Sunday, July 20, 2014

റെന്റ് എ കാര്‍

ഒരവധിക്ക് നാട്ടിലെത്തിയപ്പോള്‍ 'റെന്റ് എ കാര്‍ എടുത്തു'. രെജിസ്ടര്‍ ചെയ്ത് നമ്പര്‍ പ്ലേറ്റ് പോലും വെയ്ക്കാത്ത പുതിയ കാറായാതുകൊണ്ട് കയ്യില്‍ കിട്ടിയപ്പോഴേ വളരെ സന്തോഷം തോന്നി. പിറ്റേന്ന് രാവിലെ ഒരു യാത്ര പോകാനായി വണ്ടി വൃത്തിയാക്കി മുറ്റത്ത് പാര്‍ക്കുചെയ്തശേഷം താക്കോല്‍ മേശപ്പുറത്ത് വെച്ചു. എനാല്‍ പോകാനിറങ്ങിയപ്പോള്‍ താക്കോല്‍ കണ്ടില്ല. 

ഒരുപാട് തപ്പി. വീട്ടിലുള്ള എല്ലാവരും തിരക്കിട്ടു തിരഞ്ഞു. അയല്‍ക്കാര് വന്നു, പെങ്ങന്മാരും പിള്ളേരും വന്നു. രണ്ടു ദിവസം വീടാകെ അടിച്ചുവാരി നോക്കി. സംഗതി കിട്ടിയില്ല. അഞ്ചുകൊല്ലമായിട്ടും അത് ഇതുവരെ കിട്ടിയിട്ടില്ല.!!

കാറ് ഉപയോഗിക്കാനാകാതെ വന്നപ്പോള്‍ ഓണറോട് ഡ്യൂപ്ലിക്കേറ്റ് കീ വാങ്ങി വണ്ടിയോടിച്ചു. തിരികെ കൊടുക്കേണ്ട അന്ന് വൈകിട്ട് ഞാന്‍ ഓടിച്ചുകൊണ്ടിരിക്കെ വണ്ടിയിടിച്ചു. സ്ഥലം എസ് ഐ സംഭവം ലൈവായി കണ്ടു നിന്നതുകൊണ്ട് കാറ് സ്റ്റേഷനിലേക്ക് കയറ്റി ഇടാന്‍ പറഞ്ഞു.
"നീ മനപ്പൂര്‍വം കൊല്ലാന്‍ വേണ്ടി ഇടിച്ചതാണ്" അതിനു മുന്‍പേ അങ്ങേര് പറഞ്ഞത് എഴുതാന്‍ കൊള്ളത്തില്ല. കൊന്‍സ്ടബില്‍ അടുത്തുവന്നു മണപ്പിച്ചു നോക്കി. "വെള്ളമല്ല സാര്‍" എന്ന് റിപ്പോര്‍ട്ട് കൊടുത്തു. നമ്മുടെ പോലീസിന് ബ്രെത്ത് അനലൈസ‍റിന്റെയൊന്നും ഒരാവശ്യവുമില്ല!
യാദൃചികമെന്നോണം ഞാനും കസിനും കറുത്ത ജീന്‍സും ടീ ഷര്‍ട്ടുമാണ് ഇട്ടിരുന്നത്.
കാറിന്റെ ഡിക്കിയില്‍ ഏത് വഴിക്ക് പോകുമ്പോഴും സ്ഥിരമായി സൂക്ഷിക്കാറുള്ള വീശു വലയും മീന്‍ ഇടാന്‍ പുട്ട് കുടവും തോര്‍ത്തില്‍ പൊതിഞ്ഞു വെച്ചിരുന്നു. സാഹചര്യ തെളിവുകള്‍ കണ്ട് 'കെട്ടുമുറുക്കാണെന്ന്' കരുതി അങ്ങേരു ചോദിച്ചു.

"എന്താടാ ശബരിമലക്ക് പോകുവാണോ? ഈ പോക്കണേല്‍ പമ്പ വരെ ചെല്ലില്ലോ?"
അന്നേരം മുട്ടിടിച്ചു നില്‍ക്കുവായിരുന്നതുകൊണ്ട് ചിരിക്കാന്‍ പറ്റിയില്ല. പക്ഷെ പിന്നീട് ആ സീന്‍ ഓര്‍മ്മയില്‍ ഞാന്‍ ഒരുപാട് ആസ്വദിച്ചിട്ടുണ്ട്.

എങ്കിലും ആ താക്കോല്‍ എവിടെപ്പോയി?

No comments:

Post a Comment