇടവേളകളില്‍ ഏഴു പെണ്‍മക്കളെ പ്രസവിച്ചതിന് ഒടുവിലാണ് തന്റെ നാല്പത്തി രണ്ടാം വയസ്സില്‍ അമ്മച്ചി ഈയുള്ളവനെ ഡെലിവറി ചെയ്ത് ആ പരിപാടിക്ക് ഫുള്‍ സ്റ്റോപ്പ്‌ ഇടുന്നത്.
എട്ടാമന്‍ കൃഷ്ണന്‍ എന്ന ദുഷ്പേരുള്ളതിനാല്‍ അന്നുമിന്നും കരുതലോടെയാണ് ഞാന്‍ അടികള്‍ വെയ്കുന്നത്. അവതാര പുരുഷന്റെ പേര് ചേര്‍ത്ത് പൊലിപ്പിച്ചവര്‍ക്കൊക്കെ അധികം താമസിയാതെ ഇതൊരു അവരാതം തന്നെയാണെന്ന് മനസ്സിലായി.
മാതൃകാഅദ്ധ്യാപകരായ തങ്ങള്‍ക്ക് പേരുദോഷം ഉണ്ടാകാതിരിക്കാനോ എന്തോ പിറന്നാള്‍ ദിവസം അയല്‍ക്കാര്‍ക്കൊക്കെ സദ്യകൊടുത്ത് താത്ക്കാലികമായെങ്കിലും വായടപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിച്ചു. ഏഴെട്ടു വയസ്സായപ്പോള്‍ ഈ സദ്യയുടെ ഏര്‍പ്പാടില്‍ എനിക്ക് തന്നെ നാണം തോന്നി. എങ്കിലും അന്നത്തെ സദ്യക്ക് അതിന്റേതായ ഒരു വിലയുണ്ടായിരുന്നു. ഇന്നാണെങ്കില്‍ ഗിഫ്റ്റ് കിട്ടാന്‍ മാത്രമുള്ള ഒരു ദിവസമായേ ബര്‍ത്ത്ഡേ ബോയി പോലും ഈ ദിവസത്തെ കാണുന്നുള്ളൂ.
എല്ലാ പിറന്നാളിലും വീട്ടിലോട്ട് വിളിച്ച് അച്ചായന്റെയും അമ്മച്ചിയുടെയും ശബ്ദം ആദ്യം കേള്‍ക്കുക പതിവായിരുന്നു. കാരണം ഗിഫ്റ്റ് കൊടുക്കേണ്ടത്, നന്ദി പറയേണ്ടത് അവര്‍ക്കാണല്ലോ. ഇത്തവണ അതിലൊരു ശബ്ദം കേട്ടില്ല. ഇനി കേള്‍ക്കുകയുമില്ല. അച്ചായനില്ലാത്ത ആദ്യത്തെ പിറന്നാളാണ്.
നിറവയറുമായി നാട് നീളെ നടക്കുമ്പോള്‍ ഏല്‍ക്കുന്ന പരിഹാസമാണ് പ്രസവ വേദനെയെക്കാള്‍ അസഹനീയം എന്ന് ഒരിക്കല്‍ അമ്മച്ചി അറിയാതെ പറഞ്ഞുപോയത് ഞാന്‍ കേട്ടിട്ടുണ്ട്. “ഇതും പെണ്ണായിരിക്കുമെടോ അതങ്ങ് കളഞ്ഞേക്ക്..” എന്ന് അച്ചായനെ ഉപദേശിച്ച അഭ്യുദയകാംക്ഷികള്‍ എന്റെ പിറന്നാള്‍ ദിനത്തില്‍ മിലിട്ടറി കുപ്പിക്ക് ഇരുപുറവും ഇരുന്ന് ആഹ്ലാദിക്കുന്നതും പിന്നീട് ഞാന്‍ കണ്ടിട്ടുണ്ട്.
പറഞ്ഞു വന്നത് സദ്യയെക്കുറിച്ചാണ്. അത് സ്നേഹം പങ്കു വെയ്ക്കലാണ്. മക്കളുടെ പിറന്നാളിനു വിളികുമ്പോള്‍ ആരും ഗിഫ്റ്റ് ഒന്നും കൊണ്ടുവരരുത് എന്ന് പ്രത്യേകം പറയും. നിങ്ങളും പറയണം. കാരണം അല്ലെങ്കില്‍ അത് വെറുമൊരു കൊടുക്കല്‍ വാങ്ങല്‍ ചടങ്ങ് മാത്രമായി പോകും.
അത്താഴം എല്ലാരും ഒന്നിച്ചിരുന്നു കഴിക്കണം എന്നത് വീട്ടില്‍ പണ്ടുമുതലേ നിര്‍ബന്ധമുള്ള സംഗതിയായിരുന്നു. പത്തുപേര്‍ക്കും തുല്യമായി വീതം വെച്ച് അമ്മച്ചിയും ഒപ്പം കഴിക്കും. ഇന്ന്‍ മക്കള്‍ ഓരോരുത്തര്‍ക്കും സ്വന്തം വീടും കുടുംബവും ആയെങ്കിലും തറവാട്ടു വീട്ടിലെ തീന്‍ മേശ ഇന്നും പത്തു പേര്‍ക്ക് ഇരിക്കാന്‍ പാകത്തിലുള്ളതാണ്. നമ്മുടെ അടുപ്പവും അകല്‍ച്ചയും ഊണുമുറിയില്‍ നിന്നാണ് തുടങ്ങുന്നത്. ദമ്പതിമാര്‍ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാത്ത മേശപ്പുറങ്ങളില്‍ അരുചിയുടെ ചവര്‍പ്പ് ക്രമേണ ഉണ്ടാകും. ഇല്ലെങ്കില്‍ ഒന്ന് ശ്രദ്ധിച്ചോ...
നോമ്പു തുറയും ഒടുവിലത്തെ അത്താഴവും ഒക്കെ ഒന്നിച്ചുള്ള ഈ പങ്കുവെയ്ക്കലിനെയാണ് ഓര്‍മ്മപ്പെടുത്തുന്നത്.

Wednesday, May 18, 2016

വോട്ടിനു ശേഷം

ശബ്ദ മലിനീകരണം കഴിഞ്ഞു. മാലിന്യം ഒപ്പിയ പേപ്പറുകള്‍ ഇനി പെട്ടിയിലാക്കും. അരിപ്പയിലേക്ക് കുടഞ്ഞിട്ടതില്‍ ഖരമാലിന്യങ്ങള്‍ അവശേഷിക്കും. ദ്രവം മണ്ണിലേക്ക് അരിച്ചിറങ്ങും. എങ്കിലും നാറ്റം അന്തരീക്ഷത്തില്‍ ബാക്കിയാകും.

എഴുത്തച്ഛന്റെ അച്ഛന്മാര്‍

തെങ്ങുകയറ്റക്കാരനോ മേസ്തരിക്കോ ആശാരിക്കോ ചെരുപ്പുകുത്തിക്കോ എഴുതാന്‍ ടൈം കിട്ടുന്നില്ല. 365 ദിവസവും പണിക്ക് വിളിച്ച് ശല്യപ്പെടുത്തുന്ന നീ ഏകാന്ത ധ്യാനത്തിലേക്ക് ടൂര്‍ പോകാന്‍ അവരെ അനുവദിക്കുന്നുമില്ല. പണി ചെയ്ത് നടുവൊടിഞ്ഞവര്‍ രാത്രികളില്‍ വിശ്രമിക്കുന്നു. ആകയാല്‍ എഴുത്തുകാരാ പൊതു ഇടങ്ങളില്‍ മറ്റുള്ളവരേക്കാള്‍ നീ ബഹുമാനിക്കപ്പെടണമെന്ന് ശഠിക്കരുത്. കലാകാരന്മാര്‍ ആദരിക്കപ്പെടുന്നത് സംസ്കാരത്തിന്റെ ഭാഗമാണ്. ആ സംസ്കാരമെങ്കിലും മിനിമം നീ കാണിക്കണം.

ഡിങ്ക വചനമാണ് നിങ്ങള്‍ കേട്ടത്.

Saturday, May 14, 2016

പ്രതി

ഐ.പി അഡ്രസ്സിൽ നിന്നാണു അവർ കൊലപാതകിയെ തിരിച്ചറിഞ്ഞത്‌. നിരന്തരമായി സേർച്ച്‌ ചെയ്തിരുന്ന ആ വാക്ക്‌ ഭക്ഷണത്തിൽ ചേർത്ത്‌ കൊടുക്കുന്ന ആഴ്സനിക്ക്‌ പോയ്സണായിരുന്നു. പുതുതായ്‌ എഴുതിയ
കഥയുടെ വിശദാംശങ്ങൾക്കായാണു ആ വാക്ക്‌ ഗൂഗിളിൽ പരതിയതെന്ന് പറഞ്ഞിട്ട്‌ പോലിസ്‌ വിശ്വസിച്ചില്ല. കഥക്ക്‌ അവാർഡ്‌ കിട്ടുമ്പോൾ ഞാൻ ജയിലിലായിരുന്നു.

Sunday, April 17, 2016

ഉയര്‍പ്പിക്കല്‍ കല

കത്താവിന്റെ ഉയിര്‍പ്പ് ഏറ്റവും ഡ്രമാറ്റിക്കായി അവതരിപ്പിക്കുക പാതിരാകുര്‍ബാനയുടെ പഞ്ച് ഐറ്റമാണ്. അപ്പോള്‍ പള്ളിയിലെ ലൈറ്റുകള്‍ കെടും. കൊടുങ്കാറ്റടിക്കും. അകത്ത് പുക. പുറത്ത് കതിനാവെടി. കല്ലറയുടെ കവാടം നീങ്ങുമ്പോള്‍ ഉയര്‍ത്തെണീറ്റ യേശു ജനങ്ങള്‍ക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടും. ആബാലവൃദ്ധം അത്ഭുതത്തോടെ അത് നോക്കി നില്‍ക്കും.
രംഗപടം, കലാസംവിധാനം, എഫക്ട്സ്. എല്ലാം ആര്‍ട്ടിസ്റ്റ് ലോനപ്പന്റെ നേതൃത്തത്തില്‍ ചില്ലറ വെറൈറ്റികളോടെ വര്‍ഷാവര്‍ഷം നടത്തിപ്പോന്നിരുന്നു. തെര്‍മ്മോക്കോളും ന്യൂസ് പേപ്പറും കാപ്പിപ്പൊടി നിറത്തിലെ സ്നോസവും കൊണ്ട് മലയും ഗുഹയും ഉരുണ്ടുനീങ്ങുന്ന കല്ലും ഉള്‍പെടുന്ന സെറ്റ് പാതിരായ്ക്ക്‌ മുന്‍പ് അള്‍ത്താരയുടെ ഇടത്തേ മൂലയില്‍ റെഡിയാകും. കല്ലറക്കുള്ളില്‍ പതുങ്ങിയിരുന്ന് കൃത്യം മുഹൂര്‍ത്തത്തിന് രൂപം ഉയര്‍ത്തി പീഠത്തില്‍ പ്രതിഷ്ടിച്ചു കഴിഞ്ഞേ ലോനപ്പനു വിശ്രമമുള്ളൂ. ഗുഹാ കവാടമല്ലാതെ പുറത്തേക്കിറങ്ങാന്‍ മറ്റു വഴികള്‍ ഇല്ലാത്തതിനാല്‍ കര്‍ത്താവിനെ ഉയര്‍പ്പിച്ചു കഴിഞ്ഞ് പുള്ളി കല്ലറയുടെ ഉള്ളില്‍ കിടന്ന് ഉറങ്ങുകയാണ് പതിവ്. ഈ മഹാത്ഭുതം പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിസ്റ്റ് ലോനപ്പനോടുള്ള കടുത്ത ആരാധനയാല്‍ ഞങ്ങള്‍ ശിഷ്യന്മാര്‍ പെയിന്റ് പാട്ടയും ബ്രഷും മുട്ടുസൂചിയും അനുസാരികളുമായി പണിസമയത്ത് ചുറ്റും നില്‍ക്കും.
ആ ഈസ്റ്ററിന് പുതിയ കൊച്ചച്ചന്‍ പുതിയൊരു ആശയം മുന്നോട്ടു വെച്ചു. ഇത്തവണ കല്ലറ നീങ്ങുമ്പോള്‍ കര്‍ത്താവിന്റെ തിരുസ്വരൂപത്തിനു പകരം ഒരു മെഴുകുതിരി മാത്രം കത്തി നിന്നാല്‍ മതി. ‘ഞാന്‍ ലോകത്തിന്റെ പ്രകാശമാകുന്നു, എന്നെ അനുഗമിക്കുന്നവന്‍ അന്ധകാരത്തില്‍ നടക്കുകയില്ല.’ അത് സിമ്പോളിക്കായി അവതരിപ്പിക്കുക. അച്ചന്‍ ആധുനികതയുടെ വ്യക്താവാണെന്ന് ബോധ്യമായതോടെ ഒ.വി. വിജയന്‍ സ്റ്റൈലിലുള്ള തന്റെ ഊശാംതാടി തലോടി, വെള്ളം കാണാത്ത തലമുടി ചൊറിഞ്ഞ് ആര്‍ട്ടിസ്റ്റ് സമ്മതം രേഖപ്പെടുത്തി. നസ്രാണികളുടെ ഇടയില്‍ കലാബോധമുള്ള ഒരു പുരോഹിതനെങ്കിലും ഉണ്ടായല്ലോ എന്നതില്‍ ഉള്ളാല്‍ ആഹ്ലാദിച്ചു. ഊളകളായ തന്റെ നാട്ടുകാര്‍ അന്തവും കുന്തവും തിരിയാതെ മിഴിച്ചു നോക്കണം.
ഞങ്ങള്‍ക്ക് വിഷമമായി. ഉയിര്‍പ്പ് സംഭവ ബഹുലമായി കാണാനാണ് ഉറക്കമൊഴിച്ച് പള്ളിയില്‍ വരുന്നത് തന്നെ. എന്തെങ്കിലുമാട്ടെ, കണ്ടു നോക്കാം.
പാതിരാത്രി കല്ലറയ്ക്കുള്ളില്‍ സര്‍വ്വം സുസജ്ജം. ആര്‍ട്ടിസ്റ്റ് മെഴുകുതിരി പീഠത്തില്‍ ഉറപ്പിച്ചു. ചട്ടിയില്‍ ചിരട്ടക്കനല്‍ ആളിച്ച് കുന്തിരിക്കം പുകച്ചു. ലൈറ്റ് ഓഫ്‌. കൊടുങ്കാറ്റിന്റെ ബാഗ്രൌണ്ട് മ്യൂസിക്കിന് കാതോര്‍ത്തിരിക്കുമ്പോള്‍ ടൈമിംഗ് തെറ്റി കതിനാ വെടി മുഴങ്ങി! അപ്രതീക്ഷിത ആഘാതത്തില്‍ കത്തുന്ന കനല്‍ പാത്രം കയ്യില്‍നിന്നും വഴുതി ലോനപ്പന്റെ മടിയില്‍ വീണു. കല്ലറയുടെ വാതില്‍ ചവുട്ടിത്തുറന്നുകൊണ്ടൊരു രൂപം പുറത്തേക്ക് പായുന്നത് കണ്ട് ഭക്തിയുടെ പാരമ്യത്തില്‍ നിന്ന വിശ്വാസികള്‍ കോരിത്തരിച്ചു. കനല്‍ വീണു കരിഞ്ഞ ഡബിള്‍ മുണ്ട് അന്തരീക്ഷത്തിലേക്ക് പറിച്ചെറിഞ്ഞത് ഉയര്‍ത്തെണീറ്റ കര്‍ത്താവിന്റെ തിരുശേഷിപ്പാണെന്നു കരുതി അത് കൈക്കലാക്കാന്‍ അമ്മച്ചിമാര്‍ പിടിവലി നടത്തി.
പിന്നീടുള്ള ഓരോ നോമ്പ് വീടല്‍ കമ്പനിയിലും കൊച്ചച്ചന്റെ ഉയര്‍പ്പിക്കല്‍ കലയെ ‘മാജിക്കല്‍ റിയലിസമെന്നൊക്കെ’ ഞങ്ങള്‍ വാഴ്ത്തുമ്പോള്‍, ഉടുമുണ്ട് ഉയര്‍ത്തി വലത്തേ തുടയിലെ ‘പൊള്ളല്‍ കല’ കാട്ടി ആര്‍ട്ടിസ്റ്റ് ലോനപ്പന്‍ പറയും ഇത് തിരുമുറിവ് ആണെടാ $^%%കളെ,,, തിരുമുറിവ്.

പൊട്ടിത്തെറിക്കുന്ന ഒരു രചന

എടോ, ലോക മനസാക്ഷിയെ 'പിടിച്ചു കുലുക്കുന്ന' ഒരു രചന മലയാളത്തില്‍ നിന്ന് ഉണ്ടാകാത്തതെന്തന്ന്‍ അറിയുമോ?
'നെല്ലിമരമൊന്നുലര്‍ത്തുവാന്‍...മോഹം.' ഒരു 'നല്ല കുലുക്കല്‍' അല്ലേ സാര്‍.
മരം കുലുക്കുന്നതല്ലഡോ.. മരണമുണ്ടാവണം. യുദ്ധം.... കലാപം.. ഭൂകമ്പം. ഇതൊക്കെ അനുഭവിക്കണം.. എന്നാലേ സാഹിത്യത്തിനു കരുത്തുണ്ടാവൂ...
സര്‍, സാഹിത്യമില്ലേലും നാട്ടില്‍ സമാധാനമുള്ളതല്ലേ നല്ലത്?
അല്ലടോ.. പൊട്ടണം. എവിടെങ്കിലും ഒക്കെ പൊട്ടണം. അത്തരമൊരു തീഷ്ണമായ വേദനക്കുവേണ്ടി ഞാന്‍ എത്രനാളായി കാത്തിരിക്കുകയാണ്! മരിക്കുന്നത്തിനു മുന്‍പ് അത് നടക്കുമോ ആവോ?
ഞാന്‍ സഹായിക്കാം. സര്‍.
ഓഹ് ബ്രില്ല്യന്റ്! താന്‍ ബോംബു വെക്കുമോ?
പൂരത്തിന്റെ പടക്കശാലക്കുള്ളില്‍ സാറിരിക്കുന്നു,എഴുതുന്നു. ഞാന്‍ പുറത്തുനിന്ന് തീ വെയ്ക്കുന്നു.ഓടുന്നു..

വീര ജവാൻ

വീര ജവാന്റെ മൃതദേഹം കുളിപ്പിച്ചൊരുക്കിയത്‌ ഞാനായിരുന്നു. മൂക്കറ്റം കുടിക്കാതെ ശവം കഴുകാൻ എനിക്കാവില്ല. അയാൾക്ക്‌ വെടിയേറ്റത്‌ പിന്നിൽ നിന്നായിരുന്നു. കുടിയനായതുകൊണ്ട്‌ ഞാൻ പറഞ്ഞത്‌ ആരും വിശ്വസിച്ചില്ല.

Tuesday, February 23, 2016

ഒരു ക്യാമ്പസ് മതിലിനപ്പുറം.


1997-98 പോളി കാലഘട്ടം. കോളേജ് ചരിത്രത്തിലാദ്യമായി ഒരു വിദ്യാര്‍ത്ഥി യൂണിയന്‍ പൊട്ടിമുളച്ചു. സ്ഥാനാര്‍ഥികളെല്ലാം ഏകപക്ഷീയമായി തിരഞ്ഞെടുക്കപ്പെട്ടൂ. കോളേജ് ഉത്തരമലബാറിലാണെങ്കിലും പേരിനുപോലും ഒരു പ്രതിപക്ഷം ഇല്ലാത്തത് ചില 'മദ്യ'തിരുവിതാംകൂറുകാരേ ചൊടിപ്പിച്ചു. മാഗസിന്‍ പ്രകാശനം സാഹിത്യസൃഷ്ടികള്‍ക്ക്‌ നിലവാരം പോരന്ന കാരണത്താല്‍ ബഹിഷ്കരിക്കാനും പ്രതീകാത്മകമായി കത്തിച്ച് പ്രതിഷേധിക്കാനും തീരുമാനമായി. സംഗതി സംഭവബഹുലമാക്കി, സക്സസാക്കി.

       വൈകുന്നേരം ഇരുട്ടടി വീട്ടില്‍ കിട്ടിയപ്പോഴാണ് സംഗതി കൈവിട്ടുപോയന്നു മനസ്സിലായത്. പാര്‍ട്ടി ഗ്രാമമാണ്. ഇ.എം.എസിന്റെ ഫോട്ടോ കത്തിച്ചു എന്ന ഗുരുതരമായ കുറ്റം. സൃഷ്ടികള്‍ക്ക് നിലവാരം പോരെന്നതായിരുന്നു തീയിടാനുള്ള കാരണമെങ്കിലും താളുകള്‍ മറിച്ചു നോക്കാതെയാണ്‌ അലമ്പുണ്ടാക്കിയത്. അടികൊണ്ടവരും ഇനി കൊള്ളാനുള്ളവരും രായ്ക്കുരാമാനം നാടുവിട്ട് കൂട്ടുകാരുടെയും ബന്ധുക്കളുടെയും വീടുകളില്‍ അഭയംതേടി. 
ഒരാഴ്ചക്കുശേഷം നാട്ടിലെ അതാത് ഏരിയാ കമ്മറ്റികളുടെെ കാലുപിടിച്ച് പ്രശ്നം തീര്‍പ്പാക്കി. അന്നത്തോടെ നിഷേധികളായ പ്രതിഷേധകര്‍ തികഞ്ഞ അച്ചടക്കമുള്ള പാര്‍ട്ടി മെമ്പര്‍മാരായി.


  അപ്പോഴും പാതി കരിഞ്ഞ മാഗസിന്റെ അവസാന പേജില്‍ സമര്‍പ്പിതനായ ഗാന്ധിജി ഇരിപ്പുണ്ടായിരുന്നു. സഹിഷ്ണതയോടെ ചിരിച്ചുകൊണ്ട്, ആരോടും പരിഭവമില്ലാതെ, അണികളില്ലാതെ.....!