Wednesday, July 22, 2015

സര്‍വേ ഓഫ് തൊന്തരവ്‌സ്

"നാളെയെക്കുറിച്ച് സാര്‍ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മക്കളുടെ ഭാരിച്ച വിദ്യാഭ്യാസ ചിലവുകളെപ്പറ്റി?"

അയ്യോ ഇല്ല! (എന്നാലും ആരാ ഈ രാവിലെ?)

"സാറുമായി ഒരു മീറ്റിങ്ങിന് ഞങ്ങളുടെ എജ്യുക്കേഷണല്‍ കണ്സല്‍ട്ടന്റ് സ്ഥലവും സമയവും തീരുമാനിച്ചു കഴിഞ്ഞു."

അതെയോ? ഞാനറിഞ്ഞില്ല!!?

"ലിസണ്‍ സര്‍, മൂത്ത മകന് പതിനാറു വയസാകുമ്പോള്‍ സാര്‍ മൂത്ത് നരച്ചൊരു പരുവമാകില്ലേ? പേടിക്കേണ്ട. കൃത്യമായ ഇന്‍വെസ്റ്റ്‌മെന്റ് വഴി അവനെ അമേരിക്കയിലും അന്റാര്‍ട്ടിക്കയിലും വിട്ടു പഠിപ്പിച്ച് തിരികെ കേരളത്തില്‍ എത്തിക്കാം..."

കുട്ടനാട്ടില്‍ വിളവിറക്കാന്‍ അവന്‍ അന്റാര്‍ട്ടിക്ക വരെ പോകേണ്ടതുണ്ടോ? (ആത്മഗതം)

"വെല്‍, ഞങ്ങളുടെ SIT (സര്‍വേ ഓഫ് ഇമ്മാതിരി തൊന്തരവ്‌സ്) റിസര്‍ച്ച്സ് പ്രകാരം അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ജീവിതം ദുഷ്കരമാകും .........  "

നെടുങ്കന്‍ വിശകലനങ്ങള്‍, ഉപദേശങ്ങള്‍ , ഡയലോഗുകള്‍...
ആദ്യമൊക്കെ മൂളി മൂളി നിന്നു. പിന്നെയൊന്നു മുള്ളാന്‍ പോയി. പാന്‍ട്രിയില്‍ നിന്ന് ഒരുകപ്പ് ചായ എടുത്തു തിരികെ വന്ന് മേശപ്പുറത്തിരുന്ന മൊബൈല്‍ എടുത്തു ചെവിയി വെച്ചു നോക്കി. ഇല്ല ആള് മരിച്ചിട്ടില്ല. സര്‍വേ കണ്ടിന്യൂസ്...!

(സ്മാര്‍ട്ട്ഫോണ്‍ യുഗത്തില്‍ ഡാറ്റബേസും കോണ്ടാക്റ്റ്സും സംഘടിപ്പിക്കാന്‍ ബുദ്ധിമുട്ടില്ല. ആര്‍ക്കും ആരെയും വിളിക്കാം. സ്വാഭാവികം! കേള്‍ക്കാന്‍ സൌകര്യമുണ്ടോ എന്ന് ചോദിക്കേണ്ടത് മര്യാദ. വേണ്ടാന്നു പറഞ്ഞാല്‍ വെറുതെ വിടുക. അല്ലാണ്ട് അധികം അങ്ങ് ഒണ്ടാക്കരുത്. ടാങ്ക്യൂ.)

Wednesday, July 1, 2015

വൃഥാ

മഴയില്‍  കുതിരവേ മരമോര്‍ത്തു
തുവര്‍ത്തിയാല്‍ നന്നായിരുന്നു.
അതുകേട്ട കാറ്റ് ചിരിച്ചു; മടിയില്ല.
ഇരമ്പലില്‍ ഇലകള്‍ വിറച്ചു; വേരറ്റു.
കടപുഴകിയ കുഴിയില്‍ മഴവെള്ളം
മണ്ണിന്‍ ഉള്ളുനിറച്ചൊരു ചെറുകുളം.
കാറ്റേ നന്ദി, കാലമെത്രയായി നില്‍ക്കുന്നു.
ആത്മനിര്‍വൃതിയില്‍ ചാഞ്ഞുറങ്ങവേ
ഈര്‍ച്ചവാളിന്‍ മൂര്‍ച്ചയറിഞ്ഞു;
പടുമരത്തിന്‍ പ്രാണന്‍ പിടഞ്ഞു.
കണ്ണടയും മുന്‍പായ്‌ ഒരു ജെ.സി.ബി
മണ്ണുവാരിയിട്ടു; കുളം മങ്ങിയൊരോര്‍മ്മയായ്.