Thursday, August 24, 2017

അപ്പ് ഇന്‍ ദ എയര്‍ -2

ഫ്ലൈറ്റ് പൊങ്ങി ഒരു മണിക്കൂറിനു ശേഷമാണ് സൈഡ് സീറ്റിലിരുന്ന ചെറുപ്പക്കാരന്‍ ഓലമടല്‍ അടരും പോലെ നിലത്തേയ്ക്ക് വീണത്. ഇടനാഴിയില്‍ നിസ്സഹായനായി അയാള്‍ മലര്‍ന്നു കിടക്കവേ പൊടുന്നനെ എന്ത് ചെയ്യണം എന്നറിയാത്ത ഒരു പകപ്പ് എയര്‍ഹോസ്റ്റസിനുണ്ടായി. പിന്നെ മനോധൈര്യം വീണ്ടെടുത്ത് 'ആര്‍ യു ഓകെ സര്‍?' എന്ന്‍ അന്വേഷിച്ചു. അയാള്‍ ഒന്നും മിണ്ടാനാകാതെ മുകളിലേക്ക് തുറിച്ചു നോക്കിക്കിടന്നു.
അയാളുടെ അവസ്ഥയെക്കാള്‍ ഫ്ലൈറ്റ് തിരിച്ചുപറക്കുമോ എന്ന വേവലാതി ഒട്ടും കരുണയില്ലാത്ത എന്നെ വേട്ടയാടി. ഇത്തരം അവസരങ്ങളില്‍ തൊണ്ണൂൂറ്റൊമ്പത് ആടിനെയും ഉപേക്ഷിച്ച് കൂട്ടം തെറ്റിയപ്പോയ ഒന്നിനെ തേടി പറക്കുന്ന നല്ല ഇടയനാകും പൈലറ്റ്‌. ഇന്ത്യന്‍ ഫ്ലൈറ്റ് ആയതിനാല്‍ ഒരുമണിക്കൂര്‍ തിരിച്ചു പറക്കുന്ന ഇന്ധനം ലാഭിക്കാന്‍ കടലിലേക്ക് ക്രാഷ് ലാന്‍ഡ് ചെയ്ത് രോഗാതുരനെ രക്ഷപെടുത്താന്‍ ശ്രമിക്കുമോ എന്ന ശങ്കയും എനിക്കുണ്ടായി.

എയര്‍ ഹോസ്റ്റസ് നനഞ്ഞ തൂവാലകൊണ്ട് അയാളുടെ മുഖം തുടച്ചു. എന്തോ മഗ്ദലനമറിയത്തെ ഓര്‍മ്മവന്നു. അല്ലെങ്കിലും ക്രിട്ടിക്കല്‍ സിറ്റുവേഷനുകളില്‍ ഇത്തരം അസ്ഥാന താരതമ്യങ്ങളാല്‍ ഞാന്‍ ഹൈജാക്ക് ചെയ്യപ്പെടാറുണ്ട്. 'ആര്‍ യു ഓകെ സര്‍?' അവര്‍ വീണ്ടും തിരക്കി. അയാള്‍ മന്ദഹസിച്ചു.

അല്‍പം മുന്‍പുവരെ നിസ്സഹായനും നിര്‍ഭാഗ്യവാനുമായിരുന്ന ആ മനുഷ്യന്‍ ബിസ്സിനസ് ക്ലാസ്സിലേക്ക് ഉയര്‍ത്തപ്പെട്ടു. ഒന്നു വീണ് എണീറ്റപ്പോള്‍ വീഞ്ഞും വിശറിയും വെഞ്ചാമരവും കൊറിക്കാന്‍ കശുവണ്ടിയും കിട്ടിയവനോട് ആളുകള്‍ക്ക് അസൂയ തോന്നി. ടോയ്‌ലറ്റിലേക്ക് നടന്നു നോക്കുന്നേരം ബിസ്സിനസ് ക്ലാസ്സില്‍ മറ്റു സീറ്റൊന്നും ഒഴിവില്ലന്നും തന്മൂലം വീണ്ടും ഒരു മൈനര്‍ അറ്റാക്കിനു സ്കോപ്പില്ലന്നും അവര്‍ മനസ്സിലാക്കി.
കൊച്ചിയില്‍ ഇറങ്ങിയപ്പോള്‍ ആ ഭാഗ്യവാനോട് ‘'ആര്‍ യു ഓകെ? എന്ന് ഞാനും ചോദിച്ചു.
ശരിക്കും എന്നാ പറ്റിയത്?

‘നല്ല ഫിറ്റായിരുന്നു ഭായി. ഒന്ന് സ്ലിപ്പായതാ.’
വീഴ്ചകളെ എങ്ങനെ ഉയര്‍ച്ചകളാക്കാം എന്നതിന്റെ മകുടോദാഹരണമാണ് മലയാളി. കേരളം ഡാ. മലയാളി No.1 ഡാ..

Thursday, August 17, 2017

അപ്പ് ഇന്‍ ദ എയര്‍ -1

ഒരു വിമാനയാത്ര. തൊട്ടടുത്ത സീറ്റില്‍ സ്ത്രീയും കുട്ടിയും.
ക്യാബിന്‍ ക്രൂ കുടിക്കാന്‍ എന്ത് വേണമെന്ന് എന്നോടു ചോദിച്ചു. കൊച്ചുകുട്ടി അടുത്തിരിക്കെ ഹോട്ടടിക്കാനുള്ള അമിതമായ ആഗ്രഹം മാറ്റി വെച്ച് ഞാന്‍ വേദനയോടെ ഓറഞ്ചു ജ്യൂസ് മതിയെന്നു പറഞ്ഞു.
‘നിര്‍ണ്ണായക നിമിഷങ്ങളില്‍’ എടുക്കുന്ന ചില തീരുമാനങ്ങളാണല്ലോ നമ്മെ നാമായി നിലനിര്‍ത്തുന്നത്. എനിക്ക് എന്നോടുതന്നെ വല്ലാത്ത മതിപ്പ് തോന്നി. നിങ്ങള്‍ക്കും തോന്നിക്കാണും. ഇല്ല്യോ?
തൊട്ടടുത്ത നിമിഷത്തില്‍ ‘വോഡ്‌ക വിത്ത്‌ സോഡ’ എന്ന് ആ സ്ത്രീ ഓര്‍ഡര്‍ ചെയ്യുന്നതു കേട്ടു!
സാക്ഷാല്‍ കുമാരനാശാനുപോലും വര്‍ണ്ണിക്കാനാവുമോ എന്റെ അവസ്ഥയെ!?