Tuesday, October 31, 2017

രാഹുൽ ഗാന്ധിയുടെ മാറ്റം



കഴിഞ്ഞ കുറച്ചു നാളുകൾകൊണ്ട് രാഹുൾ ഗാന്ധിക്ക് മാറ്റം സംഭവിച്ചതെങ്ങനെയാണെന്നാണ് ഇപ്പോൾ ദേശീയ രാഷ്ട്രീയത്തിൽ ചൂടുള്ള ചർച്ച.

സത്യത്തിൽ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. അയാൾ അന്നും ഇന്നും ഒരുപോലെയായിരുന്നു. കസർത്തുകൾ കണ്ടു മടുത്തപ്പോൾ മാധ്യമങ്ങൾ അയാളുടെ വാക്കിനു ചെവി കൊടുക്കുന്നു എന്ന വ്യത്യാസം മാത്രം. മലയാളികൾക്ക് അതെളുപ്പം മനസിലാകും. ഉദാഹരണം: നമ്മൾ രാജപ്പാന്ന് വിളിച്ച പൃഥിരാജ് ഇന്ന് ഫിലിം ഇൻഡസ്ട്രിയുടെ നെടുംതൂണാണ്. പതിയെപ്പതിയെ പപ്പു രാഹുൾജിയാകുന്നതും അങ്ങനെയാണ്.

മോഡിക്ക് പ്രതിയോഗിയായ് അടുത്തകാലത്തെങ്ങും ആരും ഉയർന്നു വരാൻ പാടില്ലന്ന ബി.ജെ.പിയുടെ അജണ്ടയുടെ ഭാഗമായാണ് ഈ 'ഇടിച്ചു താക്കൽ' പരീക്ഷിക്കപ്പെട്ടത്. പി ആർ നെറ്റ് വ ർക്കുകൾ പടച്ചുവിട്ട ട്രോളുകളും കാർട്ടൂണുകളും അയാൾക്കെതിരേ പരക്കെ ഉപയോഗിക്കപ്പെട്ടു. 2014ൽ രാഹുൽ മാത്രമല്ല ടാർജറ്റ് ചെയ്യപ്പെട്ടത്. ഇനിയെങ്ങാനും കോൺഗ്രസ്സ് നേതൃത്വത്തിലുള്ള ഒരു തൂക്കു മന്ത്രി സഭക്ക് സാധ്യതയുണ്ടായാൽ പ്രധാനമന്ത്രി പദത്തിലേക്ക് രാഹുൽ സജസ്റ്റ് ചെയ്യാവുന്ന ശശി തരൂരിൻറെ പേരിലും കൊലപാതകക്കുറ്റം ആരോപിക്കപ്പെട്ടു.


പ്രതിപക്ഷമേ വേണ്ട. 'കോൺഗ്രസ് മുക്ത ഭാരതം' എന്ന മുദ്രാവാക്യം മുന്നോട്ടു വെക്കുന്ന സന്ദേശമെന്താണ്?ഒരു ജനാധിപത്യ രാജ്യത്ത് അത്തരം ഒരു ആശയത്തിനു പ്രസക്തിയുണ്ടോ?
പൊതുജനങ്ങളുമായി നടന്ന ഒരു സംവാദത്തിൽ ഒരു വയോധികനോട് രാഹുൽ ഗാന്ധി പറഞ്ഞ മറുപടി ശ്രദ്ധിക്കുകയുണ്ടായി.

"ബി.ജെ.പി മാത്രമല്ല ഹിന്ദുസ്ഥാനെ പ്രതിനിധീകരിക്കുന്നത്. കോൺഗ്രസിലുമുള്ളത് ഇവിടുത്തെ ജനങ്ങളാണ്. പക്‌ഷേ ഞങ്ങളുടെ വിചാരധാരകൾ രണ്ടും വ്യത്യസ്തമാണ്. ഞങ്ങൾ ആരെയും ഇല്ലാതാക്കുമെന്ന് പറയില്ല. ഒരിക്കലും ബി.ജെ.പിയെ ഇല്ലാതാകുമെന്ന് ഞങ്ങൾക്ക് പറയാനാവില്ല. എന്റെ പൂർവ്വസൂരികളിൽ നിന്ന് ഞാൻ പഠിച്ചത് അതാണ്. ഒരു സംഭവം പറയാം. ഞാൻ രാഷ്ട്രീയക്കാരനാണെങ്കിലും സംസാരിക്കുന്നത് ഉള്ളിൽ നിന്നാണ്. ഇതാണ് സത്യത്തിൽ 'മൻ കി ബാത്ത്'

എന്റെ പിതാവിനെ കൊലപ്പെടുത്തിയത് പ്രഭാകരനാണ്. പക്ഷെ ആ പ്രഭാകരൻ കൊല്ലപ്പെട്ട് കിടക്കുന്നത് കണ്ടപ്പോൾ എനിക്ക് ദുഃഖം തോന്നി. അദ്ദേഹഹത്തിന്റെ മകൻറെ മൃതദേഹം കണ്ടപ്പോൾ എനിക്ക് സങ്കടം സഹിക്കാനായില്ല. ഞാൻ പ്രിയങ്കയെ വിളിച്ചു. എനിക്കെന്തുകൊണ്ടാണ് ഇങ്ങനെ തോന്നുന്നത് എന്ന് ചോദിച്ചു. ഞങ്ങൾ ഇരുവരും കരഞ്ഞു. "

സദസ് മുഴുവൻ എണീറ്റു നിന്ന് കയ്യടിക്കുന്നത് കണ്ടപ്പോൾ ആദ്യമായി എനിക്കയാളോട് ബഹുമാനം തോന്നി.

Monday, October 30, 2017

എഴുത്തുകാരൻറെ കോക്കസ്

എഴുത്തുകാരന്റെ ഏറ്റവും വലിയ സന്തോഷം ആത്മരതിയാണ്. തന്റെ കഥകൾ നല്ലതാണെന്നും ഇഷ്ടപ്പെട്ടെന്നും ഒക്കെ മറ്റൊരാൾ പറയുന്നത് കേൾക്കുന്നതിലെ സുഖം. പോസിറ്റിവ് ആയൊരു വിമർശനം പോലും ഭൂരിഭാഗം പേർക്കും അസഹനീയമാണ്. അതുകൊണ്ട് അയാൾ തൻ്റെ കംഫോർട്ട് സോണിൽ നിന്നുകൊണ്ട് ഒരു കോക്കസ് സൃഷ്ടിച്ചെടുക്കുന്നു. ഇത് മോശം കാര്യമാണെന്നല്ല, എപ്പോഴും പോസിറ്റീവ് സമീപനം മാത്രം ലഭിക്കുന്ന ഒരാൾക്ക് ഉത്സാഹവാനും കൂടുതൽ സൃഷ്ടിപരനാകുവാനും കഴിയും. പക്ഷേ വിമർശകർക്ക് വിലകൊടുത്തേ സൃഷ്ടിയുടെ നിലവാരം മെച്ചപെടുത്താൻ സാധിക്കൂ എന്നാണ് എന്റെ വിശ്വാസം.

Friday, October 27, 2017

അവസ്ഥകളിലെ ഇഷ്ടാനിഷ്ടങ്ങൾ



എനിക്ക്‌ ബുള്ളറ്റിന്റെ പടപട ശബ്ദം ഭയങ്കര ഇഷ്ടമായിരുന്നു.
അപ്പൻ മരണാസന്നനായ്‌ ആശുപത്രിയിൽ കിടക്കുമ്പോൾ മരുന്നു ടേബിളിൾ ഓഫീസ്‌ മേശയാക്കി ഒരുമാസക്കാലം ഞാൻ രാത്രിയും പകലും കൂട്ടിരുന്നിരുന്നു. നല്ല വായൂസഞ്ചാരമുള്ള ഒരു മുറി മുകളിലത്തെ നിലയിൽ ഞങ്ങൾ ചോദിച്ചു വാങ്ങുകയായിരുന്നു. എന്നും വൈകിട്ട്‌ കൃത്യം അഞ്ചര മണിനേരത്ത് എനിക്കിഷ്ടമുണ്ടായിരുന്ന ആ പടപട ശബ്ദം ജനാലയിലൂടെ കേൾക്കും‌. ഡ്യൂട്ടി കഴിഞ്ഞിറങ്ങുന്ന ആശുപത്രി ജീവനക്കാരാരോ ആവാം. 
അപ്പോൾ ഇടവപ്പാതിക്ക്‌ ഇടികുടുങ്ങുപ്പോൾ കൊയ്ത്തുപാകമായ നെല്ലിനെ ഓർത്തിട്ടെന്നവണ്ണം അപ്പന്റെ മുഖം വിവർണ്ണമാകുന്നതും കണ്ണുകളിൽ ഭീതി നിറയുന്നതും ഞാൻ ശ്രദ്ധിക്കും. ഏറെ ആഗ്രഹിക്കുന്ന ഒരന്തരീക്ഷത്തിന്റെ ശാന്തതയെ ഭഞ്‌ജിച്ചുകൊണ്ട്‌ കൊള്ളിയാനു തുടർച്ചയാകുന്ന മുഴക്കം പോലെ കേൾക്കുന്ന ആ ശബ്ദത്തെ ഞാനും വെറുത്തുതുടങ്ങി. അപ്പോൾ ഞാനോർത്തു; അവസ്ഥകളാണു നമ്മുടെ ഇഷ്ടാനിഷ്ടങ്ങളെ നിർവചിക്കുന്നത്‌. ആർക്കും അലോസരമാകാത്ത എന്തെങ്കിലും ശബ്ദം ഈ പ്രകൃതിയിലുണ്ടോ? പാട്ടുകൾ പോലും? എന്തിനു പ്രാർത്ഥന പോലും?

ഗെയ്‌ല്‌ പൈപ്പ്‌ ലൈൻ പ്രതിഷേധത്തിനിടെ പ്രാർത്ഥന ആയുധമാക്കി പോലീസിനെ നിഷ്ക്രിയരാക്കുന്ന ഒരു ഫോട്ടോ എഫ്‌.ബിയിൽ കണ്ടു. ദുബായിൽ വഴിയ‌രികിൽ വാഹനം നിർത്തിയിട്ട്‌ നിസ്കരിക്കുന്നതിനു വിലക്കും പിഴയുമുണ്ട്‌. ഗതാഗത തടസം ആരുണ്ടാക്കിയാലും അവർക്ക്‌ ശിക്ഷയുണ്ട്‌. എന്റെ വിശ്വാസം, എന്റെ ടെറിട്ടറി, അവിടെ ഞങ്ങൾക്കുള്ള അപ്രമാദിത്തം. ഇതൊക്കെ എടുത്തുകാട്ടി മറ്റുള്ളവർക്ക്‌ അലോസരം ഉണ്ടാക്കുന്നതിലെ ശരികേട്‌ നാം സ്വയം തീരുമാനിക്കേണ്ടതാണു.

ഈ ടെറിട്ടറിയുടെ കാര്യത്തിലേക്ക്, ആശുപത്രിയിലേക്ക്‌‌ തന്നെ വരാം. ഒരു ദിവസം കടയിൽനിന്ന്‌ ഫ്ലാസ്സ്കിൽ ചായയും വാങ്ങി വരുമ്പോൽ അപ്പൻ കിടക്കുന്ന മുറിയിൽ നിന്നും ഭയങ്കര ഒച്ചയും ബഹളവും കേട്ട്‌ പടികൾ ചവിട്ടിക്കയറി ഞാൻ കിതച്ചുകൊണ്ട്‌ മുകളിലെത്തി. മുറിക്ക്‌ പുറത്തേക്കും നീളുന്ന ആൾക്കൂട്ടം. എല്ലാം കഴിഞ്ഞിരിക്കുന്നു; ഞാൻ ഓർത്തു. പക്ഷേ കയ്യുയർത്തി ഉച്ചത്തിൽ അലറിക്കൊണ്ടുള്ള ഒരു കരിസ്മാറ്റിക്‌ പ്രാർത്ഥനയായിരുന്നു അവിടെ നടന്നുകൊണ്ടിരുന്നത്‌. ഒരു ബന്ധുവിന്റെ വക ഡെഡിക്കേഷനായിരുന്നു. ഞാൻ സ്വയം ലജ്ജിതനായ്‌ പടിയിറങ്ങി താഴേക്ക്‌ പോയി.

Monday, October 23, 2017

എന്താവോ...എന്തോ

"എന്താവോ...
നെഞ്ചിൽ സൂചികൊണ്ടപോലെ..."
നെഗറ്റീവ്‌ എനർജ്ജി നൽകുന്ന പാട്ടുകൾ പണിസ്ഥലത്ത്‌ പാടരുതെന്ന് തയ്യൽക്കാരൻ സുഗുണൻ പലതവണ ശിഷ്യനെ വിലക്കി. ആശാനു വരികളുടെ ഫീൽ ഉൾക്കൊള്ളാനാകാത്തതുകൊണ്ടാ എന്ന് പരിഹസിച്ചപ്പോൾ സുഗുണൻ സൂചികൊണ്ട്‌ ലവന്റെ നെഞ്ചിൽ ഒരു കുത്തുകൊടുത്തിട്ട് ചോദിച്ചു;
ഇതല്ലേ ആ ഫീൽ..
ആറിഞ്ച്‌ നീളമുള്ള ചാക്ക്‌ തൈക്കുന്ന സൂചി!
"എന്താവോ...എന്തോ.."

Sunday, October 22, 2017

ആരായിരുന്നു?

വന്ന വഴിക്കെവിടെയോ എന്നെ നഷ്ടപ്പെട്ടു പോയി‌. ഞാനെന്തായിരുന്നെന്ന് ഓർത്തെടുക്കാനുള്ള ശ്രമങ്ങളിൽ ഒടുവിലത്തേതാണു കഥയെഴുത്ത്‌.

Thursday, October 19, 2017

പുൽച്ചാടി

ഇന്നലെ വൈകി വണ്ടിയോടിച്ചു പോകുമ്പോൾ ആടുജീവിതത്തിൽ നിന്നൊരാൾ റോഡിലേക്ക് ഇറങ്ങി വന്നു. മുതുകോളം നീണ്ട പിരിയൻ തലമുടി ആ നടത്തത്തിൽ തുള്ളികളിച്ചുകൊണ്ടിരുന്നു. കയ്യിലെ കമ്പ് ചുഴറ്റി അതി വേഗത്തിൽ അയാൾ ഡിവൈഡറിലൂടെ നടന്നു പോയി. വാഹനങ്ങൾ ചീറിപ്പായുന്ന നിരത്തിലേക്ക് ഇറങ്ങിയെങ്കിലോ എന്ന ശങ്കയിൽ ഒരു പോലീസ് വാഹനം ഡബിൾ ഇൻഡിക്കേറ്ററിൽ മെല്ലെ നീങ്ങി ഡ്രൈവർമാരെ ഓർമ്മപ്പെടുത്തികൊണ്ടിരുന്നു. 'നിങ്ങൾ അയാളെ കരുതുക' തനിക്കു ചുറ്റും ഒരു ലോകമേയില്ലെന്ന നിലപാടിലായിരുന്നു ആ മനുഷ്യൻ. അയാൾ തുള്ളിച്ചാടി മുന്നോട്ടു മാത്രം നടന്നു. അന്നേരം ഞാനൊരു പുൽച്ചാടിയെ വീക്ഷിക്കുന്ന കുട്ടിയായി. 
ഞങ്ങളിൽ ആർക്കായിരുന്നു ഭ്രാന്ത് ?

Wednesday, October 18, 2017

ചരിത്രവും സൗന്ദര്യബോധവും

ഗോത്തിക് ശില്പകലയുടെ ഉദാത്തമാതൃകളായ പൗരാണിക കെട്ടിടങ്ങൾ പൊളിച്ച് നീക്കി നവീന മാതൃകയിലുള്ള സൗധങ്ങൾ പാരീസിൽ വ്യാപകമായി നിർമ്മിക്കപ്പെടുന്ന കാലത്താണ് നോട്ടർഡാമിലെ കൂനൻ എന്ന പുസ്തകം വിക്ടർ യൂഗോ രചിക്കുന്നത്. നോട്ടർഡാം പള്ളിയെ കേന്ദബിന്ദുവാക്കി പതിനാലാം നൂറ്റാണ്ടിലെ പാരീസ് നഗരത്തെ പുനഃ സൃഷ്ടിക്കുകയായിരുന്നു ആ അനശ്വര കൃതിയിലൂടെ യൂഗോ ചെയ്തത്. സർഗാത്മകമായിരുന്ന ഒരു കാലഘട്ടത്തെ സംരക്ഷിക്കുവാനുള്ള ആഹ്വാനമായിരുന്നൂ അത്. ആദ്യം പ്രസിദ്ധീകരിക്കുമ്പോൾ നോവലിന്റെ ആഖ്യാനത്തിൽ പ്രത്യേക സ്വാധീനമൊന്നും ഇല്ലെന്നു കണ്ട് പ്രസാധകർ എഡിറ്റ് ചെയ്തു നീക്കിയ ആ അദ്ധ്യായത്തിൽ പാരീസ് നഗരത്തെ ഒരു പക്ഷിയുടെ കണ്ണിലൂടെകാണും വിധം വർണ്ണിച്ചിരുന്നു. നീക്കം ചെയ്യപ്പെട്ട അദ്ധ്യായം അമൂല്യമാണെന്ന് മനസ്സിലാക്കി പിന്നീട് വീണ്ടും ചേർക്കുകയായിരുന്നു .
ബോധമുള്ള ഭരണാധികാരികൾ അന്ന് യൂഗോ ഉയർത്തിവിട്ട പ്രതിഷേധത്തെ മാനിച്ചതുകൊണ്ട് പ്രാചീനവും നവീനവുമായ വാസ്തുസൗന്ദര്യത്തിന്റെ അപൂർവ്വ മിശ്രണമായി, പാരീസ് ഇന്നും നിലകൊള്ളുന്നു.
നമ്മുടെ ഭരണാധികാരികൾക്ക് ചരിത്ര ബോധമില്ലെങ്കിലും സാരമില്ല സൗന്ദര്യബോധവും കൂടി ഇല്ലാതാകുന്നതാണ് കുഴപ്പം. പുതിയ വിക്ടർയൂഗോമാർ ഇന്ത്യയിൽ ഉദയം ചെയ്തിട്ടും കാര്യമില്ല. ചിലപ്പോ വെടികൊണ്ടു ചാകാനായിരിക്കും വിധി.

Monday, October 16, 2017

ചാണ

സഖാവേ ആ തല ചാണയ്ക്ക്‌ വെക്കേണ്ട സമയമായ്‌.
"പി.ബി,‌ പ്ലീസ്‌ ട്രാൻസിലേറ്റ്.‌"
അണികൾ പറയുന്നു; സാറു രാഷ്ട്രീയ ചാണക്യനാന്ന്.

ട്രയൽ റൂം

പാകമാകാതെ ഊരിയിട്ട ഉടുപ്പിൽ അറിയാത്തൊരാളുടെ വിയർപ്പിന്റെ ആശ്ലേഷം. വിശ്വസാഹോദര്യം മണക്കുന്നു ഈ ഇടുങ്ങിയ ട്രയൽ റൂമുകളിൽ.

Saturday, October 14, 2017

'ഗോ'മേരി

കറവപ്പശുക്കളിൽ വമ്പൻ 'ഹോൾസ്റ്റൈൻ' ഗോമാതായാണോ ഗോമേരിയാണോ? ലവളു ഹോളണ്ടുകാരിയാണേ!

Sunday, October 8, 2017

അപ്പ് ഇൻ ദ എയർ-4



അടുത്തിരുന്നപ്പോൾ മുതൽ അയാളുടെ അസ്വസ്ഥമായ മുഖവും ശരീര ഭാഷയും ഞാൻ ശ്രദ്ധിച്ചിരുന്നു.

"എന്താ ഒരു വല്ലായ്മ?'

ആരെങ്കിലും ഒന്നു ചോദിച്ചിരുന്നെങ്കിൽ എന്ന ആശ്വാസത്തോടെ അയാൾ പറഞ്ഞു:
അച്ഛൻ മരിച്ചു കിടക്കുവാ, ഞാൻ ചെന്നിട്ടു വേണം...

ആളുകളെ മുഖം നോക്കി വിലയിരുത്താം എന്ന എന്റെ അമിതവിശ്വാസത്തെ ആ വാക്കുകൾ ഒന്നുകൂടി ബലപ്പെടുത്തി. പക്ഷേ മനുഷ്യരെ അവരറിയാതെ സ്കാനിങ്ങിനു വിധേയമാക്കുന്ന കപടത ഇത്തവണ എന്നെ വല്ലാതെ ഉലച്ചു കളഞ്ഞു. സമാശ്വാസ വചനങ്ങളാൽ ഞാൻ അയാളുടെ ദുഃഖം ശമിപ്പിക്കാൻ ശ്രമിച്ചു. ഒരു വേള അയാളേക്കാൾ സങ്കടം എനിക്കോ എന്ന് തോന്നും വിധം എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

എയർ ഹോസ്റ്റസ് വന്നു. എന്താണ് സാർ, കുടിക്കാൻ വേണ്ടത് ?
ആ സന്ദർഭത്തിലെ ഔചിത്യമില്ലാത്ത ചോദ്യം എന്നെ അക്ഷരാർത്ഥത്തിൽ ദേഷ്യം പിടിപ്പിച്ചു.

"ഒന്നും വേണ്ട."
വെറുപ്പോടെ മുഖം തിരിച്ചുകൊണ്ടു ഞാൻ പറഞ്ഞു.

സഹയാത്രികൻ സ്നേഹപൂർവ്വം എന്നെ നോക്കി. ഒരു ദീർഘനിശ്വാസത്തിനു ശേഷം അയാൾ പറഞ്ഞു.

അടിക്കുന്നില്ലേൽ അത് ഞാനടിച്ചോളാം. സങ്കടം സഹിക്കാൻ പറ്റുന്നില്ല ബ്രോ.

എന്റെ സഹാനുഭൂതി ഒരിക്കൽ കൂടി എനിക്കിട്ടു പണി തന്നിരിക്കുന്നു! നാല് പെഗ്ഗ് വിട്ടുള്ള അങ്ങേരുടെ കൂർക്കത്തിൽ ഹാഫ് ഞാൻ വലിക്കേണ്ടതല്ലയോ? ആ എന്നെ വലിപ്പിച്ചാ ഇപ്പൊ ലവൻറെ വലി.

അപ്പൻ ചത്താലും അന്വേഷിക്കാത്ത അയൽക്കാരോടൊന്നും ഇനിക്കിപ്പം ഒരു വിരോധോമില്ല.

Tuesday, October 3, 2017

ദ ലാസ്റ്റ് സർവീസ്

കല്യാണശേഷം ഭാര്യയുടെ ആദ്യ പിറന്നാളിന് ദുബായിൽ ഇരുന്ന് സർപ്രൈസ് സമ്മാനിക്കാൻ നാട്ടിലെ ഗിഫ്റ്റ് സർവീസ്സുകാരുടെ വെബ്‌സൈറ്റ്റാകെ മുങ്ങിത്തപ്പി ഒടുക്കം ഒരു മുത്തിനെ കിട്ടി. മറ്റെല്ലാവരും 'ഈ റൂട്ടിലേക്കുള്ള സർവീസുകൾ ഞങ്ങൾ എടുക്കില്ല സോറി സാർ' എന്ന് കണ്ണിൽ ചോരയില്ലാതെ പറഞ്ഞൊഴിഞ്ഞപ്പോൾ നമ്മുടെ മുത്ത്, 'ഒന്നുകൊണ്ടും പേടിക്കേണ്ട സാർ ഞങ്ങളേറ്റു' എന്ന് ഉറപ്പ് തന്നു.
സംഭവ ദിവസം. വിഷ് ചെയ്യാൻ പുലർച്ചെ പന്ത്രണ്ടു മണിക്ക് വിളിച്ചുണർത്തി അലർച്ച കേൾക്കേണ്ടല്ലോ എന്നോർത്ത് ഉച്ചക്ക് പന്ത്രണ്ടു...വരെ ഞാൻ കാത്തു. ആയതിനാൽ ഓർമ്മക്കുറവ്, സ്നേഹക്കുറവ്, പരിഗണനക്കുറവ് തുടങ്ങിയ രോഗങ്ങൾക്കുള്ള ഡോസ് നട്ടുച്ചക്കു തന്നെ ചോദിച്ചു വാങ്ങേണ്ടി വന്നു. മറ്റവൻ പറ്റിച്ചു കടന്നതിൽ ബ്ലിങ്കസ്യനായതിനാൽ ഒരക്ഷരം ഉരിയാടാതെ നിന്നു. പറ്റിയത് പറ്റി.
ഒക്ടോബറാണെങ്കിലും മുട്ടൻ മഴയുള്ള കാലമായിരുന്നു. മൂന്നാം ദിവസം വാതിൽക്കൽ മുട്ട് കേട്ടു. മുട്ടറ്റം വെള്ളത്തിൽ നീന്തിക്കേറി, നനഞ്ഞൊലിച്ചു നിൽക്കുന്ന മനുഷ്യൻ! ഒരു കയ്യിൽ കേക്ക്, മറുകയ്യിൽ ഈർപ്പം വിടാത്ത ചുവന്ന റോസാപ്പൂ. 'ഹാപ്പി ബർത്ത് ഡേ അനിത'. അയാൾ പറഞ്ഞു. ലവൾ വണ്ടറടിച്ച് നിന്നുപോയി.
പോകും മുൻപ് കരച്ചിലോളം എത്തിയ ശബ്ദത്തിൽ നമ്മുടെ മുത്തു പറഞ്ഞു, ഈ റൂട്ടിലേക്കുള്ള ഞങ്ങടെ സർവീസ് ഇതോടെ അവസാനിപ്പിക്കുകയാണ്!