Tuesday, September 30, 2014

ഒരു ഫോട്ടോഗ്രാഫറുടെ പ്രതികാരം

നീരേറ്റുപുറം വള്ളംകളിയുടെ രണ്ടു ഫോട്ടം പിടിക്കാമെന്ന് കരുതി ചെന്നു കയറിയത് ഒരു സിങ്കത്തിന്റെ മടയിലായിപ്പോയി! ക്യാമറ കയ്യിലെടുത്തതും പിന്നില്‍ നിന്നൊരു മുറവിളിയും തെറിവിളിയും.
'എന്റെ മുന്‍പില്‍ കേറി നിന്ന് നീ ഫോട്ടോ എടുത്തത് തന്നെ."
പൂര്‍വ സുഹൃത്തുക്കളാരോ തമാശ പറഞ്ഞതാണെന്ന് കരുതി ഞാനൊന്ന് തിരിഞ്ഞു നോക്കി.
അല്ല! ഒരു ചേട്ടന്‍ പമ്പരംപോലെ നിന്നാടുന്നു.
ഒന്നും മിണ്ടിയില്ല. ക്ഷമ. അതാണല്ലോ മുഖമുദ്ര.
ഒന്നു ക്ലിക്കിയതും പുള്ളി കയ്യിലിരുന്ന കുട എന്റെ മുന്നില്‍ പിടിച്ചു വ്യൂ ബ്ലോക്ക് ചെയ്തു.
സൌകര്യമായി എങ്ങോട്ടെങ്കിലും നില്‍ക്കാന്‍ നോക്കിയിട്ട് ഒരു വിടവുമില്ല. എങ്ങും തിങ്ങിനിറഞ്ഞ ആളുകള്‍.
നിവൃത്തിയില്ലാതെ ചേട്ടന്റെ വ്യൂ ക്ലിയറാക്കി കൊടുക്കാന്‍ മുന്നിലുള്ള കാട് ചവുട്ടി ക്ലിയറാക്കി ഞാന്‍ നിലത്തിരുന്നു. വീണ്ടും ചെന്നു കയറിയത് നീറിന്‍ കൂട്ടിലായിപ്പോയി.
ഏറ്റ കടി കൊണ്ടെങ്കിലും കണ്ട്രോള്‍ കൈവിടാതെ നിന്നു.
ആവേശ തിമിര്‍പ്പില്‍ ആളുകള്‍ ആര്‍പ്പുവിളിക്കുമ്പോള്‍ ആ ചേട്ടനെയും കെട്ടിപ്പിടിച്ച് വെള്ളത്തിലേക്ക് ചാടിയാലോ എന്നു ഞാന്‍ ആലോചിച്ചു. അതോടെ നീറിന്റെയും ചേട്ടന്റെയും കടി മാറും. ഒപ്പം എനിക്ക് ആശ്വാസവും.
"നടിയോടൊപ്പം ക്യാമറമാനും വെള്ളത്തിലേക്ക്...." എന്ന ശ്രീനിവാസന്‍ ഡയലോഗ് പറഞ്ഞ് നാളെ നാട്ടുകാര്‍ കളിയാക്കുമല്ലോ എന്നോര്‍ത്ത്മാത്രം ആ പ്രതികാരം ഞാന്‍ വേണ്ടെന്നു വെച്ചു.
വേദനയോടെ പിടിച്ച ഒരു പിടി ഫോട്ടോകള്‍ ആ ചേട്ടന് ഞാന്‍ ഡെഡിക്കേറ്റ് ചെയ്യുന്നു.

No comments:

Post a Comment