Thursday, September 7, 2017

ആനവാതിൽ അവറാൻ

തേക്കിന്‍തടിയില്‍ തീര്‍ത്ത കവാടത്തോടെ കൊച്ചുപള്ളി പുതുക്കിപ്പണിയും മുന്‍പ് ആനവാതിലിന്റെ സ്ഥാനത്ത് ഒരു ഇരുമ്പ് ഷട്ടറായിരുന്നു. തുറക്കുമ്പോഴും അടയ്ക്കുമ്പോഴും വലിയ ഒച്ചപ്പാടുണ്ടാക്കി പ്രാവുകളെ പറത്തിക്കളയുന്ന ഷട്ടര്‍. കയ്യെത്താത്ത പൊക്കത്തില്‍ പോകാതെ അത് കൊളുത്തിട്ടു പിടിക്കുന്നത് കാളയെ മൂക്കുകയറിട്ടു നിര്‍ത്തുന്നതു പോലെയായിരുന്നു. തുരുമ്പെടുത്ത ആ ഇരുമ്പ് പാളിയുടെ നിയന്ത്രണം പൂര്‍ണ്ണമായും കപ്യാര്‍ക്കാണ്. തന്നാല്‍ മാത്രം സാധ്യമായ, തനിക്കു മാത്രം കല്‍പ്പിച്ചുകിട്ടിയ അധികാരമായാണ് ഈ പ്രക്രിയയെ കപ്യാര്‍ അവറാന്‍ ഉപയോഗപ്പെടുത്തിയിരുന്നത്. 

ഓശാന ഞായറാഴ്ചയാണ് കപ്യാരുടെ ഗര്‍വ്വ് മൂര്‍ദ്ധന്യത്തിലെത്തുന്നത്. കുരുത്തോലപ്പെരുന്നാളിന് പ്രദിക്ഷണം പള്ളിയെ വലംവെച്ച് വന്ന്‍ വാതിലില്‍ തുറക്കുന്നത് ഒരു പ്രധാന കര്‍മ്മമാണ്‌. ജനക്കൂട്ടവും വികാരിയച്ചനും പുറത്തു നില്‍ക്കും. ഷട്ടര്‍ അടച്ചിരിക്കുകയാവും. അടഞ്ഞ പള്ളിക്കുള്ളില്‍ കപ്യാര്‍ മാത്രമാവും.

അപ്പോള്‍ മുഖ്യകാര്‍മ്മിയായ അച്ചന്‍ പറയും.

“വാതിലുകളേ ശിരസ്സുയര്‍ത്തുവിന്‍ നിത്യകവാടങ്ങളേ തുറക്കുവിന്‍ മഹത്ത്വത്തിന്റെ രാജാവ് എഴുന്നെള്ളുന്നു”.

അകത്തു നിന്ന് അധികാരത്തോടെ കപ്യാര്‍ ചോദിക്കും.
“ഈ മഹത്ത്വത്തിന്റെ രാജാവ് ആരാകുന്നു?”
അപ്പോള്‍ ജനം പറയും “യുദ്ധവീരനും ശക്തനുമായ കര്‍ത്താവ് തന്നെ.”

തുടര്‍ന്ന്‍ വലിയ മരക്കുരിശുകൊണ്ട് മൂന്നു പ്രാവശ്യം മുട്ടും. അപ്പോള്‍ ഷട്ടര്‍ താനെ തുറക്കപ്പെടും.
അന്ന്‍ വികാരിയച്ചനേക്കാള്‍ അധികാരം തനിക്കാണെന്ന തോന്നല്‍ കപ്യാര്‍ക്ക് ഉണ്ടാകും. അച്ഛനിത്തിരി വെയില് കൊള്ളട്ടെ, എനിക്ക് സൌകര്യമുള്ളപ്പോള്‍ തുറക്കും എന്ന നിഗൂഢ ആനന്ദം.
പതിവുപോലെ അത്തവണത്തെ പെരുന്നാളിനും മൂന്നു മുട്ടിനു ഷട്ടര്‍ പൊങ്ങിയില്ല. പക്ഷേ അത് നിങ്ങള്‍ കരുതും പോലെ കപ്യാരുടെ കുറ്റകരമായ അനാസ്ഥയോ മനപ്പൂര്‍വമായ വൈകിപ്പിക്കലോ മൂലമായിരുന്നില്ല. മറിച്ച് തുരുമ്പിച്ച ഷട്ടര്‍ പണിമുടക്കിയതായിരുന്നു കാരണം.

പുറത്ത് മുറുമുറുപ്പുകളും ബഹളവും തുടങ്ങി. നേരം വൈകുന്തോറും അവറാനു വെപ്രാളമായി. കൊളുത്തിട്ടു പിടിക്കാനുള്ള ഇരുമ്പു കമ്പി വലിച്ചെറിഞ്ഞ് അങ്ങേര് ഷട്ടര്‍ ഉയര്‍ത്താന്‍ കഠിനപ്രയത്നം നടത്തി. കുരിശേന്തിയ മുട്ടാളന്‍മാര്‍ പുറത്തുനിന്നും മാരകമായ മുട്ട് വാതിലിന്‍മേല്‍ നടത്തിക്കൊണ്ടെയിരുന്നു. എന്തോ കര്‍ത്താവിന്റെ കൃപകൊണ്ട് അവറാന്റെ ശ്രമം വിജയിച്ചു. പക്ഷേ മുകളിലേക്കുള്ള ഷട്ടറിന്റെ പ്രവേഗത്തിനു കടിഞ്ഞാണിടാന്‍ സാധിച്ചില്ല. പതിനഞ്ചടിപ്പൊക്കത്തിലേക്ക് പറന്നുയരുന്ന ഷട്ടറില്‍ ഒരു വവ്വാലിനെപ്പോലെ ആദ്ദേഹം അള്ളിപ്പിടിച്ചു കിടന്നു. നിര്‍ഭാഗ്യമെന്നു പറയട്ടെ നീലക്കരയന്‍ പോളിസ്റ്റര്‍മുണ്ട് അഴിഞ്ഞു പോയിരുന്നു!
തിരുശേഷിപ്പുകള്‍ അവശേക്ഷിപ്പിച്ച് ഉയര്‍ത്തെണീറ്റ്പോകുന്ന കര്‍ത്താവിനെ അനുസ്മരിപ്പിച്ചു ഉന്നതങ്ങളിലേക്കുള്ള ആ പോക്ക്! തിരുവെഴുത്തുകള്‍ പൂര്‍ത്തിയാക്കാനെന്നവണ്ണം മരക്കുരിശുകൊണ്ടുള്ള കുത്തിലൊരെണ്ണം വിലാപ്പുറത്ത് എല്ക്കുകയും ചെയ്തു. അന്ന് മുതല്‍ അദ്ദേഹം ആനവാതില്‍ അവറാന്‍ എന്നറിയപ്പെട്ടു.

No comments:

Post a Comment