Thursday, February 20, 2014

മത്തായിയുടെ ജീവിത വിജയം

പത്താംക്ലാസ് കടമ്പയില്‍ തട്ടി നില്‍ക്കുമ്പോഴാണ് ഇനി മുന്നോട്ട് എന്ത് എന്ന ചോദ്യം മത്തായിയെ അലട്ടിയത്.

വെറുതെ വീട്ടിലിരുന്നപ്പോള്‍ അയല്‍പക്കകാര്‍ കറന്റ് ചാര്‍ജ്, ടെലിഫോണ്‍ ബില്‍, ഗ്യാസ് സിലിണ്ടര്‍ തുടങ്ങിയവ നൂലാമാലകള്‍ അയാളെകൊണ്ട് സാധിച്ചു. ആളുകള്‍ സ്നേഹത്തോടെ കൊടുക്കുന്ന പോക്കറ്റ് മണി മാത്രംവാങ്ങി ഏല്‍പ്പിക്കുന്ന കാര്യങ്ങള്‍ ഉത്തരവാദിത്വത്തോടെ മത്തായി ചെയ്യുമായിരുന്നു. വിദേശത്തുള്ള മക്കള്‍ മാതാപിതാക്കളെ ആശുപത്രിയില്‍ എത്തിക്കാനും മറ്റും അയാളുടെ സേവന സന്നദ്ധത ഉപയോഗപ്പെടുത്തി.
അങ്ങനെ നാട്ടിലും ടൌണിലും മത്തായി പോപ്പുലറായി.

വാര്‍ഡ്‌ മെമ്പറായി അയാളെ നിര്‍ത്തിയാല്‍ പുഷ്പം പോലെ ജയിക്കുമെന്ന് പുതുതായി ഉദയം ചെയ്ത 'മാങ്ങാ' പാര്‍ട്ടിക്ക് മനസിലായി. അയാള്‍ സ്ഥാനര്‍ത്തിയായി.

കാണിക്കാന്‍ പരിപാടി ഒന്നുമില്ലാതെ വലയുന്ന സ്ഥലത്തെ 'ലോക്കല്‍ ചാനല്‍' എല്ലാ സ്ഥാനര്‍ത്തികളെയും ഒപ്പം മത്തായിയെയും ഇന്റെര്‍വ്യൂ നടത്തി. അഴിമതി, തൊഴിലില്ലായ്മ, വിലക്കയറ്റം ഇതിനെക്കുറിച്ചൊക്കെ തീപ്പൊരി പ്രസംഗം നടത്തുന്ന'മാങ്ങ"യുടെ ദേശീയ നേതാവിന്‍റെ കാഴ്ചപ്പാടുകള്‍ അതന്നെയാണോ ഇദ്ദേഹത്തിനും എന്നറിയാന്‍ ഒരു ചോദ്യം.

" നമ്മുടെ രാജ്യത്തിന്‍റെ ഭാവി? പെട്രോളിന്‍റെ വില ഇതിനെ പറ്റി..?

വിദ്യാഭ്യാസമോ സാംസ്കാരിക പ്രവര്‍ത്തനമോ ഇല്ലാത്ത യുവനേതാവിന്റെ ഉത്തരം കേട്ട് അവതാരികയെ പോലും പുളകിതയായി.
"ഇന്ത്യയുടെ ഭാവി നിങ്ങളുടെ കയ്യിലാണ്. ഓരോ തുള്ളിയും വിലപ്പെട്ടതാണ്‌."

ആ ഉത്തരത്തോടെ മത്തായി ജനമനസുകളില്‍ ടാറ്റൂ അടിച്ചപോലെ പ്രതിഷ്ഠ നേടി. നാട്ടുകാര്‍ക്കും രണ്ടാമതൊന്ന് ആലോചിക്കാനുണ്ടായിരുന്നില്ല. മത്തായി ജയിച്ചു.

പള്ളിക്കൂടത്തിന്റെ മൂത്രപ്പുരയുടെ ചുവരുകളില്‍ ആ വാക്യങ്ങള്‍ എഴുതിയവനെ കര്‍ത്താവ് അനുഗ്രഹിക്കട്ടെ എന്ന് മത്തായി എന്നും പ്രാര്‍ഥിക്കും!

No comments:

Post a Comment