Monday, September 28, 2015

വെടി

കേരളത്തിലെ തെരുവു നായ്ക്കളെ ഐ.എസ്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു. പരിശീലനം നല്‍കുന്നത് സംഘത്തില്‍ നുഴഞ്ഞുകയറിയ 'പട്ടിത്തോലിട്ട' തീവ്രവാദികള്‍ തന്നെയാണ്. മൂന്നാര്‍ വാഗമണ്‍ പ്രദേശങ്ങളില്‍ 'കൊടിച്ചി ഒരുമൈ' എന്നൊരു ഫീമെയില്‍ ചാവേര്‍ പട്ടിയൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇന്റെലിജെന്‍സ് റിപ്പോര്‍ട്ട്.
'കണ്ടാലുടന്‍ വെടി'വെയ്ക്കാന്‍ ആഭ്യന്തരവകുപ്പ് ഉത്തരവിട്ടിരുന്നതാണെങ്കിലും ഉത്തരവ് തെറ്റിദ്ധരിച്ച് പോലീസുകാര്‍ മലേഷ്യക്കും തായ്ലന്റിനും വെച്ചുപിടിച്ചതാണ് സ്ഥിതി വഷളാകാന്‍ കാരണമെന്ന് വിലയിരുത്തല്‍.

Monday, September 21, 2015

ഫലവൃഷം

"ഉറവവറ്റാത്ത എഴുത്തുകാരന്‍ നിറഞ്ഞ ഫലവൃഷം പോലെയാണെന്ന് പറഞ്ഞിട്ട് എന്തുപറ്റി സര്‍?"
പറഞ്ഞത് സത്യമാ, വാഴക്കുല വെട്ടിക്കഴിഞ്ഞുള്ള സ്ഥിതിയാ ഇപ്പോഴത്തേത്.!

Sunday, September 13, 2015

കോളേജ്ബ്യൂട്ടി

വാട്ട്സപ്പില്‍ ഷെയര്‍ ചെയ്യപ്പെട്ട ചരമ അറിയിപ്പ് കണ്ടത് ഞെട്ടലോടെയാണ്.
വിശ്വസിക്കാനാവുന്നില്ല. അവള്‍ തന്നെയോ?
പ്രേമം 'വണ്‍വേ' ആയാലും 'ടു വേ' ആയാലും പൂര്‍വ്വകാമുകിയുടെ വേര്‍പാട് ഹൃദയഭേദകമാണ്‌.
കാലങ്ങള്‍ക്കിപ്പുറം പ്രേമത്തെ പലവിധം സിനിമാക്കാര്‍ കശക്കിയെറിഞ്ഞിരിക്കുന്നു. പരിശുദ്ധപ്രേമത്തിന്റെ വിലയെന്തെന്ന് ന്യൂജനറേഷന് കാട്ടിക്കൊടുക്കണമെങ്കില്‍ മിനിമം ശവസംസ്കാരത്തിലെങ്കിലും പങ്കെടുക്കണം. ആ പാദാരവിന്ദങ്ങളില്‍ ഒരുപിടി പനിനീര്‍പൂക്കള്‍ അര്‍പ്പിക്കണം.
ഒരുപാട് ആലോചിച്ചു. ഉള്ളിലെ ഗാന്ധി പറഞ്ഞു, ജീവിതമാണ് സന്ദേശം. പുള്ളിക്കതു പറയാം. സ്വല്പം ഗാന്ധി കയ്യില്‍നിന്നു ചിലവാകും. ടിക്കറ്റ്, യാത്ര, ബൊക്ക, etc.
പോകണം. അറിയട്ടെ, താനവളെ പ്രേമിച്ചിരുന്നെന്ന്. കാണട്ടെ, പ്രേമത്തിന് മരണമില്ലെന്ന്.
ടാക്സിയില്‍ മരണവീടിന്റെ മുറ്റത്ത് ഇറങ്ങി. ആളുകളെ വകഞ്ഞുമാറ്റി അകത്തേക്ക് കടക്കുമ്പോള്‍ വാവിട്ടുനിലവിളിക്കുന്ന ചെറുപ്പക്കാരനെ ചിലര്‍ ചുമന്നു മാറ്റുന്നത് കണ്ടു.
"ആങ്ങളയാണോ?".
"ആര്‍ക്കറിയാം. കോളേജില്‍ കൂടെ പഠിച്ചതാന്നാ പറയുന്നത്. ബോഡി എടുത്തിട്ടു വേണം ഇവന്റെ ബോഡി ഞങ്ങള്‍ക്കൊന്ന് ഉഴിയാന്‍."
രംഗബോധമില്ലാത്ത സദാചാരബോധം നഷ്ടപ്പെടാത്ത ഒരു ചേട്ടന്റെ ഡയലോഗ്. കേട്ടപ്പോള്‍ ഉള്ളൊന്നു കാളി. ഉന്തും തള്ളും കൊള്ളാതെ പറമ്പിലെവിടെങ്കിലും ഒതുങ്ങി നില്‍ക്കാമെന്ന് കരുതി പുറത്തു കടന്നു.
പിടിഞ്ഞാറുവശത്തെ ഒട്ടുമിക്ക തെങ്ങിന്‍ചുവടും ബുക്ക്ഡ് ആണ്.
ഒറ്റ തിരിഞ്ഞ് ചിലര്‍. പലരും, തെങ്ങില്‍ വട്ടം കെട്ടിപ്പിടിച്ച് വിലപിക്കുന്നു..
പരിചിതമുഖങ്ങള്‍.
"യൂ ടൂ ബ്രൂട്ടസേര്‍സ്!! *%&*____"
വണ്ടിക്കാശ് പോയി.
തൂശനില വെട്ടാനായി അതുവഴി വന്ന ചേട്ടന്റെ ലാസ്റ്റ് ആന്‍ഡ്‌ ഫൈനല്‍ കോള്‍.
"അലമ്പുണ്ടാക്കാതെ പൊക്കോണം എല്ലാം. ഇല്ലേല്‍ തെങ്ങും മൂട്ടില്‍ വെട്ടി മൂടേണ്ടിവരും."
തല്‍ക്ഷണം കേരവൃക്ഷത്തില്‍നു താങ്ങുകൊടുത്തിരുുന്ന പൂര്‍വകാമുകന്‍മാരെല്ലാം വിലാപയാത്രയായി തൊട്ടടുത്ത ഷാപ്പിലേക്ക് മാര്‍ച്ചു ചെയ്തു. ആ ദിവസത്തിന്റെ ഓര്‍മ്മക്കായ് പുതിയൊരു വാട്ട്സപ്പ് ഗ്രൂപ്പും സ്ഥാപിതമായി. 'സൌന്ദര്യം ഒരുശാപമാണ്."