Wednesday, April 30, 2014

ലിക്വര്‍ പാക്കേജ്

സര്‍ക്കാരിനു വരുമാനവും കുടിയന്മാര്‍ക്ക് മേന്മയുള്ള കള്ളും കിട്ടണം, ഘട്ടം ഘട്ടമായി മദ്യമാനാസക്തി സമൂഹത്തില്‍ കുറച്ചു കൊണ്ട് വരികയും വേണം! 
ഇതെല്ലാം കൂടി എങ്ങനെ ഒരുപോലെ നടപ്പാക്കും? 

കടും കൈ പയറ്റിയാല്‍ ആന്റണി ചാരായം നിരോധിച്ചതാണ് ഏറ്റവും വലിയ പാതകം എന്ന് ആഗോള കുടിയന്മാര്‍ പറഞ്ഞുകളയും.കള്ളുഷാപ്പുകള്‍ പൂട്ടാതിരിക്കാന്‍ സഹകരണ സംഘങ്ങള്‍ ഉണ്ടാക്കിയിട്ടും എന്താ ഗതി? 
തെങ്ങ് സംരക്ഷിക്കപ്പെട്ടോ? ഷാപ്പ് ലാഭകരമായോ? ഏതെങ്കിലും ഷാപ്പില്‍ നല്ല കള്ളുകിട്ടുമോ? ചെത്തുന്ന തെങ്ങിന്‍റെ എണ്ണം നോക്കിയാല്‍ കാസര്‍കോട് മുതല്‍ ട്രിവാണ്ട്രം വരെയുള്ള ഷാപ്പില്‍ കൊടുക്കാനും മാത്രം കള്ള്‍ എവിടുന്നു വരുന്നു?

ആട്ടെ, പോട്ടെ, ഒക്കെ മായമാമാണെന്നും സ്പിരിറ്റ് ഒഴുകുന്നെന്നും എല്ലാര്ക്കും അറിയാം. അതൊക്കെ എങ്ങനെയുമാട്ടെ. ഇടക്കാലത്ത് വിദേശമദ്യം ഷാപ്പില്‍ കൊണ്ട് വെച്ച് അടിക്കാമായിരുന്നു. ഷാപ്പ്‌ ഉടമയക്ക് ഫുഡ് ഇനത്തില്‍ ലേശം ചില്ലറയും സ്നേഹത്തിന്‍റെ പേരില്‍ രണ്ടു ലാര്‍ജും കിട്ടുമായിരുന്നു. എക്സൈസ് റെയ്ഡ് തുടങ്ങിയതോടെ ആ പരിപാടിയും നിന്നു.

സര്‍ക്കാരിനെയും കുടിയന്മാരെയും സാമൂഹിക പരിഷ്കര്‍ത്താക്കളെയും ഒരുപോലെ തൃപ്തിപ്പെടുത്തുമോ എന്നറിയില്ല, എങ്കിലും ചില ടിപ്സ്.

1. കുപ്പിക്ക് നൂറു രൂപയുള്ള വീര്യം കുറഞ്ഞ നിറമില്ലാത്ത മദ്യം വിപണിയില്‍ വ്യാപകമാക്കുക. അതായത് ആം ആത്മിക്ക് വേണ്ടി ചാരായം റീലോഡട്.
2. വിദേശ മദ്യത്തിന് വില ഇരട്ടിയാക്കുക. ബാറില്‍ ഇരുന്നു അടിക്കുന്നതിനു മുടിഞ്ഞ ടാക്സ് ഏര്‍പ്പെടുത്തുക.
3. ശുദ്ധീകരിച്ച, ശീതീകരിച്ച തെങ്ങിന്‍ കള്ള്‍ ബിയര്‍ പോലെ ടിന്നില്‍ അവതരിപ്പിക്കുക. അത് സൂപ്പര്‍ മാര്‍ക്കറ്റില്‍ ലഭ്യമാക്കുക. കേരകര്‍ഷകരും ചെത്തുകാരും രക്ഷപെടുന്നേല്‍ പെടട്ടെ, ജനത്തിന്‍റെ ദാഹവും തീരട്ടെ.
4. വീടുകളില്‍ വാറ്റിയെടുക്കാന്‍ വ്യക്തികള്‍ക്ക് അനുവാദം നല്‍കുക. സ്വന്തം ആവശ്യത്തിനു മാത്രം. വില്‍ക്കുന്നത് ക്രിമിനല്‍ കുറ്റം.
5. വ്യാജമദ്യം, കുട്ടികള്‍ക്ക് ലഹരി വില്‍ക്കുക, ഇവമൂലമുള്ള ദുരന്തങ്ങള്‍ എന്നിവയ്ക്ക് കാരണക്കരായവര്‍ക്ക് ജീവിതകാലം മുഴുവന്‍ തടവ്.
6. ഡ്രൈവിംഗ് ലൈസന്‍സ് കട്ട് ചെയ്യുമ്പോലെ ഓഫീസുകളില്‍ മദ്യപിച്ച് എത്തുന്ന സകലരെയും (ഉദ്യോഗസ്ഥരെയും കസ്റ്റമേര്സിനെയും) പൊക്കാന്‍ ബീപ്..ബീപ്...സംവിധാനം. ആയിരം രൂപ പിഴയും കേസും ആകാം. വേണേല്‍ പണിയും തെറിപ്പിക്കാം.
7. മദ്യപാനികള്‍ അല്ലാത്ത സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഗവര്‍മെന്റ് ആശുപത്രികളിലും മറ്റു സര്‍ക്കാര്‍ സേവനങ്ങളിലും ഡിസ്കൌന്റ്റ് അനുവദിക്കുക.
8. മിലിട്രികാര്‍ക്കുള്ള ലിക്വര്‍ കോട്ട നീക്കുക. പക്ലരം തത്തുല്യമായ തുക പെന്‍ഷന്‍ ഇനത്തില്‍ കൂട്ടാം..
9. ബിവറേജസ് കോര്‍പ്പരേഷന്‍ ഔട്ട് ലെറ്റില്‍ നിന്നും കുപ്പി വാങ്ങിക്കുക അത്ര സിമ്പിള്‍ പണി അല്ലാതാക്കുക. ഐ.ഡിയും അടിയാധാരവും അവിടെ കാണിക്കാന്‍ നിയമം വേണം.
10. യൂണിഫോമില്‍ ക്യൂ നില്‍ക്കുന്നതോ ബാറില്‍ പോകുന്നവരോ ആയ സ്കൂള്‍ കുട്ടികള്‍ , ഉദ്യോഗസ്ഥര്‍, ഓട്ടോ, ലോറി, ബസ് ഡ്രൈവര്‍മാര്‍, മറ്റു ഉദ്യോഗസ്ഥര്‍ ഇവര്‍ ആര്‍ക്കും മദ്യം വില്‍ക്കാന്‍ പാടില്ല. പിടികൂടിയാല്‍ ഇരുകൂട്ടര്‍ക്കും പണിഷ്മെന്‍റ്.

Monday, April 28, 2014

വര്‍ഗീയം

"കര്‍ത്താവേ...ഇതെന്നാ പറ്റി അന്തോനിച്ചാ...?"

വെള്ളമടിച്ച് മൂക്കുകുത്തി വീണ്, മുന്‍ നിരയിലെ പല്ലും പോയി നടന്നു വരുന്ന കപ്യാര്‍ അന്തോണിയോട് എതിരേ വന്ന മത്തായി ചോദിച്ചു.

" ഓ...ഹിന്ദു ഐക്യവേദിക്കാര്‍ പഞ്ഞിക്കിട്ടതാ..."

ലോജിസ്ടിക് മാനേജേര്‍സ്


"നീയെവിടാ?"
വീട്ടിലുണ്ട്.
മുന്‍പ് വിളിച്ചിട്ട് ഫോണ്‍ എടുത്തില്ലല്ലോ?
പച്ചമുളക് മേടിക്കാന്‍ പീടികയില്‍ പോയതാ..അവിടില്ല.
"ഉം. തിരക്ക് കൂടും മുന്‍പേ വേഗം ബാങ്കില്‍ പൊയ്ക്കോണം."
"ഹലോ...പിള്ള ചേട്ടനല്ലേ, ഞാന്‍ ദുബായീന്ന് സുരേഷാ..വീട്ടിലേയ്ക്ക് കാക്കിലോ പച്ചമുളക് കൊടുത്തു വിട്ടേക്കണേ.. ചന്ദ്രേട്ടന്റെ കടേല്‍ സാധനം ഇല്ല."
"ഹലോ...ഡാ മനോജേ.. ഞാന്‍ സുരേഷാ. 11.30ന് ഒരോട്ടം പോണം. ബാങ്കിലേക്കാ..
നീ ഓട്ടത്തിലാണേല്‍ വേറൊരു ഓട്ടോ വീട്ടിലോട്ട് പറഞ്ഞു വിട്ടാല്‍ മതി.
അപ്പം ശരി."
-----------------
(വീട്ടിലെ ഭാര്യ, ഗള്‍ഫിലെ ഭര്‍ത്താവ്. :))

Wednesday, April 16, 2014

ചില വേദനകള്‍

കടുത്ത ടെന്‍ഷന്‍, മനോവേദന തുടങ്ങിയവ അനുഭവിക്കുമ്പോള്‍ ആളുകള്‍ സ്വയം പീഡിപ്പിച്ച് നിര്‍വൃതി അടയാറുണ്ട്‌. പുകവലി ഒരുദാഹരണം മാത്രം. ആത്മവേദന തോന്നുമ്പോള്‍ ഞാന്‍ മുഖം 'ഷേവ്' ചെയ്യാറാണ് പതിവ്. ഒരു പണിയും തീരും കാര്യമായി വേദനിക്കുകയും ഇല്ല. 

ജോലി കിട്ടിയതില്‍ പിന്നെ ഓഫീസില്‍ പോകുക എന്നതാണ് എന്‍റെ ഏറ്റം വലിയ വേദന

അള്‍ത്താരപ്പിശാശ്

പണ്ടൊരു പെസഹാതിരുന്നാള്‍ ദിവസം. പള്ളിയില്‍ കാലുകഴുകല്‍ ശിശ്രൂഷ നടക്കുന്നു. 
ഞങ്ങള്‍ 'അള്‍ത്താര പിശാശുക്കള്‍' വെള്ളം സോപ്പ്, ടവല്‍ തുടങ്ങിയ സാധന സാമഗ്രികളുമായി അച്ഛന്റെ ഹെല്‍പറായി നില്‍ക്കുന്നു. ഓരോരുത്തരുടെയും കാലുകഴുകി മാറുമ്പോള്‍ ഈ ആ പന്ത്രണ്ടു പേരില്‍ ആരാണ് യൂദാസ് എന്നാണ് ഞങ്ങള്‍ പിശാശുക്കളുടെ നിരീക്ഷണം. ഇടവകയിലെ ഏറ്റവും പ്രായം ചെന്ന അപ്പച്ചന്മാരെയാണ് ശിഷ്യന്മാരായി തിരഞ്ഞെടുത്തിരിക്കുന്നത്. ഞങ്ങളുടെ സംഘത്തില്‍ ഉള്ള ചിലരുടെ വല്യപ്പന്മാരും ശിഷ്യഗണത്തില്‍ ഉണ്ട്. അവരെ ചൂണ്ടിയാല്‍ മിക്കവാറും അവിടെ 'കൊല' നടക്കും. ഒരു തവണത്തെ പെസഹായ്ക്ക് വികാരിയച്ചന്‍ ഒരു വെറൈറ്റിക്ക് കിളവന്മാരേ ഒഴിവാക്കി ഞങ്ങളെ ഇരുത്തി. അന്ന് പരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ അവിടെ പീഡാസഹനവും കുരിശു മരണവും നടന്നു.

Tuesday, April 15, 2014

വരാനുള്ളത്

ഇന്നേവരെ എഴുതിയ ഒരു പരീക്ഷാഫലവും അറിയാന്‍ തിക്കിതിരക്കി കാത്തുനിന്നിട്ടില്ല . അതിര് കവിഞ്ഞ ആത്മവിശ്വാസമോ ഭീതിയോ അല്ല കാരണം. "ചെമ്മീന്‍ ചാടിയാല്‍ മുട്ടോളം" എന്നത് പഴമൊഴിയല്ലന്ന ബോധ്യമാണ് അതിനുപിന്നില്‍. 

മക്കളെക്കുറിച്ച് അമിത പ്രതീക്ഷ പുലര്‍ത്തുന്നവരോട് ഒന്നേ പറയാനുള്ളൂ അത്ഭുതങ്ങള്‍ പ്രതീക്ഷിക്കരുത്. വരാനുള്ളത് വഴിയില്‍ തങ്ങത്തില്ല

Monday, April 14, 2014

ബാച്ചിലര്‍ വിഷു.

മോണിങ്ങില്‍ ഒരു നല്ല കണിക്കായ്
കണ്ണടച്ചു പുറപ്പെട്ടപ്പോള്‍
കണ്ടില്ല മുന്നിലെ ഭിത്തി. 
വരിപ്പില്‍ തലയിടിച്ചു; മുഴച്ചു
നെറ്റിയിലൊരൊത്ത കണിവെള്ളരി.
ഏറ്റ കണിയൊന്നില്‍ നോവ് മാറും മുന്‍പേ
നീട്ടീ സഹമുറിയന്‍ കൈനീട്ടത്തിനായി.
കരുതിയപ്പോള്‍ കക്ഷി പതിവ്
കക്കൂസ് യാത്രയ്ക്കള്ള കോപ്പുകള്‍ തിരയുകയാണെന്ന്
ശങ്കയില്ലാതെ നല്‍കീ സിഗരറ്റും ലൈറ്ററും കയ്യില്‍
നേര്‍ന്നൂ ഹാപ്പി വിഷു,
ഇടതടവില്ലാതൊരു കൊല്ലത്തേക്ക്‌
ഇനി മുട്ടില്ല, വഴി തടസമില്ല.