Tuesday, October 31, 2017

രാഹുൽ ഗാന്ധിയുടെ മാറ്റം



കഴിഞ്ഞ കുറച്ചു നാളുകൾകൊണ്ട് രാഹുൾ ഗാന്ധിക്ക് മാറ്റം സംഭവിച്ചതെങ്ങനെയാണെന്നാണ് ഇപ്പോൾ ദേശീയ രാഷ്ട്രീയത്തിൽ ചൂടുള്ള ചർച്ച.

സത്യത്തിൽ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. അയാൾ അന്നും ഇന്നും ഒരുപോലെയായിരുന്നു. കസർത്തുകൾ കണ്ടു മടുത്തപ്പോൾ മാധ്യമങ്ങൾ അയാളുടെ വാക്കിനു ചെവി കൊടുക്കുന്നു എന്ന വ്യത്യാസം മാത്രം. മലയാളികൾക്ക് അതെളുപ്പം മനസിലാകും. ഉദാഹരണം: നമ്മൾ രാജപ്പാന്ന് വിളിച്ച പൃഥിരാജ് ഇന്ന് ഫിലിം ഇൻഡസ്ട്രിയുടെ നെടുംതൂണാണ്. പതിയെപ്പതിയെ പപ്പു രാഹുൾജിയാകുന്നതും അങ്ങനെയാണ്.

മോഡിക്ക് പ്രതിയോഗിയായ് അടുത്തകാലത്തെങ്ങും ആരും ഉയർന്നു വരാൻ പാടില്ലന്ന ബി.ജെ.പിയുടെ അജണ്ടയുടെ ഭാഗമായാണ് ഈ 'ഇടിച്ചു താക്കൽ' പരീക്ഷിക്കപ്പെട്ടത്. പി ആർ നെറ്റ് വ ർക്കുകൾ പടച്ചുവിട്ട ട്രോളുകളും കാർട്ടൂണുകളും അയാൾക്കെതിരേ പരക്കെ ഉപയോഗിക്കപ്പെട്ടു. 2014ൽ രാഹുൽ മാത്രമല്ല ടാർജറ്റ് ചെയ്യപ്പെട്ടത്. ഇനിയെങ്ങാനും കോൺഗ്രസ്സ് നേതൃത്വത്തിലുള്ള ഒരു തൂക്കു മന്ത്രി സഭക്ക് സാധ്യതയുണ്ടായാൽ പ്രധാനമന്ത്രി പദത്തിലേക്ക് രാഹുൽ സജസ്റ്റ് ചെയ്യാവുന്ന ശശി തരൂരിൻറെ പേരിലും കൊലപാതകക്കുറ്റം ആരോപിക്കപ്പെട്ടു.


പ്രതിപക്ഷമേ വേണ്ട. 'കോൺഗ്രസ് മുക്ത ഭാരതം' എന്ന മുദ്രാവാക്യം മുന്നോട്ടു വെക്കുന്ന സന്ദേശമെന്താണ്?ഒരു ജനാധിപത്യ രാജ്യത്ത് അത്തരം ഒരു ആശയത്തിനു പ്രസക്തിയുണ്ടോ?
പൊതുജനങ്ങളുമായി നടന്ന ഒരു സംവാദത്തിൽ ഒരു വയോധികനോട് രാഹുൽ ഗാന്ധി പറഞ്ഞ മറുപടി ശ്രദ്ധിക്കുകയുണ്ടായി.

"ബി.ജെ.പി മാത്രമല്ല ഹിന്ദുസ്ഥാനെ പ്രതിനിധീകരിക്കുന്നത്. കോൺഗ്രസിലുമുള്ളത് ഇവിടുത്തെ ജനങ്ങളാണ്. പക്‌ഷേ ഞങ്ങളുടെ വിചാരധാരകൾ രണ്ടും വ്യത്യസ്തമാണ്. ഞങ്ങൾ ആരെയും ഇല്ലാതാക്കുമെന്ന് പറയില്ല. ഒരിക്കലും ബി.ജെ.പിയെ ഇല്ലാതാകുമെന്ന് ഞങ്ങൾക്ക് പറയാനാവില്ല. എന്റെ പൂർവ്വസൂരികളിൽ നിന്ന് ഞാൻ പഠിച്ചത് അതാണ്. ഒരു സംഭവം പറയാം. ഞാൻ രാഷ്ട്രീയക്കാരനാണെങ്കിലും സംസാരിക്കുന്നത് ഉള്ളിൽ നിന്നാണ്. ഇതാണ് സത്യത്തിൽ 'മൻ കി ബാത്ത്'

എന്റെ പിതാവിനെ കൊലപ്പെടുത്തിയത് പ്രഭാകരനാണ്. പക്ഷെ ആ പ്രഭാകരൻ കൊല്ലപ്പെട്ട് കിടക്കുന്നത് കണ്ടപ്പോൾ എനിക്ക് ദുഃഖം തോന്നി. അദ്ദേഹഹത്തിന്റെ മകൻറെ മൃതദേഹം കണ്ടപ്പോൾ എനിക്ക് സങ്കടം സഹിക്കാനായില്ല. ഞാൻ പ്രിയങ്കയെ വിളിച്ചു. എനിക്കെന്തുകൊണ്ടാണ് ഇങ്ങനെ തോന്നുന്നത് എന്ന് ചോദിച്ചു. ഞങ്ങൾ ഇരുവരും കരഞ്ഞു. "

സദസ് മുഴുവൻ എണീറ്റു നിന്ന് കയ്യടിക്കുന്നത് കണ്ടപ്പോൾ ആദ്യമായി എനിക്കയാളോട് ബഹുമാനം തോന്നി.

Monday, October 30, 2017

എഴുത്തുകാരൻറെ കോക്കസ്

എഴുത്തുകാരന്റെ ഏറ്റവും വലിയ സന്തോഷം ആത്മരതിയാണ്. തന്റെ കഥകൾ നല്ലതാണെന്നും ഇഷ്ടപ്പെട്ടെന്നും ഒക്കെ മറ്റൊരാൾ പറയുന്നത് കേൾക്കുന്നതിലെ സുഖം. പോസിറ്റിവ് ആയൊരു വിമർശനം പോലും ഭൂരിഭാഗം പേർക്കും അസഹനീയമാണ്. അതുകൊണ്ട് അയാൾ തൻ്റെ കംഫോർട്ട് സോണിൽ നിന്നുകൊണ്ട് ഒരു കോക്കസ് സൃഷ്ടിച്ചെടുക്കുന്നു. ഇത് മോശം കാര്യമാണെന്നല്ല, എപ്പോഴും പോസിറ്റീവ് സമീപനം മാത്രം ലഭിക്കുന്ന ഒരാൾക്ക് ഉത്സാഹവാനും കൂടുതൽ സൃഷ്ടിപരനാകുവാനും കഴിയും. പക്ഷേ വിമർശകർക്ക് വിലകൊടുത്തേ സൃഷ്ടിയുടെ നിലവാരം മെച്ചപെടുത്താൻ സാധിക്കൂ എന്നാണ് എന്റെ വിശ്വാസം.

Friday, October 27, 2017

അവസ്ഥകളിലെ ഇഷ്ടാനിഷ്ടങ്ങൾ



എനിക്ക്‌ ബുള്ളറ്റിന്റെ പടപട ശബ്ദം ഭയങ്കര ഇഷ്ടമായിരുന്നു.
അപ്പൻ മരണാസന്നനായ്‌ ആശുപത്രിയിൽ കിടക്കുമ്പോൾ മരുന്നു ടേബിളിൾ ഓഫീസ്‌ മേശയാക്കി ഒരുമാസക്കാലം ഞാൻ രാത്രിയും പകലും കൂട്ടിരുന്നിരുന്നു. നല്ല വായൂസഞ്ചാരമുള്ള ഒരു മുറി മുകളിലത്തെ നിലയിൽ ഞങ്ങൾ ചോദിച്ചു വാങ്ങുകയായിരുന്നു. എന്നും വൈകിട്ട്‌ കൃത്യം അഞ്ചര മണിനേരത്ത് എനിക്കിഷ്ടമുണ്ടായിരുന്ന ആ പടപട ശബ്ദം ജനാലയിലൂടെ കേൾക്കും‌. ഡ്യൂട്ടി കഴിഞ്ഞിറങ്ങുന്ന ആശുപത്രി ജീവനക്കാരാരോ ആവാം. 
അപ്പോൾ ഇടവപ്പാതിക്ക്‌ ഇടികുടുങ്ങുപ്പോൾ കൊയ്ത്തുപാകമായ നെല്ലിനെ ഓർത്തിട്ടെന്നവണ്ണം അപ്പന്റെ മുഖം വിവർണ്ണമാകുന്നതും കണ്ണുകളിൽ ഭീതി നിറയുന്നതും ഞാൻ ശ്രദ്ധിക്കും. ഏറെ ആഗ്രഹിക്കുന്ന ഒരന്തരീക്ഷത്തിന്റെ ശാന്തതയെ ഭഞ്‌ജിച്ചുകൊണ്ട്‌ കൊള്ളിയാനു തുടർച്ചയാകുന്ന മുഴക്കം പോലെ കേൾക്കുന്ന ആ ശബ്ദത്തെ ഞാനും വെറുത്തുതുടങ്ങി. അപ്പോൾ ഞാനോർത്തു; അവസ്ഥകളാണു നമ്മുടെ ഇഷ്ടാനിഷ്ടങ്ങളെ നിർവചിക്കുന്നത്‌. ആർക്കും അലോസരമാകാത്ത എന്തെങ്കിലും ശബ്ദം ഈ പ്രകൃതിയിലുണ്ടോ? പാട്ടുകൾ പോലും? എന്തിനു പ്രാർത്ഥന പോലും?

ഗെയ്‌ല്‌ പൈപ്പ്‌ ലൈൻ പ്രതിഷേധത്തിനിടെ പ്രാർത്ഥന ആയുധമാക്കി പോലീസിനെ നിഷ്ക്രിയരാക്കുന്ന ഒരു ഫോട്ടോ എഫ്‌.ബിയിൽ കണ്ടു. ദുബായിൽ വഴിയ‌രികിൽ വാഹനം നിർത്തിയിട്ട്‌ നിസ്കരിക്കുന്നതിനു വിലക്കും പിഴയുമുണ്ട്‌. ഗതാഗത തടസം ആരുണ്ടാക്കിയാലും അവർക്ക്‌ ശിക്ഷയുണ്ട്‌. എന്റെ വിശ്വാസം, എന്റെ ടെറിട്ടറി, അവിടെ ഞങ്ങൾക്കുള്ള അപ്രമാദിത്തം. ഇതൊക്കെ എടുത്തുകാട്ടി മറ്റുള്ളവർക്ക്‌ അലോസരം ഉണ്ടാക്കുന്നതിലെ ശരികേട്‌ നാം സ്വയം തീരുമാനിക്കേണ്ടതാണു.

ഈ ടെറിട്ടറിയുടെ കാര്യത്തിലേക്ക്, ആശുപത്രിയിലേക്ക്‌‌ തന്നെ വരാം. ഒരു ദിവസം കടയിൽനിന്ന്‌ ഫ്ലാസ്സ്കിൽ ചായയും വാങ്ങി വരുമ്പോൽ അപ്പൻ കിടക്കുന്ന മുറിയിൽ നിന്നും ഭയങ്കര ഒച്ചയും ബഹളവും കേട്ട്‌ പടികൾ ചവിട്ടിക്കയറി ഞാൻ കിതച്ചുകൊണ്ട്‌ മുകളിലെത്തി. മുറിക്ക്‌ പുറത്തേക്കും നീളുന്ന ആൾക്കൂട്ടം. എല്ലാം കഴിഞ്ഞിരിക്കുന്നു; ഞാൻ ഓർത്തു. പക്ഷേ കയ്യുയർത്തി ഉച്ചത്തിൽ അലറിക്കൊണ്ടുള്ള ഒരു കരിസ്മാറ്റിക്‌ പ്രാർത്ഥനയായിരുന്നു അവിടെ നടന്നുകൊണ്ടിരുന്നത്‌. ഒരു ബന്ധുവിന്റെ വക ഡെഡിക്കേഷനായിരുന്നു. ഞാൻ സ്വയം ലജ്ജിതനായ്‌ പടിയിറങ്ങി താഴേക്ക്‌ പോയി.

Monday, October 23, 2017

എന്താവോ...എന്തോ

"എന്താവോ...
നെഞ്ചിൽ സൂചികൊണ്ടപോലെ..."
നെഗറ്റീവ്‌ എനർജ്ജി നൽകുന്ന പാട്ടുകൾ പണിസ്ഥലത്ത്‌ പാടരുതെന്ന് തയ്യൽക്കാരൻ സുഗുണൻ പലതവണ ശിഷ്യനെ വിലക്കി. ആശാനു വരികളുടെ ഫീൽ ഉൾക്കൊള്ളാനാകാത്തതുകൊണ്ടാ എന്ന് പരിഹസിച്ചപ്പോൾ സുഗുണൻ സൂചികൊണ്ട്‌ ലവന്റെ നെഞ്ചിൽ ഒരു കുത്തുകൊടുത്തിട്ട് ചോദിച്ചു;
ഇതല്ലേ ആ ഫീൽ..
ആറിഞ്ച്‌ നീളമുള്ള ചാക്ക്‌ തൈക്കുന്ന സൂചി!
"എന്താവോ...എന്തോ.."

Sunday, October 22, 2017

ആരായിരുന്നു?

വന്ന വഴിക്കെവിടെയോ എന്നെ നഷ്ടപ്പെട്ടു പോയി‌. ഞാനെന്തായിരുന്നെന്ന് ഓർത്തെടുക്കാനുള്ള ശ്രമങ്ങളിൽ ഒടുവിലത്തേതാണു കഥയെഴുത്ത്‌.

Thursday, October 19, 2017

പുൽച്ചാടി

ഇന്നലെ വൈകി വണ്ടിയോടിച്ചു പോകുമ്പോൾ ആടുജീവിതത്തിൽ നിന്നൊരാൾ റോഡിലേക്ക് ഇറങ്ങി വന്നു. മുതുകോളം നീണ്ട പിരിയൻ തലമുടി ആ നടത്തത്തിൽ തുള്ളികളിച്ചുകൊണ്ടിരുന്നു. കയ്യിലെ കമ്പ് ചുഴറ്റി അതി വേഗത്തിൽ അയാൾ ഡിവൈഡറിലൂടെ നടന്നു പോയി. വാഹനങ്ങൾ ചീറിപ്പായുന്ന നിരത്തിലേക്ക് ഇറങ്ങിയെങ്കിലോ എന്ന ശങ്കയിൽ ഒരു പോലീസ് വാഹനം ഡബിൾ ഇൻഡിക്കേറ്ററിൽ മെല്ലെ നീങ്ങി ഡ്രൈവർമാരെ ഓർമ്മപ്പെടുത്തികൊണ്ടിരുന്നു. 'നിങ്ങൾ അയാളെ കരുതുക' തനിക്കു ചുറ്റും ഒരു ലോകമേയില്ലെന്ന നിലപാടിലായിരുന്നു ആ മനുഷ്യൻ. അയാൾ തുള്ളിച്ചാടി മുന്നോട്ടു മാത്രം നടന്നു. അന്നേരം ഞാനൊരു പുൽച്ചാടിയെ വീക്ഷിക്കുന്ന കുട്ടിയായി. 
ഞങ്ങളിൽ ആർക്കായിരുന്നു ഭ്രാന്ത് ?

Wednesday, October 18, 2017

ചരിത്രവും സൗന്ദര്യബോധവും

ഗോത്തിക് ശില്പകലയുടെ ഉദാത്തമാതൃകളായ പൗരാണിക കെട്ടിടങ്ങൾ പൊളിച്ച് നീക്കി നവീന മാതൃകയിലുള്ള സൗധങ്ങൾ പാരീസിൽ വ്യാപകമായി നിർമ്മിക്കപ്പെടുന്ന കാലത്താണ് നോട്ടർഡാമിലെ കൂനൻ എന്ന പുസ്തകം വിക്ടർ യൂഗോ രചിക്കുന്നത്. നോട്ടർഡാം പള്ളിയെ കേന്ദബിന്ദുവാക്കി പതിനാലാം നൂറ്റാണ്ടിലെ പാരീസ് നഗരത്തെ പുനഃ സൃഷ്ടിക്കുകയായിരുന്നു ആ അനശ്വര കൃതിയിലൂടെ യൂഗോ ചെയ്തത്. സർഗാത്മകമായിരുന്ന ഒരു കാലഘട്ടത്തെ സംരക്ഷിക്കുവാനുള്ള ആഹ്വാനമായിരുന്നൂ അത്. ആദ്യം പ്രസിദ്ധീകരിക്കുമ്പോൾ നോവലിന്റെ ആഖ്യാനത്തിൽ പ്രത്യേക സ്വാധീനമൊന്നും ഇല്ലെന്നു കണ്ട് പ്രസാധകർ എഡിറ്റ് ചെയ്തു നീക്കിയ ആ അദ്ധ്യായത്തിൽ പാരീസ് നഗരത്തെ ഒരു പക്ഷിയുടെ കണ്ണിലൂടെകാണും വിധം വർണ്ണിച്ചിരുന്നു. നീക്കം ചെയ്യപ്പെട്ട അദ്ധ്യായം അമൂല്യമാണെന്ന് മനസ്സിലാക്കി പിന്നീട് വീണ്ടും ചേർക്കുകയായിരുന്നു .
ബോധമുള്ള ഭരണാധികാരികൾ അന്ന് യൂഗോ ഉയർത്തിവിട്ട പ്രതിഷേധത്തെ മാനിച്ചതുകൊണ്ട് പ്രാചീനവും നവീനവുമായ വാസ്തുസൗന്ദര്യത്തിന്റെ അപൂർവ്വ മിശ്രണമായി, പാരീസ് ഇന്നും നിലകൊള്ളുന്നു.
നമ്മുടെ ഭരണാധികാരികൾക്ക് ചരിത്ര ബോധമില്ലെങ്കിലും സാരമില്ല സൗന്ദര്യബോധവും കൂടി ഇല്ലാതാകുന്നതാണ് കുഴപ്പം. പുതിയ വിക്ടർയൂഗോമാർ ഇന്ത്യയിൽ ഉദയം ചെയ്തിട്ടും കാര്യമില്ല. ചിലപ്പോ വെടികൊണ്ടു ചാകാനായിരിക്കും വിധി.

Monday, October 16, 2017

ചാണ

സഖാവേ ആ തല ചാണയ്ക്ക്‌ വെക്കേണ്ട സമയമായ്‌.
"പി.ബി,‌ പ്ലീസ്‌ ട്രാൻസിലേറ്റ്.‌"
അണികൾ പറയുന്നു; സാറു രാഷ്ട്രീയ ചാണക്യനാന്ന്.

ട്രയൽ റൂം

പാകമാകാതെ ഊരിയിട്ട ഉടുപ്പിൽ അറിയാത്തൊരാളുടെ വിയർപ്പിന്റെ ആശ്ലേഷം. വിശ്വസാഹോദര്യം മണക്കുന്നു ഈ ഇടുങ്ങിയ ട്രയൽ റൂമുകളിൽ.

Saturday, October 14, 2017

'ഗോ'മേരി

കറവപ്പശുക്കളിൽ വമ്പൻ 'ഹോൾസ്റ്റൈൻ' ഗോമാതായാണോ ഗോമേരിയാണോ? ലവളു ഹോളണ്ടുകാരിയാണേ!

Sunday, October 8, 2017

അപ്പ് ഇൻ ദ എയർ-4



അടുത്തിരുന്നപ്പോൾ മുതൽ അയാളുടെ അസ്വസ്ഥമായ മുഖവും ശരീര ഭാഷയും ഞാൻ ശ്രദ്ധിച്ചിരുന്നു.

"എന്താ ഒരു വല്ലായ്മ?'

ആരെങ്കിലും ഒന്നു ചോദിച്ചിരുന്നെങ്കിൽ എന്ന ആശ്വാസത്തോടെ അയാൾ പറഞ്ഞു:
അച്ഛൻ മരിച്ചു കിടക്കുവാ, ഞാൻ ചെന്നിട്ടു വേണം...

ആളുകളെ മുഖം നോക്കി വിലയിരുത്താം എന്ന എന്റെ അമിതവിശ്വാസത്തെ ആ വാക്കുകൾ ഒന്നുകൂടി ബലപ്പെടുത്തി. പക്ഷേ മനുഷ്യരെ അവരറിയാതെ സ്കാനിങ്ങിനു വിധേയമാക്കുന്ന കപടത ഇത്തവണ എന്നെ വല്ലാതെ ഉലച്ചു കളഞ്ഞു. സമാശ്വാസ വചനങ്ങളാൽ ഞാൻ അയാളുടെ ദുഃഖം ശമിപ്പിക്കാൻ ശ്രമിച്ചു. ഒരു വേള അയാളേക്കാൾ സങ്കടം എനിക്കോ എന്ന് തോന്നും വിധം എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

എയർ ഹോസ്റ്റസ് വന്നു. എന്താണ് സാർ, കുടിക്കാൻ വേണ്ടത് ?
ആ സന്ദർഭത്തിലെ ഔചിത്യമില്ലാത്ത ചോദ്യം എന്നെ അക്ഷരാർത്ഥത്തിൽ ദേഷ്യം പിടിപ്പിച്ചു.

"ഒന്നും വേണ്ട."
വെറുപ്പോടെ മുഖം തിരിച്ചുകൊണ്ടു ഞാൻ പറഞ്ഞു.

സഹയാത്രികൻ സ്നേഹപൂർവ്വം എന്നെ നോക്കി. ഒരു ദീർഘനിശ്വാസത്തിനു ശേഷം അയാൾ പറഞ്ഞു.

അടിക്കുന്നില്ലേൽ അത് ഞാനടിച്ചോളാം. സങ്കടം സഹിക്കാൻ പറ്റുന്നില്ല ബ്രോ.

എന്റെ സഹാനുഭൂതി ഒരിക്കൽ കൂടി എനിക്കിട്ടു പണി തന്നിരിക്കുന്നു! നാല് പെഗ്ഗ് വിട്ടുള്ള അങ്ങേരുടെ കൂർക്കത്തിൽ ഹാഫ് ഞാൻ വലിക്കേണ്ടതല്ലയോ? ആ എന്നെ വലിപ്പിച്ചാ ഇപ്പൊ ലവൻറെ വലി.

അപ്പൻ ചത്താലും അന്വേഷിക്കാത്ത അയൽക്കാരോടൊന്നും ഇനിക്കിപ്പം ഒരു വിരോധോമില്ല.

Tuesday, October 3, 2017

ദ ലാസ്റ്റ് സർവീസ്

കല്യാണശേഷം ഭാര്യയുടെ ആദ്യ പിറന്നാളിന് ദുബായിൽ ഇരുന്ന് സർപ്രൈസ് സമ്മാനിക്കാൻ നാട്ടിലെ ഗിഫ്റ്റ് സർവീസ്സുകാരുടെ വെബ്‌സൈറ്റ്റാകെ മുങ്ങിത്തപ്പി ഒടുക്കം ഒരു മുത്തിനെ കിട്ടി. മറ്റെല്ലാവരും 'ഈ റൂട്ടിലേക്കുള്ള സർവീസുകൾ ഞങ്ങൾ എടുക്കില്ല സോറി സാർ' എന്ന് കണ്ണിൽ ചോരയില്ലാതെ പറഞ്ഞൊഴിഞ്ഞപ്പോൾ നമ്മുടെ മുത്ത്, 'ഒന്നുകൊണ്ടും പേടിക്കേണ്ട സാർ ഞങ്ങളേറ്റു' എന്ന് ഉറപ്പ് തന്നു.
സംഭവ ദിവസം. വിഷ് ചെയ്യാൻ പുലർച്ചെ പന്ത്രണ്ടു മണിക്ക് വിളിച്ചുണർത്തി അലർച്ച കേൾക്കേണ്ടല്ലോ എന്നോർത്ത് ഉച്ചക്ക് പന്ത്രണ്ടു...വരെ ഞാൻ കാത്തു. ആയതിനാൽ ഓർമ്മക്കുറവ്, സ്നേഹക്കുറവ്, പരിഗണനക്കുറവ് തുടങ്ങിയ രോഗങ്ങൾക്കുള്ള ഡോസ് നട്ടുച്ചക്കു തന്നെ ചോദിച്ചു വാങ്ങേണ്ടി വന്നു. മറ്റവൻ പറ്റിച്ചു കടന്നതിൽ ബ്ലിങ്കസ്യനായതിനാൽ ഒരക്ഷരം ഉരിയാടാതെ നിന്നു. പറ്റിയത് പറ്റി.
ഒക്ടോബറാണെങ്കിലും മുട്ടൻ മഴയുള്ള കാലമായിരുന്നു. മൂന്നാം ദിവസം വാതിൽക്കൽ മുട്ട് കേട്ടു. മുട്ടറ്റം വെള്ളത്തിൽ നീന്തിക്കേറി, നനഞ്ഞൊലിച്ചു നിൽക്കുന്ന മനുഷ്യൻ! ഒരു കയ്യിൽ കേക്ക്, മറുകയ്യിൽ ഈർപ്പം വിടാത്ത ചുവന്ന റോസാപ്പൂ. 'ഹാപ്പി ബർത്ത് ഡേ അനിത'. അയാൾ പറഞ്ഞു. ലവൾ വണ്ടറടിച്ച് നിന്നുപോയി.
പോകും മുൻപ് കരച്ചിലോളം എത്തിയ ശബ്ദത്തിൽ നമ്മുടെ മുത്തു പറഞ്ഞു, ഈ റൂട്ടിലേക്കുള്ള ഞങ്ങടെ സർവീസ് ഇതോടെ അവസാനിപ്പിക്കുകയാണ്!


Monday, September 25, 2017

അപ്പ് ഇൻ ദ എയർ -3 (ഡിപ്രഷൻ)

കടുത്ത മനോവ്യഥയാൽ ആളുകൾ മദ്യപാനത്തിലേക്ക് വഴുതി വീണു എന്ന് കേട്ടിട്ടില്ലേ. പക്ഷേ കഠിനവ്യഥയാൽ മദ്യപാനം ഉപേക്ഷിച്ചതിനെപ്പറ്റി കേട്ടിട്ടുണ്ടോ?
ക്രിസ്മസോ, ഈസ്റ്ററോ, ന്യൂ ഇയറോ ആട്ടെ, പാതിരാക്കുർബാന കഴിഞ്ഞയുടൻ രണ്ടെണ്ണം കീറി നോമ്പ് വീടണം എന്ന് കാട്ടിത്തന്നത് കാഞ്ഞിരപ്പള്ളിക്കാരാണ്. കീറിനൊരു ഉഷാറു വേണമെങ്കിൽ നോമ്പെടുക്കണം. ആ പോളിസി മുറുകെപ്പിടിച്ച്, ഇരുപത്തഞ്ചു നോമ്പു പിടിച്ച് കിസ്മസ്സ് കൂടാൻ നാട്ടിലേക്ക് പോകയായിരുന്നു.
ഫ്ളൈറ്റിൽ തൊട്ടടുത്ത സീറ്റിൽ എഴുപത് വയസ്സിനുമേൽ പ്രായമുള്ള ഒരു മാന്യദേവും പത്നിയും. ഇ.ശ്രീധരനാണോ അതെന്ന് ആദ്യ നോട്ടത്തിൽ ഞാൻ തെറ്റിദ്ധരിച്ചിരുന്നു. തിരക്കുള്ള ഒരു ബിസ്സിനസുകാരനായിരുന്നു അദ്ദേഹം. യാത്രക്കിടെ എന്തെങ്കിലും പുസ്തകം വായിച്ചിരിക്കാറുള്ളതിനാൽ സഹയാത്രികരുമായി കാര്യമായ വർത്തമാനം എനിക്ക് പതിവില്ല. പക്ഷെ ടിയാൻ വിടാനുള്ള മട്ടില്ലായിരുന്നു. ആ നാലുമണിക്കൂറും ഇടതടവില്ലാതെ സകല ലോക കാര്യങ്ങളെ കുറിച്ചും സംസാരിച്ചു. ആ പ്രായത്തിൽ അത്രയും എനർജിയുള്ള ഒരുമനുഷ്യനെ ഞാൻ കണ്ടിട്ടില്ല. നിങ്ങൾ വിചാരിക്കും അങ്ങേരുടെ ഉപദേശം മൂലമാണ് ഞാൻ മാനസാന്തരപ്പെട്ടെതെന്ന്. അല്ല! മറിച്ച്, മർമ്മ പ്രധാനമായ സംഭവമുണ്ടായത് അവിടെ വെച്ചാ ണ്.
കള്ള് സപ്ലെ ചെയ്യാൻ ക്യാബിൻ ക്രൂ വന്നപ്പോൾ ഞാൻ പറഞ്ഞു. 'നോ താങ്ക്സ്'. ആ മനുഷ്യൻ എന്നെ അത്ഭുതത്തോടെ നോക്കി. ആദ്യമായിട്ടാത്രേ കള്ളടിക്കാത്ത ഒരച്ചായനെ ഫ്ളൈറ്റിൽ കാണുന്നത്!
ഇഷ്ടന് എന്നോടുള്ള ഇഷ്ടം പെരുത്തു നിൽക്കയാൽ ക്രിസ്മസിനു മുന്നോടിയായുള്ള താത്ക്കാലിക വെടി നിർത്തലിലാണെന്ന കാര്യം ഞാൻ മനഃപൂർവം മറച്ചുവെച്ചു. ആ ശ്രീധരൻ പൂർവാധികം ശക്തിയോടെ കത്തിയടിച്ചുകൊണ്ടേയിരുന്നു. കൊച്ചിയിൽ ഇറങ്ങിയപ്പോഴും പിടിവിടാതെ നിൽക്കുന്ന അങ്ങേരുടെ കണ്ണുവെട്ടിച്ച് ഡ്യൂട്ടീ ഫ്രീയിൽ നിന്ന് എങ്ങനെ കുപ്പിവാങ്ങും എന്നായി എന്റെ ആലോചന. ഒരുവിധേന കാർന്നോരെ പടിയിറക്കിയ ശേഷം പതിവുപോലെ ഞാനെൻറെ ക്വൊട്ട കൈപ്പറ്റി. പുറത്തെങ്ങാനും കക്ഷിയെ കണ്ടാലോ എന്ന് പേടിച്ച്, പ്ലാസ്റ്റിക് കവർ ഉന്തുവണ്ടിയുടെ താഴത്തെ തട്ടിൽ ഒതുക്കി വെച്ചു.
ആലുവപ്പാലത്തിന്റെ ഇറക്കത്തിൽ കാർ ഒന്നുയർന്ന് അമർന്നപ്പോൾ ഞാൻ ഡ്രൈവരോട് ചോദിച്ചു:
ഡേയ്, സാധനം പൊട്ടില്ലല്ലോ അല്ലേ?
അവജ്ഞയോടെ അവൻ പറഞ്ഞു.
'അതിന് ഒന്നും ഇല്ലായിരുന്നല്ലോ?'
എഡേയ്, ആ ട്രോളീടെ താഴെ വെച്ചിരുന്ന കവർ നീ എടുത്തില്ല?
'ഞാൻ കണ്ടില്ലാ.'
ഉണ്ണീശോയെ.... !
സ്വന്തം മണ്ണിൽ കാലുകുത്തിയ സന്തോഷത്തിൽ ലഗ്ഗേജ് അവനെ ഏൽപ്പിച്ച് , യൂറിൻ പാസ്സ് ചെയ്യാൻ പോയ നിമിഷത്തെ ഞാൻ ശപിച്ചു .
വണ്ടി തിരിച്ചു വിടട്ടെ? വേണേൽ പോയ് നോക്കാം.
കിട്ടിയതു തന്നെ! സ്പിരിറ്റ് പോയി. ഇനി പെട്രോളും കൂടി കളയണോ?
നോമ്പ് വീട്ടാൻ എന്തോ ചെയ്യും?
ഈ അവസാന മണിക്കൂറിൽ അന്വേഷിച്ചു ചെന്നാൽ ഇന്നലെ ഗൾഫിൽ നിന്നും വന്നിറങ്ങിയ ഇവൻ ഏത് ഇരപ്പാളിയാണെന്ന് വിചാരിക്കും. വിങ്ങിപ്പൊട്ടിയ ഹൃദയത്തോടെ ആ ക്രിസ്മസ് ഡ്രൈ ഡേ ആയി ആചരിക്കാൻ തീരുമാനിച്ചു.
ആ ആഘാതത്തിനിൽ നിന്ന് കരകയറാനാകാതെ പോയ നാലുകൊല്ലം! കള്ളടി കമ്പനികളിൽ കട്ടൻ ചായയുമായി ഇരിക്കാറുള്ള എന്നോടു പലരും അസൂയയോടെ ചോദിക്കുകയുണ്ടായി ധ്യാനം, കൗൺസിലിങ്ങ് തുടങ്ങിയ പീഡകൾക്ക് വിധേയനാകാതെ ഇതെങ്ങനെ സാധിച്ചു എന്ന്. ഞാനൊന്നും വിട്ടു പറഞ്ഞില്ല.
മനഃശക്തിയുണ്ടെങ്കിൽ സാധിക്കാവുന്നതൊക്കെ മനസ്സ് തകർന്നാലും സാധിക്കാമെന്ന പുതിയ ഐഡിയോളജി ഞാൻ കണ്ടെത്തുകയായിരുന്നു. മെഡിക്കൽ സയൻസിൽ ഇതിനെ റിവേഴ്‌സ് ഇഫെക്ട് ഓഫ് ഡിപ്രഷൻ ബൈ ആൾക്കഹോളിക്‌ ലോസ് എന്ന് പറയും. രണ്ടു ജാക്ക് ഡാനിയൽസും ഒരു വിൻഗാർണിഷും വഴിയിൽ ഉപേക്ഷിച്ചാൽ ഒരുപക്ഷേ നിങ്ങൾക്കും പുതിയ മനുഷ്യരാകാം.

Thursday, September 7, 2017

ആനവാതിൽ അവറാൻ

തേക്കിന്‍തടിയില്‍ തീര്‍ത്ത കവാടത്തോടെ കൊച്ചുപള്ളി പുതുക്കിപ്പണിയും മുന്‍പ് ആനവാതിലിന്റെ സ്ഥാനത്ത് ഒരു ഇരുമ്പ് ഷട്ടറായിരുന്നു. തുറക്കുമ്പോഴും അടയ്ക്കുമ്പോഴും വലിയ ഒച്ചപ്പാടുണ്ടാക്കി പ്രാവുകളെ പറത്തിക്കളയുന്ന ഷട്ടര്‍. കയ്യെത്താത്ത പൊക്കത്തില്‍ പോകാതെ അത് കൊളുത്തിട്ടു പിടിക്കുന്നത് കാളയെ മൂക്കുകയറിട്ടു നിര്‍ത്തുന്നതു പോലെയായിരുന്നു. തുരുമ്പെടുത്ത ആ ഇരുമ്പ് പാളിയുടെ നിയന്ത്രണം പൂര്‍ണ്ണമായും കപ്യാര്‍ക്കാണ്. തന്നാല്‍ മാത്രം സാധ്യമായ, തനിക്കു മാത്രം കല്‍പ്പിച്ചുകിട്ടിയ അധികാരമായാണ് ഈ പ്രക്രിയയെ കപ്യാര്‍ അവറാന്‍ ഉപയോഗപ്പെടുത്തിയിരുന്നത്. 

ഓശാന ഞായറാഴ്ചയാണ് കപ്യാരുടെ ഗര്‍വ്വ് മൂര്‍ദ്ധന്യത്തിലെത്തുന്നത്. കുരുത്തോലപ്പെരുന്നാളിന് പ്രദിക്ഷണം പള്ളിയെ വലംവെച്ച് വന്ന്‍ വാതിലില്‍ തുറക്കുന്നത് ഒരു പ്രധാന കര്‍മ്മമാണ്‌. ജനക്കൂട്ടവും വികാരിയച്ചനും പുറത്തു നില്‍ക്കും. ഷട്ടര്‍ അടച്ചിരിക്കുകയാവും. അടഞ്ഞ പള്ളിക്കുള്ളില്‍ കപ്യാര്‍ മാത്രമാവും.

അപ്പോള്‍ മുഖ്യകാര്‍മ്മിയായ അച്ചന്‍ പറയും.

“വാതിലുകളേ ശിരസ്സുയര്‍ത്തുവിന്‍ നിത്യകവാടങ്ങളേ തുറക്കുവിന്‍ മഹത്ത്വത്തിന്റെ രാജാവ് എഴുന്നെള്ളുന്നു”.

അകത്തു നിന്ന് അധികാരത്തോടെ കപ്യാര്‍ ചോദിക്കും.
“ഈ മഹത്ത്വത്തിന്റെ രാജാവ് ആരാകുന്നു?”
അപ്പോള്‍ ജനം പറയും “യുദ്ധവീരനും ശക്തനുമായ കര്‍ത്താവ് തന്നെ.”

തുടര്‍ന്ന്‍ വലിയ മരക്കുരിശുകൊണ്ട് മൂന്നു പ്രാവശ്യം മുട്ടും. അപ്പോള്‍ ഷട്ടര്‍ താനെ തുറക്കപ്പെടും.
അന്ന്‍ വികാരിയച്ചനേക്കാള്‍ അധികാരം തനിക്കാണെന്ന തോന്നല്‍ കപ്യാര്‍ക്ക് ഉണ്ടാകും. അച്ഛനിത്തിരി വെയില് കൊള്ളട്ടെ, എനിക്ക് സൌകര്യമുള്ളപ്പോള്‍ തുറക്കും എന്ന നിഗൂഢ ആനന്ദം.
പതിവുപോലെ അത്തവണത്തെ പെരുന്നാളിനും മൂന്നു മുട്ടിനു ഷട്ടര്‍ പൊങ്ങിയില്ല. പക്ഷേ അത് നിങ്ങള്‍ കരുതും പോലെ കപ്യാരുടെ കുറ്റകരമായ അനാസ്ഥയോ മനപ്പൂര്‍വമായ വൈകിപ്പിക്കലോ മൂലമായിരുന്നില്ല. മറിച്ച് തുരുമ്പിച്ച ഷട്ടര്‍ പണിമുടക്കിയതായിരുന്നു കാരണം.

പുറത്ത് മുറുമുറുപ്പുകളും ബഹളവും തുടങ്ങി. നേരം വൈകുന്തോറും അവറാനു വെപ്രാളമായി. കൊളുത്തിട്ടു പിടിക്കാനുള്ള ഇരുമ്പു കമ്പി വലിച്ചെറിഞ്ഞ് അങ്ങേര് ഷട്ടര്‍ ഉയര്‍ത്താന്‍ കഠിനപ്രയത്നം നടത്തി. കുരിശേന്തിയ മുട്ടാളന്‍മാര്‍ പുറത്തുനിന്നും മാരകമായ മുട്ട് വാതിലിന്‍മേല്‍ നടത്തിക്കൊണ്ടെയിരുന്നു. എന്തോ കര്‍ത്താവിന്റെ കൃപകൊണ്ട് അവറാന്റെ ശ്രമം വിജയിച്ചു. പക്ഷേ മുകളിലേക്കുള്ള ഷട്ടറിന്റെ പ്രവേഗത്തിനു കടിഞ്ഞാണിടാന്‍ സാധിച്ചില്ല. പതിനഞ്ചടിപ്പൊക്കത്തിലേക്ക് പറന്നുയരുന്ന ഷട്ടറില്‍ ഒരു വവ്വാലിനെപ്പോലെ ആദ്ദേഹം അള്ളിപ്പിടിച്ചു കിടന്നു. നിര്‍ഭാഗ്യമെന്നു പറയട്ടെ നീലക്കരയന്‍ പോളിസ്റ്റര്‍മുണ്ട് അഴിഞ്ഞു പോയിരുന്നു!
തിരുശേഷിപ്പുകള്‍ അവശേക്ഷിപ്പിച്ച് ഉയര്‍ത്തെണീറ്റ്പോകുന്ന കര്‍ത്താവിനെ അനുസ്മരിപ്പിച്ചു ഉന്നതങ്ങളിലേക്കുള്ള ആ പോക്ക്! തിരുവെഴുത്തുകള്‍ പൂര്‍ത്തിയാക്കാനെന്നവണ്ണം മരക്കുരിശുകൊണ്ടുള്ള കുത്തിലൊരെണ്ണം വിലാപ്പുറത്ത് എല്ക്കുകയും ചെയ്തു. അന്ന് മുതല്‍ അദ്ദേഹം ആനവാതില്‍ അവറാന്‍ എന്നറിയപ്പെട്ടു.

Thursday, August 24, 2017

അപ്പ് ഇന്‍ ദ എയര്‍ -2

ഫ്ലൈറ്റ് പൊങ്ങി ഒരു മണിക്കൂറിനു ശേഷമാണ് സൈഡ് സീറ്റിലിരുന്ന ചെറുപ്പക്കാരന്‍ ഓലമടല്‍ അടരും പോലെ നിലത്തേയ്ക്ക് വീണത്. ഇടനാഴിയില്‍ നിസ്സഹായനായി അയാള്‍ മലര്‍ന്നു കിടക്കവേ പൊടുന്നനെ എന്ത് ചെയ്യണം എന്നറിയാത്ത ഒരു പകപ്പ് എയര്‍ഹോസ്റ്റസിനുണ്ടായി. പിന്നെ മനോധൈര്യം വീണ്ടെടുത്ത് 'ആര്‍ യു ഓകെ സര്‍?' എന്ന്‍ അന്വേഷിച്ചു. അയാള്‍ ഒന്നും മിണ്ടാനാകാതെ മുകളിലേക്ക് തുറിച്ചു നോക്കിക്കിടന്നു.
അയാളുടെ അവസ്ഥയെക്കാള്‍ ഫ്ലൈറ്റ് തിരിച്ചുപറക്കുമോ എന്ന വേവലാതി ഒട്ടും കരുണയില്ലാത്ത എന്നെ വേട്ടയാടി. ഇത്തരം അവസരങ്ങളില്‍ തൊണ്ണൂൂറ്റൊമ്പത് ആടിനെയും ഉപേക്ഷിച്ച് കൂട്ടം തെറ്റിയപ്പോയ ഒന്നിനെ തേടി പറക്കുന്ന നല്ല ഇടയനാകും പൈലറ്റ്‌. ഇന്ത്യന്‍ ഫ്ലൈറ്റ് ആയതിനാല്‍ ഒരുമണിക്കൂര്‍ തിരിച്ചു പറക്കുന്ന ഇന്ധനം ലാഭിക്കാന്‍ കടലിലേക്ക് ക്രാഷ് ലാന്‍ഡ് ചെയ്ത് രോഗാതുരനെ രക്ഷപെടുത്താന്‍ ശ്രമിക്കുമോ എന്ന ശങ്കയും എനിക്കുണ്ടായി.

എയര്‍ ഹോസ്റ്റസ് നനഞ്ഞ തൂവാലകൊണ്ട് അയാളുടെ മുഖം തുടച്ചു. എന്തോ മഗ്ദലനമറിയത്തെ ഓര്‍മ്മവന്നു. അല്ലെങ്കിലും ക്രിട്ടിക്കല്‍ സിറ്റുവേഷനുകളില്‍ ഇത്തരം അസ്ഥാന താരതമ്യങ്ങളാല്‍ ഞാന്‍ ഹൈജാക്ക് ചെയ്യപ്പെടാറുണ്ട്. 'ആര്‍ യു ഓകെ സര്‍?' അവര്‍ വീണ്ടും തിരക്കി. അയാള്‍ മന്ദഹസിച്ചു.

അല്‍പം മുന്‍പുവരെ നിസ്സഹായനും നിര്‍ഭാഗ്യവാനുമായിരുന്ന ആ മനുഷ്യന്‍ ബിസ്സിനസ് ക്ലാസ്സിലേക്ക് ഉയര്‍ത്തപ്പെട്ടു. ഒന്നു വീണ് എണീറ്റപ്പോള്‍ വീഞ്ഞും വിശറിയും വെഞ്ചാമരവും കൊറിക്കാന്‍ കശുവണ്ടിയും കിട്ടിയവനോട് ആളുകള്‍ക്ക് അസൂയ തോന്നി. ടോയ്‌ലറ്റിലേക്ക് നടന്നു നോക്കുന്നേരം ബിസ്സിനസ് ക്ലാസ്സില്‍ മറ്റു സീറ്റൊന്നും ഒഴിവില്ലന്നും തന്മൂലം വീണ്ടും ഒരു മൈനര്‍ അറ്റാക്കിനു സ്കോപ്പില്ലന്നും അവര്‍ മനസ്സിലാക്കി.
കൊച്ചിയില്‍ ഇറങ്ങിയപ്പോള്‍ ആ ഭാഗ്യവാനോട് ‘'ആര്‍ യു ഓകെ? എന്ന് ഞാനും ചോദിച്ചു.
ശരിക്കും എന്നാ പറ്റിയത്?

‘നല്ല ഫിറ്റായിരുന്നു ഭായി. ഒന്ന് സ്ലിപ്പായതാ.’
വീഴ്ചകളെ എങ്ങനെ ഉയര്‍ച്ചകളാക്കാം എന്നതിന്റെ മകുടോദാഹരണമാണ് മലയാളി. കേരളം ഡാ. മലയാളി No.1 ഡാ..

Thursday, August 17, 2017

അപ്പ് ഇന്‍ ദ എയര്‍ -1

ഒരു വിമാനയാത്ര. തൊട്ടടുത്ത സീറ്റില്‍ സ്ത്രീയും കുട്ടിയും.
ക്യാബിന്‍ ക്രൂ കുടിക്കാന്‍ എന്ത് വേണമെന്ന് എന്നോടു ചോദിച്ചു. കൊച്ചുകുട്ടി അടുത്തിരിക്കെ ഹോട്ടടിക്കാനുള്ള അമിതമായ ആഗ്രഹം മാറ്റി വെച്ച് ഞാന്‍ വേദനയോടെ ഓറഞ്ചു ജ്യൂസ് മതിയെന്നു പറഞ്ഞു.
‘നിര്‍ണ്ണായക നിമിഷങ്ങളില്‍’ എടുക്കുന്ന ചില തീരുമാനങ്ങളാണല്ലോ നമ്മെ നാമായി നിലനിര്‍ത്തുന്നത്. എനിക്ക് എന്നോടുതന്നെ വല്ലാത്ത മതിപ്പ് തോന്നി. നിങ്ങള്‍ക്കും തോന്നിക്കാണും. ഇല്ല്യോ?
തൊട്ടടുത്ത നിമിഷത്തില്‍ ‘വോഡ്‌ക വിത്ത്‌ സോഡ’ എന്ന് ആ സ്ത്രീ ഓര്‍ഡര്‍ ചെയ്യുന്നതു കേട്ടു!
സാക്ഷാല്‍ കുമാരനാശാനുപോലും വര്‍ണ്ണിക്കാനാവുമോ എന്റെ അവസ്ഥയെ!?

Thursday, February 9, 2017

പ്രണയനഷ്ടം

രമണന്‍ ദേവദാസ് തുടങ്ങിയ ക്ലാസിക്‌ ശ്രേണിയുടെ അവസാന ഘട്ടമായി ഈ കാലത്തെ വിലയിരുത്താം. ഇന്ന്‍ നഷ്ടപ്രണയത്തിനു തിരുശേഷിപ്പുകളില്ല ആസിഡ്, പെട്രോള്‍, കൊടുവാള്‍ തുടങ്ങിയ അവശേഷിപ്പുകള്‍ മാത്രം.
ആത്മഹത്യ പാപമാണെന്നൊരു തോന്നല്‍ ഇടയ്ക്കുണ്ടായിരുന്നു; തെറ്റിപ്പോയി. നിങ്ങള്‍ തൂങ്ങിച്ചാകുകയോ ട്രെയ്നിനു തലവെക്കുകയോ വിഷം കഴിക്കുകയോ ചെയ്തോളൂ. പക്ഷേ ഒറ്റക്ക്. കൂടെ മറ്റെയാള്‍ വേണമെന്ന് ശഠിക്കുന്നതാണ് പാപം.

Saturday, February 4, 2017

കവിയുടെ വക്ക്

"മരണത്തിന്റെ വക്കിൽ ചവുട്ടിയാണു ഞാൻ നടക്കുന്നത്‌."
ബക്കറ്റ്‌ ചവിട്ടിപ്പൊട്ടിച്ചതും ചേർത്ത്‌ ടോട്ടൽ ബില്ലിൽ 300 അഡീഷണൽ എഴുതി ഷാപ്പുകാരൻ പറഞ്ഞു;
"കവിക്ക്‌ ലേശം മോരുംവെള്ളം കൊടുത്താൽ മതി. "

Wednesday, February 1, 2017

സ്വയംബാങ്കിംഗ് സമ്പത്ത് വ്യവസ്ഥ

ജനങ്ങളുടെ ബുദ്ധിമുട്ട് മാനിച്ച് എല്ലാ വീടുകള്‍ക്കും കേന്ദ്രം ഓരോ ATM വെച്ച് നല്‍കും.
'അപ്പൊ കാശോ?'
അത് നിങ്ങള് തന്നെ നിറച്ചോണം, വലിച്ചോണം.
'അത് മറ്റേടത്തെ ഇടപാടല്ലേ'.
അല്ല. പണം ഇടപാടു തന്നെ. നോക്കൂ വര്‍ഷം നൂറ് തൊഴില്‍ ദിനങ്ങള്‍ ഉറപ്പ്. രൂപ 35000 കയില്‍ വന്നില്ലേ? വീട്ടിലെ മിഷീന്‍ പാല്‍ ചുരത്തുന്ന പശൂനെപ്പോലെയാ. എപ്പോള്‍ വേണേല്‍ വലിക്കാം.
'അപ്പൊ ചില്ലറ കുടുക്കയിലും നോട്ട് മിഷീനിലും ഇടാം അല്ലേ സാറേ.'
യെസ്! ഇതാണ്‌ ഞങ്ങള്‍ വിഭാവനം ചെയ്യുന്ന സ്വയംബാങ്കിംഗ് സമ്പത്ത് വ്യവസ്ഥ. സര്‍ചാര്‍ജ് ഇല്ല.
'മിഷീന്റെ കറന്റ്‌ ചാര്‍ജ്ജ്?'
ടോട്ടല്‍ ബില്ലില്‍ 50% ശതമാനം വര്‍ദ്ധനയുണ്ടാവുമെന്നു മാത്രം.
'ഓഹോ,
എന്നാല്‍ ഒരു മിഷീനെടുക്കട്ടെ?
'വീട്ടിലൊരു ഫ്രിഡ്ജുണ്ട്. നോട്ടു ഞാന്‍ അതില്‍ വെച്ചോളാം സാറേ..'