Wednesday, July 20, 2016

കളിക്കളം

സ്കൂള്‍വിട്ടാലും വീട്ടില്‍പോകാതെ മൈതാനത്ത് ചുറ്റിപ്പറ്റി നിന്നിരുന്ന കാലമുണ്ടായിരുന്നു. നാലുമണിക്ക്ശേഷം മുതിര്‍ന്നവരുടെ കളിയിലെ വീറും വാശിയും കണ്ടുനില്‍ക്കുക തന്നെ രസകരമാണ്. ഓരോ കളിക്കളത്തിനും ഒരു ഊര്‍ജ്ജമുണ്ട്. പുറത്ത്ആവേശക്കമ്മറ്റിക്കാരുടെ തമാശയുണ്ട്. ചിരിയുണര്‍ത്തുന്ന പ്രകടനങ്ങളുണ്ട്.
കാലം മാറി. കളിമൈതാനങ്ങള്‍ ഒട്ടുമിക്കതും കാണാതാകുകയോ കെട്ടിയടയ്ക്കപ്പെടുകയോ ചെയ്തു. നിലവിലുള്ളവയുടെ സ്വഭാവം മാറി. ഉത്സവം, പെരുന്നാള്‍, കണ്‍വെന്ഷന്‍ പാര്‍ക്കിംഗ് എന്നിവക്ക് കൂടുതല്‍ സ്ഥലം വേണ്ടിവന്നപ്പോള്‍ കളി വിലക്കുക എന്നതായിരുന്നു സൌകര്യം. അല്ലെങ്കില്‍ത്തന്നെ ഇന്റലക്ച്വലായ ഇന്നത്തെ കുട്ടികള്‍ എങ്ങുംതങ്ങാതെ ഉള്ളനേരത്ത് വീട് പറ്റും. പഴയ വായ്‌ നോക്കികളുടെ കാര്യമാ കഷ്ടം. കണ്ടുനില്‍ക്കാന്‍ കളിയില്ല. ചുമ്മാ വട്ടം ചവുട്ടി നിന്നാല്‍ ആഭാസന്മാരെന്ന പേര് മിച്ചം.
പട്ടണത്തിനും ഒരുപാടകലെ ഞങ്ങളുടെ കൊച്ചുഗ്രാമത്തിലും സ്ഥിതി മറ്റൊന്നായില്ല. ആരവമൊടുങ്ങിയ കളിക്കളങ്ങള്‍........പൊതു ഇടം നഷ്ടപ്പെട്ട കുട്ടികള്‍.....
പണ്ട്, അത്യാവശ്യത്തിന് പത്ത് ആളെ വേണമെങ്കില്‍ വോളിബോള്‍ കോര്‍ട്ടില്‍ എത്തിയാല്‍ മതിയായിരുന്നു. കല്യാണം, മരണം, ആശുപത്രി കേസ്, വള്ളമിറക്ക്,കയറ്റ്. ആള്റെഡി. ഇന്ന് നാലാളെ കണ്ടുകിട്ടാന്‍ പാടാ.ഒത്തുകിട്ടിയാല്‍ ഞങ്ങള്‍ ഒരു ഫുള്ളിനെ പറ്റിയേ ആലോചിക്കൂ...
ആയിരം ലഹരിവിരുദ്ധ ക്യാംപെയിനേക്കാള്‍ ഫലപ്രദം ഒരു കളിക്കളമാണെന്ന് ഞാന്‍പറയും.

1 comment:

  1. ചുമ്മാ വട്ടം ചവുട്ടി നിന്നാല്‍ ആഭാസന്മാരെന്ന പേര് മിച്ചം..



    അത് നേര്.

    ReplyDelete