Wednesday, August 17, 2016

നയതന്ത്രം

കുറുപ്പുമാഷിന്റെ മകളുടെ കല്യാണം. തികഞ്ഞ മദ്യപാനിയും അശ്ലീല ഭാഷിയും സ്ത്രീകളെ വഴി നടത്താത്തവനുമായ അലവലാതി ഷാജി കര്‍മ്മോന്മുഖനായി പന്തിയില്‍ സദ്യ വിളമ്പുന്നത് കണ്ട്‌ അവറാച്ചന് മുതലാളി ക്ഷോഭിച്ച് ഊണു കഴിക്കാതെ മടങ്ങി. വീട്ടില്‍ കേറ്റാന്‍ കൊള്ളാത്ത ഇവനെയൊക്കെ മാന്യന്മാര്‍ക്കൊപ്പം ക്ഷണിച്ച മാഷിനോട് അവജ്ഞ തോന്നി. ഒരു കാര്യം തീര്‍ച്ചപ്പെടുത്തി, തന്റെ വീട്ടില്‍ ഒരു ചടങ്ങുണ്ടെല്‍ ഇമ്മാതിരി അലമ്പിനെയൊന്നും ആ പരിസരത്ത് അടുപ്പിക്കില്ല.
അവറാച്ചന്റെ മകന്റെ കല്യാണം നിശ്ചയം. തീരുമാനിച്ചുറച്ചപോലെ ഷാജിെ ഒഴികെ സകല മാന്യന്മായും ക്ഷണിച്ചു. കെങ്കേമ സദ്യ. അപ്പോള്‍ ഉച്ചനേരത്ത് അപ്പുറത്തു നിന്ന് മുട്ടന്‍ തെറിവിളി.
"നായീന്റെ മോളേ, നിനക്ക് മറ്റവനോടുള്ള ഇടപാട് ഇതുവരെ തീര്‍ന്നില്ലേടീ.. ചെല്ലടി, ചെന്ന് വിഴുങ്ങടി.. മ**$@*%".."
നൈസായി ശാപ്പാട് തട്ടിക്കൊണ്ടിരിക്കുന്ന ബന്ധുക്കാര്‍ക്ക് കല്ലുകടിച്ചു. ഏത് ഇടപാട്...? അവര് അവറാച്ചനെയും മകനെയും മാറിമാറി നോക്കി. ചില അഭ്യുദയകാംക്ഷികള്‍ ഷാജിയെ അനുനയിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തി.
"ദേ.. അപ്പുറത്ത് ഒരു ചടങ്ങ് നടക്കുവല്ലേ.. ഇവിടെക്കിടന്ന് ഇങ്ങനെബഹളം വെച്ചാലോ..."
'പോടാ...മൈ#$ എന്റെവീട്, എന്റെ ഭാര്യ, ഞാന്‍ കാശുമുടക്കി കുടിച്ച കള്ള്...."
നിന്ന് നാറേണ്ടന്ന്‍ കരുതി അവര് സ്കൂട്ടി. താമസിയാതെ ബന്ധുക്കാരും സ്കൂട്ടി.
രണ്ടുവീട് അപ്പുറമുള്ള കുറുപ്പുമാഷ്‌ എന്തിനാണ് അലവലാതി ഷാജിയെ കാര്യക്കാരനാക്കിയത് എന്നതിന്റെ ഗുട്ടന്‍സ് അപ്പോഴാണ്‌ അവറാച്ചനു പിടികിട്ടിയത്.
ഇന്ത്യാ-പാക്ക് നയതന്ത്ര ചര്‍ച്ചകള്‍ കാലാകാലങ്ങളായി പഴയ കുറുപ്പന്‍മാര്‍ തുടര്‍ന്നിരുന്നത് ഗുണമുണ്ടായിട്ടല്ല ബുദ്ധിയുള്ളതുകൊണ്ടാണ്.

Saturday, August 13, 2016

നെഹ്രുട്രോഫിയും റേഡിയോ കമെന്ററിയും

ഇന്ന്‍ നെഹ്രു ട്രോഫി വള്ളംകളിയാണ്. കുട്ടനാട്ടിലെ ഒളിമ്പിക്സ് എന്നൊക്കെ കമന്ട്രിക്കാരും കളിപ്രേമികളും ഒരോളത്തിനു പറയുമെങ്കിലും ജലമാമാങ്കമെന്നോ ജലമേളയെന്നോ മലയാളിത്തമുള്ള വിളിയാണ് കേള്‍ക്കാനിഷ്ടം.
ചുണ്ടന്‍ വള്ളത്തിനുള്ളിലെ അനുഭവ പരിചയമൊന്നുിമില്ല, അധികം വള്ളംകളികളും കണ്ടിട്ടില്ല. എങ്കിലും സീസണാകുമ്പോള്‍ ഒരു കിടുകിടുപ്പ്, തരിപ്പ്. എന്തുകൊണ്ടാണെന്ന് ചോദിച്ചാല്‍ പ്രത്യേകിച്ച് ഉത്തരമില്ല, രക്തത്തിലുള്ളതാവാം. അച്ചായന്‍ ചുണ്ടന്‍വള്ളത്തില്‍ താളക്കാരനായിരുന്നെന്ന്‍ കേട്ടിട്ടുണ്ട്. ഞാന്‍ ജനിക്കുന്നതിനു മുന്‍പാണത്. കാണാന്‍ ഭാഗ്യമുണ്ടായിട്ടില്ല. ഞങ്ങളുടെ നാട്ടുകാരുടെ സെന്റ്‌.ജോര്‍ജ്ജ് ചുണ്ടന്‍ എന്റെ ഓര്‍മ്മയില്‍ കപ്പടിച്ചിട്ടില്ല. എങ്കിലും ഓരോ വള്ളംകളിക്കും ആ ശുഭവാര്‍ത്ത കേള്‍ക്കുമെന്ന പ്രതീക്ഷയിലായിരുന്നു അച്ചായന്‍ കാത്തിരുന്നത്.
കക്ഷി റേഡിയോയില്‍ നെഹ്രുട്രോഫിയുടെ കമന്ററി കേള്‍ക്കാന്‍ ഇരിക്കുന്നതു തന്നെ വലിയ തയ്യാറെടുപ്പോടെയാണ്. ടെലിവിഷനില്‍ തത്സമയ സംപ്രേഷണമൊക്കെ പിന്നീട് വന്നെങ്കിലും ആകാശവാണിയില്‍ വി.വി ഗ്രിഗറിയും പി.ഡി ലൂക്കുമൊക്കെ വാക്കുകളുടെ പെരുക്കത്തില്‍ കോരിത്തരുപ്പിക്കുന്നതില്‍ ലയിച്ചിരിക്കാനായിരുന്നു താത്പര്യം. അന്ന്‍ ഓണസദ്യക്കെന്ന പോലെ നേരത്തെ കുളിച്ചൊരുങ്ങി വാഴയിലയില്‍ ശാപ്പാടും തട്ടി, റേഡിയോ വെച്ചിരിക്കുന്ന മേശക്കരികില്‍ കസേര വലിച്ചിട്ട് ഒരിരിപ്പാണ്. മേശപ്പുറത്ത് നാലഞ്ചു പുത്തന്‍ ബോണ്ട് പേപ്പറുകള്‍, റൂള്‍ തടി, ഹീറോ പേന. വള്ളങ്ങളുടെ പേര് ഹീറ്റ്സ് അനുസരിച്ച് കോളം തിരിച്ച് എഴുതി വെക്കും. ഫിനിഷ് ചെയ്ത സമയമൊക്കെ പച്ചയും ചുവപ്പും നിറങ്ങളില്‍ മാര്ക്ക് ചെയ്ത് സൂക്ഷിക്കും. ആ ഡയറികള്‍ ഇന്നെവിടെയാണോ..? ആദ്യ ഹീറ്റ്സില്‍ തന്നെ ഞങ്ങളുടെ കരക്കാരുടെ വള്ളത്തിന്റെ കാര്യം തീരുമാനമാകും. അപ്പോള്‍ ആവേശം അഞ്ചു ശതമാനം കുറയും. ‘ആ പൊട്ടവള്ളം വിറകിനേ കൊള്ളൂ’ എന്ന്‍ ഞാനും പെങ്ങന്മാരും കളിയാക്കും. അമ്മച്ചിക്ക് കൂറ് ചമ്പക്കുളത്തെ നടുഭാഗം വള്ളത്തോടാ. അന്നാട്ടുകാരിയായതുകൊണ്ടും നെഹ്രു കയറിയ വള്ളമായതുകൊണ്ടും ഞങ്ങളതങ്ങു ക്ഷമിക്കും.
രണ്ടു കൊല്ലം മുന്‍പ് കരക്കാര്‍ പുതിയ സെന്റ്‌.ജോര്ജ്ജ് വള്ളം പണിത് നീറ്റിലിറക്കി. അതൊന്ന് ജയിച്ചു കാണണമെന്ന് വലിയ ആശയായിരുന്നു അച്ചായന്. 2014 ലെ നീരേറ്റുപുറം വള്ളം കളിക്ക് എന്റെ കൈപിടിച്ചാണ് കളി കാണാന്‍ ഇറങ്ങിയത്. നല്ല ജനത്തിരക്ക്, നില്ക്കാനും ബുദ്ധിമുട്ട്. പെന്ഷന്‍ വാങ്ങാന്‍ പോകുമ്പോള്‍ കണ്ടു പരിചയമുള്ള ട്രെഷറി ആഫീസിലെ ജീവനക്കാരി വീട്ടില്‍ നിന്നൊരു കസേരകൊണ്ടുവന്ന്‍ ഇട്ടുകൊടുത്തു, ആറ്റിറമ്പില്‍ കളികാണാന്‍ പാകത്തിന്. നല്ല മത്സരമായിരുന്നു പക്ഷേ വള്ളം തോറ്റു. കഴിഞ്ഞ വര്‍ഷത്തെ നെഹ്രുട്രോഫിയുടെ ട്രയലുകള്‍ കാണാന്‍ പോയത് എന്റെ മകന്റെ കൈപിടിച്ചാണ്. ഇനിയൊരു വള്ളംകളിക്ക് അച്ചായന്‍ ഇല്ലെങ്കിലും തലമുറയില്‍ ആ ആവേശം അവശേഷിപ്പിച്ചാണ് പോയതെന്ന് തോന്നുന്നു.
ഓളങ്ങള്‍ ഇല്ലാത്ത ദേശത്തിരിക്കുമ്പോഴും ഒരുമയുടെ തുഴതാളവും ആഴത്തിലുള്ള കുത്തിയേറുകളും അകലെ നിന്നു കേള്‍ക്കാനാവുന്നുണ്ട്. എങ്കിലും സ്വപ്നങ്ങളില്‍ വള്ളത്തിന്റെ കുതിപ്പില്‍ തെറിച്ചുപോയ അമരത്തെ ഒരു പങ്കായക്കാരനും ഫിനിഷിങ്ങിനു മുന്‍പ് തുഴയൊടിഞ്ഞു പോയ ഒന്നാം തുഴക്കാരനുമാണെന്നു മാത്രം.

Wednesday, August 3, 2016

പ്രകാശം പാര്‍ത്തുന്ന എഴുത്തുകാര്‍

ഇതെന്തു പറ്റി അവറാച്ചാ..? 
'കറന്റ് അടിച്ചു.'
അയ്യോ! എങ്ങനെ?
എഴുത്തുകാര്‍ സ്വയം പ്രകാശിതരാവണം എന്ന് പ്രസംഗത്തില്‍ കേട്ടതാ. പ്ലഗ്ഗില്‍ ഒന്നു വിരലിട്ടു നോക്കി.

Saturday, July 23, 2016

വെളിപാട്

ചില നേരങ്ങളിൽ ഉള്ളിൽ ശൂന്യതയുടെ കറുപ്പ്‌. കണ്ണടച്ച്‌ ധ്യാന നിമഗ്നനാകുമ്പോൾ വീണ്ടുമൊരു വെളുത്ത പ്രതലം തെളിയുന്നു.
മനസ്സ്‌ ഏകാഗ്രമാക്കൂ... ഒരു ബിന്ദുവിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ.
അപ്പോൾ അതാ പീത നിറമാർന്ന പ്രകാശ രേണുക്കൾ ചേർന്നൊരു വൃത്തം മധ്യത്തിൽ രൂപപ്പെടുന്നു.
"ശ്‌ .!!. "
ആദ്യത്തെ കറുത്ത പ്രതലം, അതിനുള്ളിൽ വീണ്ടും വെളുപ്പ്‌, അപ്പോൾ ആ മഞ്ഞ നിറമുള്ള കേന്ദ്ര ബിന്ദു..?
ഒന്ന് വ്യാഖ്യാനിക്കൂ; ഗുരോ..?
അതേ വത്സാ... വിശക്കുന്നു.
നീ ഉൾക്കണ്ണിൽ കാണുന്നത്‌ ഫ്രൈ പാനും ബുൾസൈയും തന്നെ.!

Wednesday, July 20, 2016

കളിക്കളം

സ്കൂള്‍വിട്ടാലും വീട്ടില്‍പോകാതെ മൈതാനത്ത് ചുറ്റിപ്പറ്റി നിന്നിരുന്ന കാലമുണ്ടായിരുന്നു. നാലുമണിക്ക്ശേഷം മുതിര്‍ന്നവരുടെ കളിയിലെ വീറും വാശിയും കണ്ടുനില്‍ക്കുക തന്നെ രസകരമാണ്. ഓരോ കളിക്കളത്തിനും ഒരു ഊര്‍ജ്ജമുണ്ട്. പുറത്ത്ആവേശക്കമ്മറ്റിക്കാരുടെ തമാശയുണ്ട്. ചിരിയുണര്‍ത്തുന്ന പ്രകടനങ്ങളുണ്ട്.
കാലം മാറി. കളിമൈതാനങ്ങള്‍ ഒട്ടുമിക്കതും കാണാതാകുകയോ കെട്ടിയടയ്ക്കപ്പെടുകയോ ചെയ്തു. നിലവിലുള്ളവയുടെ സ്വഭാവം മാറി. ഉത്സവം, പെരുന്നാള്‍, കണ്‍വെന്ഷന്‍ പാര്‍ക്കിംഗ് എന്നിവക്ക് കൂടുതല്‍ സ്ഥലം വേണ്ടിവന്നപ്പോള്‍ കളി വിലക്കുക എന്നതായിരുന്നു സൌകര്യം. അല്ലെങ്കില്‍ത്തന്നെ ഇന്റലക്ച്വലായ ഇന്നത്തെ കുട്ടികള്‍ എങ്ങുംതങ്ങാതെ ഉള്ളനേരത്ത് വീട് പറ്റും. പഴയ വായ്‌ നോക്കികളുടെ കാര്യമാ കഷ്ടം. കണ്ടുനില്‍ക്കാന്‍ കളിയില്ല. ചുമ്മാ വട്ടം ചവുട്ടി നിന്നാല്‍ ആഭാസന്മാരെന്ന പേര് മിച്ചം.
പട്ടണത്തിനും ഒരുപാടകലെ ഞങ്ങളുടെ കൊച്ചുഗ്രാമത്തിലും സ്ഥിതി മറ്റൊന്നായില്ല. ആരവമൊടുങ്ങിയ കളിക്കളങ്ങള്‍........പൊതു ഇടം നഷ്ടപ്പെട്ട കുട്ടികള്‍.....
പണ്ട്, അത്യാവശ്യത്തിന് പത്ത് ആളെ വേണമെങ്കില്‍ വോളിബോള്‍ കോര്‍ട്ടില്‍ എത്തിയാല്‍ മതിയായിരുന്നു. കല്യാണം, മരണം, ആശുപത്രി കേസ്, വള്ളമിറക്ക്,കയറ്റ്. ആള്റെഡി. ഇന്ന് നാലാളെ കണ്ടുകിട്ടാന്‍ പാടാ.ഒത്തുകിട്ടിയാല്‍ ഞങ്ങള്‍ ഒരു ഫുള്ളിനെ പറ്റിയേ ആലോചിക്കൂ...
ആയിരം ലഹരിവിരുദ്ധ ക്യാംപെയിനേക്കാള്‍ ഫലപ്രദം ഒരു കളിക്കളമാണെന്ന് ഞാന്‍പറയും.

Friday, July 15, 2016

നിസ്സാര ജീവികൾ

ഒരു പല്ലിയെയോ പാറ്റയേയോ കണ്ടാൽ കാറിനിലവിളിച്ച്‌ നിലംതൊടാതെ കട്ടിലിൽ കയറി നിൽക്കുന്ന അവൾ ഘടാഘടിയനായ ഭർത്താവിന്റെ കലിപൂണ്ട ആക്രോശത്തെ വെറുമൊരു നോട്ടംകൊണ്ട്‌ ഇല്ലാതാക്കിക്കളയും.
ഹോ! എത്ര വൈരുധ്യാതമകമാണു നിസ്സാര ജീവികൾ തിങ്ങിനിറഞ്ഞ ഈ ലോകം!

Thursday, July 14, 2016

രാജ്യസ്നേഹവും ദേശസ്നേഹവും

രാജ്യസ്നേഹവും ദേശസ്നേഹവും രണ്ടാണോ?
പിറന്ന വീടിനോടും ചുറ്റുപാടിനോടും അവിടുത്തെ മനുഷ്യരോടുമുള്ള സ്നേഹമാണു ദേശ സ്നേഹത്തിന്റെ ഉറവിടം. പ്രത്യയശാസ്ത്രം പഠിപ്പിക്കുന്ന രാജ്യസ്നേഹത്തേക്കാൾ
തമിഴന്റെ പ്രാദേശിക സ്നേഹമാണു ഞാൻ വിലമതിക്കുന്നത്‌. കുറഞ്ഞപക്ഷം അവനു തന്റെ ചുറ്റുപാടുകളോടെങ്കിലും സ്നേഹമുണ്ട്‌. ഒപ്പം പുറത്തു നിന്ന് വരുന്നവരെ ഉൾക്കൊള്ളാനുള്ള തുറവിയുണ്ട്‌.
സിനിമ തന്നെ ഉദാഹരണമായി എടുത്താൽ അന്യദേശകാരായ എത്ര പ്രതിഭകളെയാണു സ്വന്തമെന്നപോലെ അവർ കൊണ്ടാടുന്നത്‌. മലയാളി കർണ്ണാടകത്തിലും മറ്റും മന്ത്രിസ്ഥാനം ഉൾപടെയുള്ള പദവികൾ അലങ്കരിക്കുമ്പോള്‍ കേരള നിയമസഭയിൽ ഒരു ബംഗാളിയോ തമിഴനോ എം.എല്‍.എ ആകുന്നതിനെപ്പറ്റി നമുക്ക് ചിന്തിക്കാനാവുമോ?
അതിരു തർക്കത്തിൽ അയൽവാസിയെ കുത്തിക്കൊന്നു എന്നൊരു വാർത്ത കേട്ടിട്ട്‌ ഒരുപാടു കാലമായി. അത്‌ പ്രബുദ്ധതകൊണ്ടൊന്നുമല്ല. ഇന്ന്‍ നമുക്ക്‌ അയൽവാസിയില്ല. തുറന്ന അതിരില്ല. അത്രതന്നേ. അതുകൊണ്ട്‌ നമ്മൾ പ്രത്യേയ ശാസ്ത്രം നിഷ്ക്കർഷിക്കുന്ന അതിരുകൾക്കുള്ളിൽ നിന്നുകൊണ്ട്‌ നോക്കുന്നു. വെട്ടിക്കൊലപ്പെടുത്തുന്നു. ആദ്യം അച്ഛനെ, അനുജനെ, അയല്‍പക്കത്തുള്ളവനെ ഒക്കെ സ്നേഹിച്ചിട്ടു പോരെ ഗാന്ധിയും ചെ'യും ഭഗത് സിങ്ങും വിവേകാനന്ദനും?